രചന : സെഹ്റാൻ ✍️.
സിഗററ്റ് പോൽ പുകയുന്ന രാത്രി.
ഏകാന്തതയുടെ കടുംചുവപ്പു
കലർന്ന മദ്യം.
ആകാശത്തുനിന്നും
നിരനിരയായിറങ്ങി വന്ന
സീബ്രാക്കൂട്ടം ഡൈനിംഗ് ടേബിളിലെ
ജഗ്ഗിൽ നിന്നും വെള്ളം കുടിച്ച്
അലസം വിശ്രമിക്കുന്നു.
കർട്ടൻ വലിച്ചിട്ട് കാഴ്ച്ചയിൽ
നിന്നുമവയെ മറച്ചുകഴിയുമ്പോൾ
പൂച്ചയെപ്പോൽ പാദപതനശബ്ദം
കേൾപ്പിക്കാതെ മെല്ലെമെല്ലെയതാ
അവൾ!
ചിതറിയ നീളൻമുടി.
അധരച്ചുവപ്പ്.
മാറിടങ്ങളിൽ നീലനക്ഷത്രങ്ങൾ.
ആസക്തിയുടെ വെള്ളിമേഘങ്ങൾ
പെയ്ത്തിനൊരുങ്ങി ഇരുളുന്നു.
പഞ്ഞിമെത്തയിൽ കടൽത്തിരകൾ
അലതല്ലുന്നു.
സീബ്രാക്കൂട്ടം തിരികെ
ആകാശത്തേക്ക് മടങ്ങുന്നു.
പ്രണയത്തിൻ്റെ ചാരം
ടീപോയിലെ ആഷ്ട്രേയിൽ
വിശ്രമിക്കുന്നു!
⚫
