രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️
അകതാരിൽ മാലിന്യക്കൂമ്പാരം കൂട്ടിനാം
പകലിരവില്ലാതെ പടവെട്ടുമ്പോൾ,
കൊടിയവിപത്തുകൾ വന്നുഭവിച്ചിടാം
അടിതെറ്റിപ്പാടേ നിലംപതിക്കാം
ഒരുകാര്യമപ്പൊഴോർമിപ്പു സുവ്യക്തമാ-
യരിയൊരി പ്രകൃതിതന്നാത്മസത്ത!
നിരുപമ ഭാവസുഗന്ധിയായ് മേവിടും
സുരുചിര കാവ്യാനുരാഗസത്ത
ഒരു പമ്പരംപോൽ കറങ്ങുന്നൊരൂഴിയെ,
വരുതിക്കുനിർത്താൻ ശ്രമിക്കുവോരേ,
അരുതരുതാശ്രമ,മൊരുനാളുമങ്ങനെ;
പരമവിഡ്ഢിത്തമതല്ലി,ചൊന്നാൽ!
കഴിയുന്നതാർക്കി പ്രപഞ്ചത്തെയൊന്നാകെ-
ത്തഴുകിയുണർത്തും പരാത്പരനെ,
മറികടന്നൊരുമാത്രയെങ്കിലും മുന്നേറാൻ,
വെറുമൊരുമോഹ,മതത്രമാത്രം!
ഒരുവനെക്കൊന്നു,മറ്റൊരുവൻ തഴയ്ക്കുന്ന
പരമനികൃഷ്ടവ്യവസ്ഥിതിയെ,
പരിചൊടെതിർത്തുതോൽപ്പിക്കുവാനായില്ലേൽ
നരനായ് പിറന്നിട്ടിങ്ങെന്തുകാര്യം?
മതമൊരുപിശാചായ് മാറുന്നു,ജാതിയും
ചതിയൊന്നതേ,യിന്നതിൻ്റെപിന്നിൽ!
വിധിയെന്നു ചിന്തിച്ചൊട്ടാശ്വാസമടയു,നാ-
മതുമാത്രമല്ലാതെന്തുള്ളുമാർഗ്ഗം?
കലിതുള്ളി രാഷ്ട്രത്തെക്കാർന്നുതിന്നീടുന്നു,
പലപല രാഷ്ട്രീയക്കോമാളികൾ!
ഇവിടെങ്ങുംകാണുന്നീ,ലൊരുവേളഞാൻകേട്ടൊ-
രവികലസ്നേഹ സമത്വഭാവം!
നിറതിങ്കൾപോലെ യുദിച്ചുയർന്നീലോക-
നെറികേടുകൾക്കെതിർ പാട്ടുമൂളാം
നറുമലർപോലെ വിടർന്നുനിന്നെവിടെയു
മൊരുപോൽപരിമളവർഷമേകാം
തണൽമരച്ചോടുകൾ തോറുമിരുന്നിനി-
കനവുകൾ കണ്ടുകണ്ടുല്ലസ്സിക്കാം
കവിതകളൊരുനൂറുരുക്കഴിച്ചവനിയി-
ലഭിമാനപൂർവം നടന്നുനീങ്ങാം
പുലരുമ്പോൾതൊട്ടു തുടങ്ങുന്നദുഃഖത്തി-
നളവില്ല,തെല്ലുംശമനമില്ല!
ധരയിലെജീവിത,മത്രമേൽ ദുഷ്കരം!
കരയാതെന്തെന്തും സഹിച്ചുകൊൾക.