രചന : അയമുണ്ണി കെ വി ✍️
ലഹരി പിടിയ്ക്കും സിരകളിലെൻ്റെ
ആത്മാവിഷ്കാരം കരിയുന്നുണ്ട്.
കരളിലുരുകും നെയ്ത്തിരി പോലൊരു
കാവ്യമെന്നിൽ എരിയുന്നുണ്ട്.
കാഴ്ചകളിലെന്നുടെ
പൊന്നുടലിൽ
കരവിരുതിൻ
പാപക്കറയേറെ നിറയുന്നുണ്ട്.
ചുട്ടുപഴുക്കും മണൽ
തരികളിലെൻ വിയർപ്പ് ചാൽ
ചുടുചോരയായ് പതിക്കുന്നുണ്ട്.
അഷ്ടി തേടും പെണ്ണൊരുവളുടെ
നനുനനുത്ത നഗ്ന മേനിയിൽ ആഴ്ന്നിറങ്ങും
നഖപ്പാടിൽ നീറ്റൽ
കടിച്ചമർത്തീടുന്നു.
കരവിരുതിൻ
കാഴ്ചകളൊരുക്കിയ അംബരചുംബികളാം
കൊടുംവനമിതിൽ ഹിംസ്രജന്തു പോൽ
മനുഷ്യ കോലങ്ങളെത്ര.
കണ്ടിട്ടും കാണാകാഴ്ചകൾ
മറയ്ക്കും…. തുറന്ന കൺകളെന്തിനീ
ശവ തുല്യനാം
നിർഗുണ മനുഷ്യന്’.
