രചന : ലീന ദാസ് സോമൻ ✍️
സൂര്യനെ വന്ദിച്ച് പുലരിയെ വരവേറ്റ്
അഗ്നിസാക്ഷിയായി നിന്നെയെൻ മാറത്തണച്ച്
നീ വിധിച്ച പാതയിലൂടെ ചിത്രശലഭത്തെ
പോലെ പാറിപ്പറന്ന് നടക്കവേ
ഞാനറിഞ്ഞിരുന്നില്ല ആ നഗ്ന സത്യങ്ങൾ
നീ എന്നിലേക്ക് അർപ്പിച്ച പുഷ്പങ്ങൾ
എൻ ഹൃദ് രാഗത്തിൽ സമർപ്പിക്കവേ
തപോവന യാത്രയുടെ തുടക്കം എന്ന്
പുഞ്ചിരി തൂകി ചാരത്തണഞ്ഞ്
എരിയുന്ന കനലിലേക്ക് എന്നെ കോരിയിട്ട്
പാപഭാരം പേറി നീ യാത്രയായാലും
നിൻ മാനസ രഹസ്യങ്ങൾ സ്പഷ്ടമാകും
ഹൃദയ കല്ലോലിനിയിൽ നീ കൊത്തിയ മൂർത്തീഭാവം
പുനർജനിയായി ഉദിച്ചിടുന്നു
ഉണരുന്ന ഗ്രാമത്തിൻ വീഥികളിൽ എവിടെയും
അലയായി നിന്നുടെ രൂപ ഭാവം
ഹൃദയം തുടിച്ചിട്ട് പിടഞ്ഞങ്ങ് നോക്കവേ
നിഴലാണ് കണ്ടത് എന്നതും സത്യം
വിടരുവാൻ മോഹിച്ചു കൊഴിയുവാൻ കൽപ്പിച്ചു
ദുർവിധി എന്നത് മിഥ്യയല്ല
വിശ്വാസത്തിൻ ആശ്വാസവും പേറി
ത്യാഗ തീക്ഷ്ണതയാൽ മന്ത്രധ്വനിപോൽ
സ്വച്ഛമാം ചിന്തകളിൽ ഗദ്ഗദം
തുളുമ്പുന്ന നിമിഷത്തിൽ
കർമ്മഭാരം എന്നങ്ങ് ചിന്തിച്ച്
നിദ്രയോട് അടുത്ത്
ഗാഢമാം ചിന്തകൾ മനസ്സിലേറ്റാതെ
ജീവിത പന്ഥാവിനെ മുറുകെ പുണർന്നു
എൻ്റെ ദീപം ഞാൻ തെളിയിക്കട്ടെ
ഇതും വിധി എന്ന് ചൊല്ലാം.
