രചന : അൻവർ ഷാ ഉമയനല്ലൂർ✍
ഹൃദയത്തിൽനിറയും വെറുപ്പിനാലാദ്യമായ്
മനസ്സിൽത്തുടങ്ങുന്നു യുദ്ധം;
കരളിൽപ്പെരുക്കുന്ന തീവ്ര വിചാരങ്ങൾ
സൃഷ്ടിച്ചിടുന്നുലകിൽ യുദ്ധം.
ബാലഹൃദയങ്ങൾത്തകർക്കുന്നുപരിയായ്
ദുരിതങ്ങൾ നിറയുന്നു ചുറ്റും,
തീക്ഷ്ണ യുദ്ധാഗ്നിയാലുരുകുന്നു നിത്യാർദ്ര-
സ്വപ്നം കെടുത്തുന്നു വീണ്ടും.
സൈനികജീവിതങ്ങൾ,ത്തുടർന്നെത്രപേർ
കത്തിയമരുന്നെത്ര കഷ്ടം!
എത്രയോ ശൈശവങ്ങൾ പ്പൊലിഞ്ഞാകവേ-
യാർത്തനാദങ്ങൾതൻ ചിത്രം.
മാനവരാശിക്കൊരുപോൽ നിരാശകൾ
ചാർത്തിക്കൊടുക്കുന്നു യുദ്ധം
തീർത്തുമനാഥരാക്കു,ന്നഭയമില്ലാത്ത-
ലോകമാക്കുന്നെത്ര വ്യർത്ഥം?
ഉലകിൽ സമാധാനമസ്തമിപ്പിക്കുവോർ
നിത്യം മുറിപ്പെടുത്തുമ്പോൾ
സ്നേഹാശയാദർശമില്ലാത്ത മനസ്സുകൾ-
പ്പെരുകുന്നു ധരയിലായിപ്പോൾ.
യുദ്ധരാഷ്ട്രങ്ങൾതൻ വേദനാപൂർണ്ണമാം
ആർദ്രചിത്തങ്ങൾപ്പിടഞ്ഞൂ;
പിഞ്ചുഹൃദയങ്ങൾ വിതുമ്പുന്നു ലോകമേ:
നെഞ്ചകമൊന്നായ്ത്തകർന്നു
സദയം സമാധാനമുണരുന്ന ചിന്തയാൽ
അസ്തമിപ്പിക്കു കീ,യുദ്ധം
ബദ്ധ ശത്രുക്കളായ്ത്തുടരാതെ,
യുദയമായ് മാറട്ടെ! സ്നേഹാർദ്ര ബന്ധം.
മനസ്സുകൾത്തമ്മിൽത്തകർക്കാതൊരേവിധം
തിരിയിട്ടു തെളിയിക്ക! നിത്യം
ഇരുൾമൂടിനിൽക്കുന്നുലകിലെന്നാകിലും
കരളിൽത്തെളിക്കാം പ്രഭാതം.
