കവിത
എഴുതുന്ന പുഴ
കരയിൽ
കവിത നിറഞ്ഞ പുഴ
പുഴയാഴത്തിൽ കണ്ണീരുകലക്കി
കവിതയുടെ മിടുപ്പുതേടുന്നവർ
പരസ്പരം വിലപറയാതെ നാളെയെന്നവാക്കുറപ്പിൽ
പുഴയോരത്ത് കിന്നാരം പറഞ്ഞും ചിരിച്ചും കളിച്ചും
പിരിയാതെ പിരിഞ്ഞവർ.
തൃവേണി സംഗമം പരിപാവനമായ
പോലെ വളപട്ടണം പുഴയുടെ
ആഴങ്ങളേയും കോൾമയിർ കൊള്ളിക്കുന്ന
കവിതയുടെ ഒഴുക്ക്.
വീരനായകന്മരുടെ സ്മൃതി മണ്ഡപമാകുന്ന
വളപട്ടണം പുഴക്കരയിൽ
ഞാനൊരു സുര്യനായി
അവൾ ചന്ദ്ര നീലയായി പടരുന്നു.
സന്ധ്യ തിരികൊളുത്തിയ പുഴയിൽ
തുഴയെറിഞ്ഞു പായുന്ന ഹൃദയം
തേടുന്നത് എന്താകും
മനസ്സിൽ നിറയുന്ന വലിയ
അടയാള മോതിരം വിഴുങ്ങിയ മത്സ്യം
വലയിൽ കുരുങ്ങി ഉയരുന്ന
കുപ്പിയിൽ അടച്ച ഭൂതം .
അതുമല്ലെങ്കിൽ വലിച്ചെറിയപ്പെട്ട
അലാവുദ്ദീന്റെ അത്ഭുത വിളക്കോ.
നല്ലോർമ്മകൾ മുളപ്പിച്ച
വളപട്ടണം പുഴയുടെ തീരത്ത്
ഇത്തിരി നേരം.
തുഴയെറിഞ്ഞുനീങ്ങുന്ന
നിസ്സഹായന്റെ ചൂണ്ടയിൽ
ഞാനെന്റെ ഹൃദയം ഇരയായി കോർക്കട്ടെ
വിലപ്പെട്ടസ്വപ്നങ്ങൾ കുരുങ്ങിയവന്റെ
ജീവിതം ധന്യമാകട്ടെ.

ശിവദാസൻ മുക്കം

By ivayana

Leave a Reply

Your email address will not be published. Required fields are marked *