രചന : ഉണ്ണി കെ ടി ✍️
ഗോപാലൻ നാട്ടിലെ പേരുകേട്ട കള്ളനായിരുന്നു. അടക്കയും മാങ്ങയും ചക്കയും തേങ്ങയും പോലുള്ള വിഭവങ്ങൾ കാലാവസ്ഥാ ഭേദങ്ങൾക്കനുസരിച്ചും ലഭ്യതയനുസരിച്ചും കൊള്ളയടിക്കുന്നതിൽ വിരുതൻ.
ഗോപാലന് രണ്ടു പെണ്മക്കളും ഒരാണുമായിരുന്നു ഉണ്ടായിരുന്നത്. രണ്ടു പെണ്ണുങ്ങളെ പെറ്റ ഭാര്യ പാരമ്പര്യം നിലനിർത്താൻ ഒരാണ്തരിയെ കൊടുത്ത് ഇഹലോകത്തെ ഇടപാടുകൾ അവസാനിപ്പിച്ച് പിരിഞ്ഞപ്പോൾ ഗോപാലൻ ഒന്നു പതറി.
മൂത്തമകൾ കല്യാണിയും ഇളയ മകനും തമ്മിൽ പന്ത്രണ്ടു വയസ്സിന്റെ അന്തരമുണ്ടായിരുന്നു. അമ്മയുടെ മരണശേഷം കല്യാണി വീട്ടുകാര്യങ്ങൾ ഏറ്റെടുത്തു. പ്രായത്തിൽക്കവിഞ്ഞ പക്വതയുള്ള അവൾ തന്റെ താഴെയുള്ള മീനാക്ഷിയെയും നാണുകുട്ടനെയും ഒരമ്മയെപ്പോലെ പോറ്റി…!
നാട്ടുകാരുടെയും പൊലീസിന്റെയും കൈത്തരിപ്പേറ്റുവാങ്ങി ഗോപാലൻ ക്ഷയരോഗിയായി. ചുമച്ചും തുപ്പിയും വീടിന്റെ ഉമ്മറത്ത് ഒരു ദയനീയ ദൃശ്യമായി അവശേഷിച്ചപ്പോൾ വീട്ടിലെ അടുപ്പിൽ ചേരയിഴഞ്ഞു.
വീടും അനിയനേയും രോഗിയായ അച്ഛനേയും മീനാക്ഷിയെ ഏല്പിച്ച് കല്യാണി പണിക്കുപോയിത്തുടങ്ങി. കള്ളന്റെ മകൾ എന്ന ചീത്തപ്പേരുകാരണം വീട്ടുപണികൾക്കൊന്നും കല്യാണിയെ ആരും പരിഗണിച്ചില്ല. തന്റേതടക്കം നാലു വയറുകൾ നിറക്കേണ്ടതോർത്ത് കല്യാണി കിട്ടിയ ഏതു ജോലിയുംചെയ്തു. പതിയെ അവൾ എല്ലാവർക്കും സ്വീകാര്യയായി.
ഒരാണെടുക്കുന്ന പണി അവൾ ചെയ്യുമെന്ന് എല്ലാരും തലകുലുക്കി സമ്മതിക്കുമെങ്കിലും കൂലി കൊടുക്കുമ്പോൾ ആ സമ്മതിയൊന്നും മാനദണ്ഡമാകാറില്ല. എങ്കിലും അവൾക്ക് പരാതിയൊന്നും ഇല്ലായിരുന്നു. വീട്ടിൽ തന്നെ പ്രതീക്ഷിച്ചിരിക്കുന്നവർക്ക് നിരാശപ്പെടാൻ ഇടയാകരുതെ എന്നതായിരുന്നു അവളുടെ പ്രാർത്ഥന.
അവൾ ജോലിക്കുപോകുന്ന വീടുകളിലെ തെങ്ങുകയറ്റക്കാരൻ കുമാരന് കല്യാണിയുടെ ഇരുപ്പിലും നടപ്പിലുമുള്ള ഒതുക്കവും ജോലിചെയ്യുന്നതിലെ ചുറുചുറുക്കും ഇഷ്ടമായി. അയാൾ ഒരു ഒറ്റയാനായിരുന്നു. രാവിലെമുതൽ ഉച്ചവരെ നാട്ടിലുള്ള തെങ്ങിൻതോപ്പുകളിലും ഉച്ചയ്ക്കുശേഷം കള്ളുഷാപ്പിലും പുഴവക്കത്തുമായി ദിവസംപോക്കുന്ന അയാൾക്ക് കാര്യമായ കൂട്ടുകെട്ടുകൾ ഒന്നുമില്ലായിരുന്നു.
ഉച്ചക്കുമുതൽ തുടങ്ങുന്ന കള്ളുകുടി തലക്കുപിടിച്ചാൽ കുമാരൻ ആടിയാടി പുഴവക്കത്തേക്ക് നടക്കും. കടവത്ത് കയറ്റി കമഴ്ത്തിയിട്ട ഏതെങ്കിലും തോണിയിൽകയറി മലർന്നുകിടന്നു ശോകഗാനങ്ങൾ പാടുന്നതാണ് അയാളുടെ വിനോദം.
പുഴയോട് കുമാരന് തീർത്താൽ തീരാത്ത പരിഭവമുണ്ട്. ഒരിക്കൽ കരകവിഞ്ഞപ്പോൾ തനിക്കു പ്രിയപ്പെട്ടതെല്ലാം അങ്ങുകോരിയെടുത്തപ്പോൾ തന്നെമാത്രം ബാക്കിവച്ചതെന്തിനെന്നു നല്ല നിലാവുള്ള രാത്രികളിൽ പരിഭവവുമായി പുഴയിലെ കൊച്ചോളങ്ങളോട് കുമാരൻ കലഹിക്കും….!
പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ ജീവീതം ഇങ്ങനെയൊക്കെ ഒഴുകുന്നതിനിടയിലാണ് കുമാരന്റെ മനസ്സ് കല്യാണിക്കുചുറ്റും വട്ടമിട്ടുതുടങ്ങിയത്. നിത്യവൃത്തിപോലെ നടന്നുകൊണ്ടിരുന്ന കള്ളുകുടിയിലും പുഴവക്കത്തെ കച്ചേരിയിലുമെല്ലാം താത്പര്യം കുറഞ്ഞു. ഉറക്കം വരാത്ത രാവുകളിൽ പുഴയുടെ തീരത്തിരുന്നു കല്യാണിയുമൊത്തൊരു ജീവിതം അയാൾ കിനാക്കളിൽ നെയ്തുകൂട്ടി. ഊണിലും ഉറക്കത്തിലും അവളെപിന്തുടരുന്ന മനസ്സുമായി കുമാരൻ അസ്വസ്ഥനായി.
ഒടുവിൽ അയാൾ അവളോട് നേരിട്ടു പറയാൻ ധൈര്യം സംഭരിച്ചു. തനിക്കുവേണ്ടി ചോദിക്കാനും പറയാനും താൻമാത്രമേ ഉള്ളൂ എന്ന ബോധം കുമാരനെ ധീരനാക്കി.
പക്ഷെ കള്ളൻ ഗോപാലന്റെ മകൾക്ക് അതിനൊന്നും യോഗ്യതയില്ലെന്ന ഭാവമായിരുന്നു കല്യാണിക്ക്. തന്റെ സമ്മതക്കുറവിന്റെ കാരണം അവൾ കുമാരനോട് മറച്ചുവച്ചില്ല.
താനാണ് ക്ഷയരോഗിയായ അച്ഛനും, സഹോദരങ്ങൾക്കുമുള്ള ഏക ആശ്രയം. അവരെ ഉപേക്ഷിച്ചോ, ഒറ്റപ്പെടുത്തിയോ തനിക്കുമാത്രമായി ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ ബുദ്ധിമുട്ടുണ്ട്. അവൾ നിലപാട് വ്യക്തമാക്കി.
ഇത് കുമാരനിൽ അവളോടുള്ള സ്നേഹം വർദ്ധിപ്പിച്ചതേയുള്ളൂ
കല്യാണിയുടെ മുന്നിൽ കുമാരനും തന്റെ മനസ്സ് തുറന്നു. ഒരു പ്രളയത്തിൽ അച്ഛനും അമ്മയും കൂടപ്പിറപ്പും നഷ്ടമായ താൻമാത്രം ബാക്കിയായതും തിരിച്ചറിവായ അന്നുമുതൽ ജീവിതത്തോട് ഒരു പ്രതിപത്തിയുമില്ലാതെ ഇതുവരെ ജീവിച്ചതും ഇപ്പോൾ കല്യാണിയെക്കണ്ടപ്പോൾ വീണ്ടും ജീവിതത്തെ സ്നേഹിച്ചുതുടങ്ങിയതും കേട്ടപ്പോൾ അവൻ വച്ചുനീട്ടിയ പ്രണയം അവളുടെ മനസ്സിലും ഒന്നു ചാറിക്കുതിർന്നു.
വിധിവിഹിതംപോലെ അവർ ഒന്നായി. ഭാര്യയുടെ കുടുംബം കുമാരന് സ്വന്തം കുടുംബവും അവളുടെ കൂടപ്പുറപ്പുകൾ അവന്റെയും കൂടപ്പുറപ്പുകളുമായി. പട്ടണത്തിലെ ധർമ്മാശുപത്രിയിലെ ഡോക്ടറേക്കണ്ട്
കൈമടക്കുകൊടുത്ത് ഗോപാലനെ അഡ്മിറ്റ് ചെയ്ത് ചികിത്സ തുടങ്ങി. രോഗം മൂർദ്ധന്യാവസ്ഥയിലായിരുന്നു. അധികം താമസിയാതെ ഗോപാലൻ മരിച്ചു.
മീനാക്ഷി ഒരു കുഴിമടിച്ചിയാണ്. പഠിത്തം മൂന്നാംക്ലാസ്സോടെ അവസാനിപ്പിച്ചു. കല്യാണി പണിക്കുപോകുമ്പോൾ വീട്ടിലെ ജോലികൾ നോക്കിയും മിച്ചംവരുന്ന സമയം അയൽവീടുകളിൽ പരദൂഷണം പറഞ്ഞും കേട്ടും പ്രചരിപ്പിച്ചും കഴിഞ്ഞു.
കല്യാണിയെക്കാൾ നിറവും സൗന്ദര്യവുമുള്ളവളായിരുന്നു മീനാക്ഷി. അവൾക്ക് പ്രായമായിവരുംതോറും
കല്യാണിയുടെ ചങ്കിൽ അഗ്നിപർവതം പുകഞ്ഞു. എട്ടുപൊട്ടും തിരിയാത്ത പെണ്ണിനുചുറ്റും വട്ടമിടുന്ന പൂവാലൻമാരെ അവൾ ആട്ടിയകറ്റി. കണ്ണുതെറ്റിയാൽ അബദ്ധം പിണയുമെന്ന ഭയം കല്യാണിയെ അലട്ടി.
നാണുകുട്ടൻ പഠിക്കാൻ മിടുക്കനായിരുന്നു. കൂട്ടുകാരുടെ കളിയാക്കലുകൾ അവനിൽ ജീവിതത്തെ നേരിടുവാനുള്ള വാശി ജനിപ്പിച്ചു. അച്ഛനപ്പൂപ്പന്മാരായി നേടിത്തന്ന ചീത്തപ്പേര് തന്നെ ആജീവനാന്തം പിന്തുടരുമെന്നവൻ വല്ലാതെ ഭയപ്പെട്ടു. ക്ലാസ്സിൽ മറ്റു വിദ്യാര്ത്ഥികൾ ചെയ്യുന്ന മോഷണങ്ങൾക്കുപോലും താൻ സംശയിക്കപ്പെടുമ്പോൾ അത് തെളിയിക്കേണ്ടത് അവന്റെ ബാധ്യതയായി. എങ്കിലും അവൻ തളർന്നില്ല. പേരിനൊപ്പം ചേർന്ന കളങ്കം മായ്ക്കാൻ അവൻ ക്ലാസ്സിലെ ഒന്നാമനായി.
തന്നെക്കളിയാക്കുന്നവരോടുള്ള അവന്റെ പ്രതികാരം അങ്ങനെയായിരുന്നു…!
മീനാക്ഷിയെ കെട്ടിക്കാൻ കുമാരനും കല്യാണിയും പലയിടത്തും തിരക്കിനടന്നു. പെണ്ണുമാത്രം പോരാ പൊന്നും പണവുംകൂടി വേണമെന്ന അറിവിനുമുന്നിൽ അവർ പകച്ചുപോയി. നാണുക്കുട്ടൻ പട്ടണത്തിലെ കോളേജിൽ പഠിക്കുന്നു. അതിനാവശ്യമായ കാര്യങ്ങൾ ഒപ്പിച്ചു കൊടുക്കാൻതന്നെ നല്ലൊരു സംഖ്യവേണം.. ഒടുവിൽ കുമാരൻ ഒരുപായം കണ്ടുപിടിച്ചു. പുഴവക്കത്തെ തന്റെ വസ്തു വിൽക്കുക. ആദ്യം കല്യാണി വിസമ്മതം പറഞ്ഞു. “അത് വേണ്ട കുമാരേട്ടാ, ങ്ങടെ കാർണോമ്മാരും കൂടപ്പെറപ്പോളും ഒർങ്ങണ മണ്ണല്ലേ, അതെങ്ങനെ കൈവിടും”.
കുമാരൻ ഭാര്യയെ സാന്ത്വനിപ്പിച്ചു. “മരിച്ചോരേക്കാൾ ആവശ്യം അതിപ്പോ ജീവിച്ചിരിക്കണോരക്കല്ലേടീ, മീനാക്ഷീടെ കാര്യം നടക്കട്ടെ, അവൾക്കൊരു ജീവിതാവൂല്ലോ” എന്ന കുമാരന്റെ വാക്കുകൾക്കുമുന്നിൽ കല്യാണിയുടെ എതിർപ്പലിഞ്ഞു.
അങ്ങാടിയിൽ ചരക്കുകൊണ്ടുവരുന്ന തൊട്ടടുത്ത ഗ്രാമത്തിലെ കാളവണ്ടിക്കാരൻ ചന്ദ്രന് അവൻ ആവശ്യപ്പെട്ട സ്ത്രീധനം കൊടുത്ത് മീനാക്ഷിയെ കെട്ടിച്ചു. തന്റെ മനസ്സിന്റെ ആധിയൊഴിച്ച് കല്യാണി സന്തോഷിച്ചു. ചന്ദ്രൻ അദ്ധ്വാനിയാണ്…, അനിയത്തിക്ക് അല്ലലും അലട്ടുമില്ലാതെ ജീവിക്കാം.
ചന്ദ്രൻ മൊത്തക്കച്ചവടക്കാരുടെ ചരക്കുകളുമായി അങ്ങാടികള്തോറും പോയിവരേണ്ടതുണ്ട്. ആഴ്ച ചന്തകളിലേക്ക് ചരക്കുമായിപ്പോയാൽ ചിലപ്പോൾ രണ്ടും മൂന്നും ദിവസങ്ങൾ കഴിഞ്ഞേമടങ്ങൂ. മടങ്ങിവരുമ്പോൾ കൊതിച്ചിയായ ഭാര്യക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിവരാൻ അവൻ മറക്കാറില്ല.
പറയത്തക്ക ബന്ധുക്കളൊന്നും ചന്ദ്രനുമില്ലായിരുന്നു. പണിയെല്ലാം കഴിഞ്ഞുമടങ്ങുമ്പോൾ രണ്ടുകുപ്പി അന്തിക്കള്ളു കുടിച്ച് പാട്ടുംപാടി വീട്ടിലെത്തുന്ന അവന് മീനാക്ഷിയോടുള്ള ഇഷ്ടം ആ നേരത്ത് ഇരട്ടിക്കും. ജനവാസം കുറഞ്ഞ ഒരറ്റത്തായിരുന്നു അവന്റെ വീട്. വൈകുന്നേരം അവന്റെ വരവും കാത്ത് അവനിഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി അവൾ കാത്തിരുന്നു.
നാണുക്കുട്ടന്റെ പഠനകാര്യങ്ങൾക്ക് ചന്ദ്രനും സഹായങ്ങൾ ചെയ്തുകൊടുത്തു. കള്ളൻ ഗോപാലന്റെ മക്കൾ എന്നതിനുപകരം ആളുകൾ കല്യാണിയുടെ വീട് എന്ന് തിരുത്തിപ്പറയാൻ തുടങ്ങി. അപമാനപൂരിതമായ തങ്ങളുടെ പൈതൃകം പതിയെ മായുന്നതിൽ അവൾ ആശ്വസിച്ചു.
പഠനംകഴിഞ്ഞ നാണുക്കുട്ടൻ നാട്ടിൽ ജോലിക്കൊന്നും ശ്രമിച്ചില്ല. തന്റെ കൂട്ടുകാരൻ ജോണിയുടെ ബോംബെ യിലുള്ള സഹോദരന്റെ അടുത്തേയ്ക്ക്
വണ്ടികയറി. ആരൊക്കെ എത്രയൊക്കെ മറന്നാലും ഏതെങ്കിലും ഒരുകോണിൽ വളഞ്ഞ പല്ലുകളും കൂർത്തനഖങ്ങളുമായി തന്നെ വേട്ടയാടാൻ അഭിശപ്തപൈതൃകം അവസരം കാത്തിരിക്കുന്നുണ്ടെന്ന ഭയംതന്നെയാണ് അവൻ നാടുവിടാൻ കാരണം. അവന്റെ ഭീതി ആസ്ഥാനത്തല്ലെന്നു കല്യാണിക്കുമറിയാമായിരുന്നു….!
കാലം കടന്നുപോകെ കല്യാണിയും മീനാക്ഷിയും അമ്മമാരായി. ചന്ദ്രൻ ഒരു മറാഠിപെണ്കുട്ടിയെ വിവാഹംചെയ്തു. നാട്ടിൽ വരാനോ സഹോദരങ്ങളുമായി ബന്ധപ്പെടാനോ അയാൾ തയ്യാറായില്ല. തന്റെ നിലക്കും വിലക്കും ചേർന്നവരല്ല അവർ എന്നവൻ വിശ്വസിച്ചു. തന്റെ പേരായ നാരായണൻ കുട്ടിയെ പരിഷ്കരിച്ച് നരേൻ എന്ന് സ്വയം പുനർനാമകരണംനടത്തി വീട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം നാണുക്കുട്ടൻ അപരിചിതനായി
നാണുക്കുട്ടന്റെ ദൈവം പണമായിരുന്നു….! സമൂഹം വിലമതിക്കുന്നത് ധനാഢ്യരെ മാത്രമാണ്. ചില്ലറ മോഷണവുമായി നടന്ന് നാട്ടുകാരുടെ തല്ലുകൊണ്ട് ക്ഷയം പിടിച്ചു ചത്ത ഗോപാലന്റെ നിലവാരമില്ലാത്ത പൈതൃകത്തോടു മത്സരിക്കാൻ ജയിക്കാൻ കഴിയുന്നത് പണത്തിനുമാത്രമാണെന്നവൻ വിശ്വസിച്ചു.
നാണുക്കുട്ടൻ എന്ന നരേൻ കുറുക്കുവഴികൾ തേടി എത്തുന്നത് പിതാവിന്റെ പാതയിൽതന്നെയാണെന്നു തിരിച്ചറിയാഞ്ഞതാണോ, അതോ മനഃപൂർവ്വം അവഗണിച്ചതാണോ എന്തോ…, എന്തായാലും നരേൻ ഒരു ഹൈടെക് കള്ളനായി.
താൻ ജോലിചെയ്യുന്ന സ്ഥാപനത്തില്നിന്നും രഹസ്യങ്ങൾ തങ്ങളോട് മത്സരിക്കുന്ന അന്യസ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുത്തും സാമ്പത്തിക ഇടപാടുകളിൽ അഴിമതികാണിച്ചും എളുപ്പവഴിയിൽ ധനികനായി.
താമസിയാതെ നരേൻ സ്വന്തമായി ബിസിനസ് സ്ഥാപനം ആരംഭിച്ചു. വളരെപ്പെട്ടെന്ന് അവൻ ഉയരങ്ങൾ കീഴടക്കി. ഉയരങ്ങളിലേക്കുമാത്രം ശ്രദ്ധപതിപ്പിച്ച് നേട്ടങ്ങൾക്കുവേണ്ടി ഏതു നെറികേടിനും കൂട്ടുനിന്നും, കാണിച്ചും സ്വയംമറന്നയാൾ അഹങ്കരിച്ചു.
നാടുമായോ കൂടപ്പിറപ്പുകളുമായോ ബന്ധമില്ലാതെ തന്റെ ഭൂതകാലത്തെ കുഴിച്ചുമൂടിയ നാണുക്കുട്ടൻ സ്വന്തം അസ്തിത്വം തിരുത്തിയെഴുതി. എന്നാൽ കാലം ആർക്കും പ്രവചിക്കാനും തിരുത്താനും അരുതാത്ത തീരുമാനങ്ങളുമായി ജീവിതപാതയിൽ കാത്തുനില്പുണ്ടെന്ന് എല്ലാവരെയുംപോലെ നാണുക്കുട്ടനും മറന്നു…!
താൻ ജോലിചെയ്ത സ്ഥാപനത്തിൽ വെൺചിതലിനെപ്പോലെ ഉള്ളിൽനിന്നു തിന്നുകൊഴുത്ത് പുറമേയ്ക്ക് അടയാളമൊന്നും ശേഷിപ്പിക്കാതെ ക്ഷയിപ്പിച്ച അതേ വിരുത് തന്റെ സ്ഥാപനത്തെ ബാധിച്ചത് കണ്ടറിയുന്നതിൽ ധനവും സാമൂഹികമായ ഔന്നിത്യങ്ങളും നൽകിയ പൊള്ളയായ പൊങ്ങച്ചപ്പെരുമയിൽ അയാൾ അമ്പേ പരാജയപ്പെട്ടു.
വിതച്ചതേ കൊയ്യു എന്നത് എത്ര ശരിയാണ്. സർവ്വവും നഷ്ടപ്പെട്ട് ഭാര്യയാലും സുഹൃത്തുക്കളാലും ബഹിഷ്കൃതനായ നരേൻ വെറും നാണുക്കുട്ടനിലേക്ക് സ്വയം പാകപ്പെടുമ്പോൾ ചുറ്റുപാടുമുണ്ടായിരുന്ന എല്ലാ നിറക്കാഴ്ചകളും മാഞ്ഞു ഭൂതകാലത്തിന്റെ കറുപ്പുമാത്രം കലർപ്പില്ലാതെ ഇരുട്ടുകുത്തിനിന്നു.
ജീവിതോപാധികളെല്ലാം നഷ്ടപ്പെട്ട അയാൾ തെരുവുകൾതോറും ഉപജീവനംതേടി അലഞ്ഞു. നികൃഷ്ടജീവിയെപ്പോലെ തിരസ്കൃതനായപ്പോൾ നാണുക്കുട്ടൻ ജനിച്ച നാടും വീടും ഓർമ്മിച്ചു.
ഒരു ദിവസം രാവിലെ എഴുന്നേറ്റ് വാതിൽതുറന്ന കല്യാണി ഉമ്മറത്തെ തിണ്ണയിൽ തലയും കുമ്പിട്ടിരിക്കുന്ന പ്രാകൃതവേഷക്കാരനെക്കണ്ട് ബഹളം വച്ച് കുമാരനെ വിളിച്ചു. ബഹളങ്ങൾ കേട്ടിട്ടും ആളുകൾ കൂടിയിട്ടും നാണുക്കുട്ടൻ അനങ്ങിയില്ല.
പ്രാകൃതരൂപത്തിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കിയ കല്യാണിക്ക് സഹോദരനെ മനസ്സിലായി. അവൾ അനിയന്റെ രൂപമാറ്റത്തിൽ മനംനൊന്ത് നെഞ്ചത്തലച്ച് കരഞ്ഞു. ആളെ മനസ്സിലായപ്പോൾ കുമാരനിലെ
മനുഷ്യസ്നേഹി ഉണർന്നു. നാണുക്കുട്ടന്റെ നന്ദികേടെല്ലാം മറന്ന് അയാൾ അവനെ സ്വീകരിച്ചു.
സഹോദരിയുടെ സ്നേഹപൂര്ണമായ പരിചരണത്തിൽ നാണുക്കുട്ടൻ പഴയ പ്രസരിപ്പെല്ലാം വീണ്ടെടുത്തു. ജാത്യാലുള്ളത് തൂത്താൽ പോകില്ല എന്നുപറഞ്ഞതുപോലെ മെയ്യനങ്ങാതെ
ജീവിക്കാൻ നാണുക്കുട്ടൻ പിതാവിന്റെ വഴിയേ നടന്നുതുടങ്ങി.
പലവട്ടം മോഷണത്തിന് പൊലീസ്‌പിടിയിലായ നാണുക്കുട്ടനെ വേദനയോടെ കല്യാണിയും കൈയൊഴിഞ്ഞു. വീടും നാടും നഷ്ടമായവൻ അഭിശപ്ത പൈതൃകത്തിന്റെ തിരുശേഷിപ്പുമായി പുതിയ മേച്ചിൽപ്പുറങ്ങൾതേടി ഊരുചുറ്റുന്നു…!
