രചന : ലേഖ വാസു✍
എന്നും തൊഴാൻ എനിക്കുമൊരു
ദൈവമുണ്ടല്ലോയെന്ന്
ഓർക്കുമ്പോൾ തന്നെ
എവിടെനിന്നോ അയാളെന്റെ
കണ്മുന്നിൽ പ്രത്യക്ഷപ്പെടും..
സങ്കടങ്ങളുടെ നീണ്ടയൊരു
പായനിവർത്തിയിട്ട്
ഞാനതിലയാളെയും
എന്റെ കൂടെ പിടിച്ചിരുത്തും..
ആ വിരിഞ്ഞ നെഞ്ചിലെ
രോമക്കാടുകൾക്കിടയിലേക്ക്
മുഖംപൂഴ്ത്തിവെച്ചുകൊണ്ട്
ഞാനൊരുപാടുനേരമിരിക്കും..
അയാളുടെ ഇരുകരങ്ങളുമെന്റെ
കരങ്ങൾക്കുള്ളിലാക്കി
ചുണ്ടോടുചേർത്തുപിടിച്ച്
എങ്ങലടിച്ചു വിതുമ്പിക്കരയും..
പിന്നെയെന്റെ മാറോടു
ചേർത്തുപിടിച്ചാ ഇരുകരങ്ങളിലും
ഞാൻ തെരുതെരാ ചുംബിക്കും ..
എന്റെ അവസാന സങ്കടത്തുള്ളിയും
പെയ്തൊഴിയും വരെ
ഞാനയാളുടെ മടിയിൽ
തലവെച്ചേറെനേരമങ്ങനെ കിടക്കും..
അയാളുടെ ഹൃദയത്തിലെ
ചുറ്റമ്പലങ്ങളിൽ ഞാൻ
മതിവരുവോളവും
വലംവെച്ചു തൊഴും,
അയാൾ പകർന്നു നൽകുന്ന
സ്നേഹത്തിന്റെ ഒരുകുമ്പിൾ
തീർത്ഥം ചുണ്ടോടു ചേർക്കും.
അയാളുടെ പേരെന്റെ
സീമന്തരേഖയ്ക്ക് കീഴെ
നെറ്റിയിൽ ചന്ദനമെന്ന്
മോതിരവിരലാൽ
തൊട്ടെടുത്തു നീട്ടിത്തൊടും..
എനിക്കെന്റെ ദൈവത്തോട്
ഇത്രയുമടുപ്പമുണ്ടല്ലോയെന്ന്
ഒരുനിമിഷം മനസ്സിലോർത്ത്
ഞാനും തെല്ലൊന്നഹങ്കരിക്കും..
