രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️
പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്നവർ
കാലം പുരോഗമിക്കയാണെന്നു പറഞ്ഞിട്ട്
പ്രകൃതിയെ ഇണക്കാൻ ശ്രമിച്ചുതുടങ്ങി
ശാസ്ത്രമെന്നും വികസനമെന്നും പറഞ്ഞിട്ടങ്ങിനെ
ന്യായീകരണവും നടത്തുന്നുണ്ടവർ
സന്തുലിതാവസ്ഥ നഷ്ടമാം പ്രകൃതി
സൂചനകളേറെ നൽകിക്കൊണ്ടിരുന്നവന്
എന്നാലൊതുന്നുമവൻ ഉൾക്കൊണ്ടതേയില്ല
മലകളും കുന്നുകളും വനങ്ങളും നശിപ്പിച്ച്
വികസനത്തിനാണെന്ന് പറഞ്ഞു നടന്നവൻ
പേമാരിയായും വെള്ളപ്പൊക്കമായും
ചിലപ്പോൾ വരൾച്ചയും അതികഠിനചൂടായും
ചെറിയ ഉരുൾപൊട്ടലുകളുമൊക്കെയായ്
പിന്നേം പ്രകൃതി സൂചനകൾ നൽകിയവന്
നിസ്വാർത്ഥരാം ചില പ്രകൃതി സ്നേഹികൾ
പ്രകൃതിതൻ സൂചന ചൂണ്ടിക്കാണിച്ചങ്ങിനെ
എതിർപ്പുകൾ ചെറുതാ യുയർത്തിയിരുന്നു
സ്വാർത്ഥരാം ഭരണാധികരികളതിനെ
കണ്ടില്ലെന്നുള്ളപോൽ ഉറക്കം നടിച്ചു
പിന്നെയും സൂചന നല്കിയാ പ്രകൃതി
കൊടുങ്കാറ്റും പേമാരിയും പ്രളയവും സൃഷ്ടിച്ചു
മനുഷ്യജീവനുകൾ അകാലത്തിൽ പൊലിഞ്ഞു
പിന്നെയും പ്രകൃതിയെ കീഴടക്കാനവൻ
ശ്രമിച്ചു കൊണ്ടേയിരിക്കുമ്പോൾ പ്രകൃതി
ഇനിയീ മാനവൻ മാറില്ലെന്നുറപ്പിച്ചു
എന്നാൽ താനങ്ങ് മാറിയേക്കാമെന്ന്
പ്രകൃതിയും തീരുമാനിച്ചോരാ സമയത്ത്
പൊട്ടിയമർന്നിട്ട് കുത്തിയൊലിച്ചിട്ട്
മുണ്ടക്കയങ്ങളും ചൂരൽമലകളും
അതിലെയൊരുപാട് പ്രതീക്ഷതൻ ജീവനും
ക്ഷണികമാം നേരത്തിലില്ലാതെയായി
ഇനിയും പഠിച്ചില്ലേൽ നമ്മൾ മനുജന്
മനുഷ്യനെന്നുള്ളോരാ – ആ പേര് ചേരുമോ
പ്രകൃതിയോടിണങ്ങിക്കഴിയുവാൻ പഠിച്ചില്ലേൽ
“നമ്മളെയിണക്കിക്കാണിക്കും പ്രകൃതി “
