രചന : ബിന്ദു അരുവിപ്പുറം✍️
ഞാൻ പിറന്ന നാട്ടിലിന്നു-
മൊഴുകിടുന്നു മാനസം
ശാന്തമാണതെങ്കിലും ഹാ!
തേങ്ങിടുന്നു ഹൃത്തടം.
ബാല്യമേറെ കുതുകമോടെ-
യാടിനിന്ന വിസ്മയം….
നഷ്ടബോധമുള്ളിലെന്നു,-
മശ്രു വീണുടഞ്ഞുവോ?
കനലുപോലെരിഞ്ഞിടുന്ന
സങ്കടങ്ങളൊക്കയും
പ്രാണനിൽ വന്നെത്തിനോക്കി-
ടുന്നു നിത്യനോവുമായ്.
മധുരമായ് മൊഴിഞ്ഞിടുന്ന
സൗഹൃദങ്ങളവിടെയും
മൂകമായറിഞ്ഞിടാതെ-
യിഴപിരിഞ്ഞകന്നുവോ!
സ്വന്തമെന്നു പറയുവാൻ
മിഴി നിറച്ചിരിയ്ക്കുവാൻ
കൂട്ടിനാരുമവിടെയില്ലെ-
ന്നോർത്തിടുമ്പോൾ സങ്കടം!
സൗഹ്യദത്തിൻ ചില്ലകൾ
അടർന്നുവീണുപോയതാ-
മോർമ്മമാത്രമിന്നുമെൻ്റെ
ചിന്തകളിൽ കൂരിരുൾ!
വെണ്ണിലാവുപോലെയെന്നു-
മൊഴുകിയെത്തുമോർമ്മകൾ
നെഞ്ചിൽ ദിവ്യരാഗമായി
ചേർന്നലിഞ്ഞു മൂളിടും,
പൗർണ്ണമിത്തിങ്കളായു-
ദിച്ചുയർന്നു പൊന്തിടും,
നിറവെഴുന്ന പൊല്ത്തിരിയായ്
ചിന്തയിൽ തെളിഞ്ഞിടും
നോവിയന്നൊരക്ഷരങ്ങ-
ളൊഴുകിയൊഴുകി വന്നിതാ
ദിനവുമെൻ്റെ തൂലികയ്ക്കൊ-
രൂർജ്ജമായ് പിറക്കയായ്!
മെഴുകുപോലെയുരുകിടുന്നൊ-
രെൻ്റെ ഹൃദയരോദനങ്ങൾ
വെന്തുനൊന്തകാവ്യമായ് പു-
നർജ്ജനിച്ചിടുന്നുവോ!