രചന : ശ്രുതി സൗപർണിക ✍
“ഒന്നുമറിയാത്ത ആ കുഞ്ഞിനെയെങ്കിലും വെറുതെ വിടാമായിരുന്നു”. അങ്ങങ്ങ് കൂട്ടംകൂടി നിൽക്കുന്ന ആളുകളുടെ അടക്കം പറച്ചിലുകൾ അയാളുടെ കാതുകളിൽ അവ്യക്തമായി പതിഞ്ഞു കൊണ്ടിരിക്കെ, തലേന്ന് രാത്രിയിൽ വന്ന അവളുടെ ഫോൺകാൾ അയാളുടെ ഓർമ്മകളിൽ തെളിഞ്ഞു നിന്നു. പതിവിൽ കൂടുതൽ ഉണ്ടായിരുന്ന കളിചിരികളിൽ എവിടെയെങ്കിലും ഒരു ഇടർച്ച അവൾ കാണിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഇന്നീ അവസ്ഥയിൽ അവളെ കാണേണ്ടി വരില്ലായിരുന്നു.
ഒരു മുഴം കയറിൽ തൂങ്ങിക്കിടക്കുന്ന അവളുടെ തണുത്തുമരവിച്ച കൈക്കുള്ളിൽ ചുരുട്ടിപ്പിടിച്ചിരിക്കുന്ന കടലാസ് കഷ്ണത്തിലേക്ക് അയാളുടെ കണ്ണുകൾ പതിഞ്ഞു. വിറയ്ക്കുന്ന കൈകളോടെ അയാൾ അതെടുത്തു തുറന്നു നോക്കി. പറയാൻ ബാക്കി വെച്ച് പോയ കുറേ അക്ഷരക്കുഞ്ഞുങ്ങൾ അയാളെ നോക്കി കൊഞ്ഞനംക്കുത്തുന്ന പോലെ!
തനിക്കരികിൽ ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരിക്കുന്ന അവളുടെ അമ്മയിലേക്ക് നിർവികാരനായി നോക്കികൊണ്ട് വിറയ്ക്കുന്ന ചുണ്ടുകളോടെ അയാളത് വായിച്ചു തുടങ്ങി.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ അച്ഛന്,
അച്ഛനിത് വായിക്കുമ്പോൾ ഞാനും എന്റെ കിങ്ങിണി മോളും ഈ ലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞിട്ടുണ്ടാവും. “ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും, ആത്മധൈര്യത്തോടെ, വന്നാൽ വന്നതിലപ്പുറം”, എന്ന് കരുതി ജീവിക്കണം എന്ന് അച്ഛൻ പറഞ്ഞുതന്ന വാക്കുകൾ മറന്നിട്ടല്ല, പക്ഷെ ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ എനിക്കാവില്ലച്ഛാ…
ഞാൻ ആഗ്രഹിച്ചതൊന്നുമല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞപ്പോൾ, മാനസികമായും ശാരീരികമായും ഒരുപാട് വേദനകൾ സഹിക്കേണ്ടി വന്നിട്ടും, കിട്ടിയ ജീവിതം എന്നെക്കൊണ്ടാവുമ്പോലെ ജീവിക്കാൻ ഞാനൊരുപാട് ശ്രമിച്ചു.
പത്തൊൻപതാം വയസ്സിൽ പെണ്ണ് പുരനിറഞ്ഞു നിൽക്കുന്നു എന്ന നാട്ടുകാരുടെ അടക്കം പറച്ചിലുകളെ ഭയന്ന് എന്നെ കെട്ടിച്ചു വിടാതെ, സ്വന്തം കാലിൽ നിൽക്കാൻതക്ക വിദ്യാഭ്യാസമെങ്കിലും എനിക്ക് തന്നിരുന്നെങ്കിൽ, ഒരു തുള്ളി വെള്ളത്തിനു വേണ്ടി പോലും അയാളുടെ പീഡനങ്ങൾ സഹിക്കേണ്ട അവസ്ഥയിലേക്ക് ഞാൻ പോവില്ലായിരുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ, ആർക്കുമൊരു ബാധ്യതയാവാതെ ഞാനും എന്റെ മോളും ഇന്നെവിടെയെങ്കിലും ജീവിച്ചേനെ!
അയാളുടെ പീഡനങ്ങളും, ചുറ്റുമുള്ളവരുടെ കുത്തുവാക്കുകളും, കുടിച്ചു ബോധമില്ലാതെ വരുന്ന ഭർത്താവിന്റെ കൂട്ടാളികളുടെ കൊത്തിപറിക്കുന്ന കാമക്കണ്ണുകളും എല്ലാം ഞാൻ മടുത്ത് പോയി അച്ഛാ. ഒരു രാത്രി എങ്കിലും സമാധാനമായി ഉറങ്ങാൻ കഴിയുന്നതാണ് ഒരു പെണ്ണിനു കിട്ടേണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യം എന്ന് പോലും എനിക്ക് തോന്നി പോയി.
നാട്ടുകാർക്കും കുടുംബക്കാർക്കുമിടയിൽ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന എന്റെ അച്ഛൻ, സ്വന്തം മകളുടെ കാര്യത്തിൽ മാത്രം അതെല്ലാം മറന്നു പോയി, അല്ലെ അച്ഛാ? നീ വീട്ടിൽ വന്നു നിന്നാൽ നാട്ടുകാർ എന്ത് പറയും എന്ന അമ്മയുടെ ചോദ്യവും എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു.
നാട്ടുകാരുടെ അടക്കം പറച്ചിലുകൾ അമ്മയെ ബുദ്ധിമുട്ടിച്ചേക്കാം. പുതിയ കഥകൾ കിട്ടുന്നത് വരെ മാത്രം ആയുസ്സുള്ള ഒരാഘോഷമാണ് അതെന്ന് അമ്മയെ പറഞ്ഞു സമാധാനിപ്പിക്കണം. ഞാൻ കാരണം നിങ്ങൾക്കുണ്ടാകാൻ പോകുന്ന നാണക്കേടുകളെ കുറിച്ച് ഓർക്കാഞ്ഞിട്ടല്ലാ. പക്ഷെ, തിരികെ ആ വീട്ടിലേക്ക് കയറി വരാനുള്ള ധൈര്യം എനിക്കില്ല.
എങ്കിലും, പണ്ടത്തെപ്പോലെ അച്ഛന്റേം അമ്മേടേം സ്നേഹവാത്സല്യങ്ങൾക്കിടയിൽ ‘എന്റെ’ എന്നെനിക്ക് അവകാശപ്പെടാൻ ഉണ്ടായിരുന്ന, നമ്മുടെ വീട്ടിലെ എന്റെയാ കുഞ്ഞു മുറിക്കുള്ളിൽ, എന്റേത് മാത്രമായ ഒരു ലോകം തീർത്ത് ഒന്നൂടെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ വല്ലാതെ കൊതിച്ചു പോകുന്നച്ഛാ.
പക്ഷെ, അതിനിയൊരിക്കലും നടക്കാത്ത ആഗ്രഹമാണ് എന്നെനിക്ക് അറിയാവുന്നതുകൊണ്ട് തന്നെ എന്റെ കിങ്ങിണി മോളെയും കൂട്ടി ഞാൻ പോകുവാട്ടോ. കൂടെ വരാൻ അവൾക്ക് പേടിയൊന്നുമില്ലായിരുന്നു. എങ്കിലും എന്റെ കുഞ്ഞിന് ഒരുപാട് വേദനിക്കില്ലേ എന്നൊരു ഭയം! പക്ഷെ, എന്നെ ഒറ്റയ്ക്ക് ഇട്ടേച്ചു പോവല്ലേ അമ്മേ എന്നവൾ പറഞ്ഞപ്പോൾ, ഈ നശിച്ച ലോകത്ത് അവളെ തനിച്ചാക്കി പോവാൻ ധൈര്യം വന്നില്ലച്ഛാ.
എന്നോട് ക്ഷമിക്കണം!
എന്ന്,
ഒത്തിരി സ്നേഹത്തോടെ,
അച്ഛന്റെ സ്വന്തം മണിക്കുട്ടി.
ആത്മാഭിമാനം ഓർത്ത് മകളുടെ അവസ്ഥയ്ക്ക് നേരെ കണ്ണടച്ച് പോയതിനു പകരം കൊടുക്കേണ്ടി വന്നത് രണ്ടു ജീവനുകളാണ് എന്ന തിരിച്ചറിവ് കൊണ്ടാണോ എന്നറിയില്ല, ആ കത്ത് വായിച്ചു തീർന്നപ്പോഴേക്കും അയാളുടെ കയ്യിലിരുന്നു വിറച്ചിരുന്ന ആ കടലാസ് കഷ്ണം പാടെ നനഞ്ഞിരുന്നു.
ഇപ്പോൾ, ആരൊക്കെയോ ചേർന്ന് കെട്ടഴിച്ചിറക്കിയ ആ മരവിച്ച ശരീരങ്ങൾക്കിടയിൽ നിൽക്കുമ്പോൾ, ചുറ്റും കൂടി നിൽക്കുന്നവരുടെ മുറുമുറുപ്പുകൾ ഒന്നും തന്നെ അയാൾ കേൾക്കുന്നില്ല. പകരം, ഇനിയെന്തിന് എന്നുപോലുമറിയാതെ, ആദ്യമായി, തന്നെ ‘അച്ഛാ’ എന്ന് വിളിച്ച തന്റെ പൊന്നോമനയുടെ കിളിക്കൊഞ്ചൽ മാത്രം അയാളുടെ ഹൃദയഭിത്തിക്കുള്ളിൽ ഒരു ആവർത്തനമന്ത്രം പോലെ മുഴങ്ങിക്കൊണ്ടിരുന്നു..!
(ആത്മാഭിമാനത്തിനായുള്ള താത്കാലിക നിശ്ശബ്ദത, രണ്ട് ജീവനുകളുടെ ശാശ്വതമായ മൗനമായി മാറിയ കഥ..!)