അടുക്കളയിലവളുടെ
വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ
സവാള മുറിഞ്ഞു കണ്ണുനീർ തുളുമ്പി
ചട്ടിയിൽ തിളച്ച
വെളിച്ചെണ്ണയിലിറങ്ങിയ
കടുകുകൾ ഉച്ചത്തിൽ
പൊട്ടിത്തെറിച്ചു ചാവേറുകളായി
വിറകു കൊള്ളികൾ
തീകുന്തങ്ങൾ പോലെ
ആഞ്ഞു കത്തി
മുളകു പൊടി അടുപ്പിലെ തീയിൽ വീണു
പ്രതിഷേധത്തിന്റെ ചുമയുയർത്തി
സ്റ്റീൽ പാത്രങ്ങൾ പരസ്പരം ഏറ്റുമുട്ടി
അകലങ്ങളിലേക്ക് തെറിച്ചു വീണു
മൺചട്ടികൾ
തലയോട് പോലെ തകർന്നു വീണു
ഉച്ചച്ചോറ് യുദ്ധഭൂമിയിലെ
ചരൽക്കല്ലുകളായി
എല്ലാവരെയും നോക്കി
വെല്ലു വിളിച്ചു കൊണ്ടേയിരുന്നു
കറികളിൽ ചാടിയിറങ്ങിയ
ഉപ്പുപൊടി പ്രതിഷേധത്തിന്റെ
ഉപ്പു കടൽ തന്നെ തീർത്തു
ഒരു കപ്പ്‌ ചായയൊരു
തേയിലക്കാടിനാൽ
ഇരുണ്ട് നിറഞ്ഞു ഭയപ്പെടുത്തി
പാതി ജീവനോടെ തല പൊക്കി
നോക്കിയയൊരു പേരില്ലാത്ത
മീൻ താപ്പിനിറങ്ങി
മുറ്റത്തൂടെ ബാക്കിയുള്ള
ജീവനും കൊണ്ടോടി രക്ഷപെട്ടു
കിങ്ങിണിക്കോഴി
അയല്പറമ്പിൽ
അഭയാർത്ഥിയാകുവാൻ ശ്രമിക്കുകയും
പരാജയപ്പെട്ടു തിരികെ
വരികയും ചെയ്തു
ചക്കിപ്പൂച്ച യുദ്ധകാഹളം പോലെ
ഉച്ചത്തിൽ കരഞ്ഞു നടന്നു
അമ്മിണിപ്പശു അമറി
കുതറി വിപ്ലവകാരിക്ക്
നിരുപാധിക പിന്തുണയറിയിച്ചു
ഒടുവിൽ
വിപ്ലവം ജയിക്കാതെയോ ജയിച്ചിട്ടോ
അതാരും അറിഞ്ഞില്ലെങ്കിലും
യുദ്ധഭൂമിയിൽ അവൾ തനിച്ചായി
സവാള മുറിഞ്ഞുണ്ടായ
കണ്ണുനീർ മാത്രം പിന്നെയും
തുളുമ്പിക്കൊണ്ടിരുന്നു.

ജോബിഷ് കുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *