രചന : എം പി ശ്രീകുമാർ ✍️
ഒരു കുന്നു മഴയുമായ് കർക്കടകംവന്നു
ഒരു കുമ്പിൾ കണ്ണീരും കർക്കടകം തന്നു
എന്തിനായിങ്ങനെ കർക്കടകം വന്നു?
തോരത്തമഴയുമായ് കർക്കടകം നിന്നു?
നാളത്തെ പുലരിയ്ക്കു പെൻപ്രഭയേകാൻ.
നാളത്തെ പുലരൊളി തിരുവോണമാകാൻ.
മണ്ണിന്റെയുള്ളത്തിമൃതം പകരാൻ
മണ്ണിന്റെ നിലവറ നീർ കൊണ്ടു നിറയ്ക്കാൻ
നാളെയീ മണ്ണില് പൊന്നു വിളയുവാൻ
നാറുന്ന മാലിന്യമൊക്കെ കഴുകാൻ
മതികല പോലെ വിരിയും ചിരികൾ
മലയാള മണ്ണിൽ നിറഞ്ഞെന്നും കാണാൻ
മരുന്നായ് കയ്പുനീരല്പമൊന്നേകാൻ
മനതാരിലിരുളിൽ വിളക്കു കൊളുത്താൻ
ഇന്നു പ്രകൃതിയ്ക്കു മൂർദ്ധാവിലായി
പുണ്യാഭിഷേകം പകർന്നു കൊടുക്കാൻ
അറിഞ്ഞുമറിയാതേം വന്ന പിഴക-
ളൊക്കെ കഴുകി പുതുവത്സര മേറാൻ
അതിരൂഢഭാവം പ്രകൃതിയിൽ കണ്ടു
ഭവ്യതയോടതിൻ പൊരുളറിഞ്ഞീടാൻ.
എന്തിനായിങ്ങനെ കർക്കടകം വന്നു?
തോരാത്ത മഴയുമായ് കർക്കടകം നിന്നു?
നാളത്തെ പുലരിയ്ക്കു പൊൻപ്രഭയേക്കാൻ
നാളത്തെ പുലരൊളി തിരുവോണമാകാൻ.

