രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍
രാത്രിയിൽ…………..
അന്ത:ക്ഷോഭങ്ങളൊതുക്കിയ
ഇരുളിൽ ആലിംഗന ചൂടിൽ
നിശബ്ദത വാചാലമാകുന്ന
അത്യാഹിത വിഭാഗ കിടക്കയിൽ
മുറിയുന്ന പ്രജ്ഞക്കപ്പുറം
മരണമോ അതിജീവനമോയെന്നറിയാൻ
പുറമേ കാത്തു നിൽക്കുന്നോരുടെ
ജിജ്ഞാസപ്പെരുക്കങ്ങൾക്കും അപ്പുറത്തപ്പുറത്ത്
വീണ്ടും … നമുക്കൊരു സമാഗമം
ഈ വേള നീയൊരു നിഴലും
ഞാൻ ജീവ ശരീരവുമെങ്കിലും
നിഴലെടുക്കുന്ന ശരീരത്തിൻ്റെ
നേർത്ത വിറയലു തഴുകുന്ന
സുഖാലസ്യത്തിനിടയിലൂടെ
നിൻ്റെ നക്ഷത്ര കണ്ണുകൾ
എന്നിലേക്കെറിയുന്ന വജ്രസൂചി സ്പർശം
ഞാനിതാ നന്നായറിയുന്നു
നിൻ്റെ കൊല്ലുന്ന പുഞ്ചിരിയുടെ
സൗന്ദര്യത്തള്ളിച്ച നുകരാൻ
ഞാനിതാ നിന്നിലേക്ക്
തൂവലായുലഞ്ഞുയർന്ന്
പറന്നു പറന്ന് വന്നിടട്ടേ മുദാ.??
നേർത്ത ടിക് ടിക് ശബ്ദം
ദേഹം വെടിയുന്ന ദേഹിയുടെ
അവസാന സ്പന്ദനമാകാം
എന്നാലെന്നിലേക്കാഴുന്ന കൂർത്ത വേദന……
മരണവേദനയോ?
ജീവിതാന്ത്യം വരേയ്ക്കും
വേദനതിന്ന ജീവന്
അവസാന വേദനയ്ക്കെന്ത് പ്രസക്തി??
കാർന്നുതിന്നുക മരണമേ
നന്നായ് വേദനിച്ചാകട്ടെയെൻ
അവസാന ശ്വാസവും !!!
നേർത്ത തേങ്ങലിൻ അനുബന്ധമായ്……
കരച്ചിൽ
ചിലമ്പിച്ചു ചുഴലുന്ന ശബ്ദാവലികൾ
നിഴലില്ല….നീയില്ല
നിൻ ചിരിയെങ്ങുമില്ല
എങ്ങുപോയ് മറഞ്ഞു നീ ?
പാതി മിഴിഞ്ഞ കൺകളോടെ
സ്ഥലകാലബോധം തിരികെ പിടിയ്ക്കവേ
സിറിഞ്ചു വലിച്ചൂരുന്ന
ഭിഷഗ്വരമന്ത്രണം കേട്ടു ഞാൻ
തെല്ലു മയങ്ങട്ടെ
കുത്തിവച്ചതല്ലേ?
തളർച്ച കാണും…..
ജീവന് ചേതമൊന്നും വരാനില്ല
ഖിന്നത വേണ്ട തെല്ലും!!!
ജനാലപഴുതു നൂളുന്ന
നിഴലു ചിരിയ്ക്കുന്നു
ചിരിയിൽ നിറയുന്നു
അർത്ഥംവച്ച പരിഹാസം
നരകിച്ചു കഴിഞ്ഞില്ലെന്നേ നീ
തുടരുക ജീവിതരഥ്യയിലുടനീളം
ദു:ഖങ്ങൾ ദുരിതങ്ങൾ
കണ്ടു കോൾമയിർ കൊള്ളട്ടെ ഞാൻ സഖേ …….!!!