1)അശനിപാതം
ദൂരെനിന്നാരോ തൊടുത്ത മിസ്സൈലുകൾ
നേരെ മരണസന്ദേശമായെത്തുന്നു.
കാരണമേതുമില്ലാതെ ദൈവത്തിന്റെ
പേരിൽ കുരുതി നടത്താനൊരുങ്ങുന്നു.
ഇത്തിരി ശാന്തി കൊതിച്ച കാലത്തു നീ
എത്തി വെറുക്കുമശനിപാതം പോലെ.
ആരും ജയിക്കാത്ത യുദ്ധം തുടങ്ങുവാൻ
പോരിന്നൊരുങ്ങി വരുന്നു പോരാളികൾ.
നേരിട്ടൊരിക്കലും കാണാത്തവരുടെ
പേരിലറിയാതെ വൈരം വളർത്തുന്നു.
ഏതോ കപട ദൈവത്തിന്റെ കേവല-
പ്രീതിനേടാൻ ബലിപീഠമുയരുന്നു.
2).മൃഗവും മനുഷ്യനും.
ഏതോ പരിണാമസന്ധിയിൽ നേടിയ
മേദുരമായ വിശേഷമാം ബുദ്ധിയിൽ
ഈ വിശ്വമാകെയടക്കി ഭരിക്കുവാൻ
കേവലമർത്ത്യൻ പരിശ്രമിച്ചീടവേ,
എന്നുമറിയുന്നതില്ലവൻ, തന്റെയും
മുന്നിലാണിന്നും പരമാണുജീവിതം.
ഇന്നുമതിജീവനത്തിന്റെ പാതയിൽ
ധന്യതയാർന്നവരീ മൃഗസഞ്ചയം
അന്യഗണത്തെയടക്കിഭരിക്കുവാൻ
തിന്മതൻ പാത തിരഞ്ഞെടുക്കാത്തവർ.
3)വർണ്ണവും വംശവും.
ബുദ്ധിയിൽനിന്നു സ്ഫുടംചെയ്ത ശക്തിയാൽ
ബദ്ധവൈരത്തിൻ വിഷം ചുരത്തുന്നതും
സത്യവും ധർമ്മവും കൈവിട്ടവർ വംശ-
ഹത്യ നടത്തി സ്വാർത്ഥം നുകരുന്നതും
വർണ്ണവും വർഗ്ഗവും നോക്കി മഹിമയെ
നിർണ്ണയിക്കുന്നവർ നാടുവാഴുന്നതും,
ഹീനമാം ഭീകരസത്യമായങ്ങനെ
മാനവരാശിയിലിന്നും തുടരുന്നു.
4)സ്വർഗ്ഗവും നരകവും.
ബുദ്ധി വളർന്ന നരൻ നേടി,സംഹാര-
ശക്തികളാകുമധാർമ്മിക വാഞ്ഛകൾ.
ഏതോരളവിലും മർത്ത്യന്റെ ക്രൂരത
ഭീതി വളർത്തുന്നിവിടെ നിരന്തരം.
യുക്തിയില്ലാതവൻ സൃഷ്ടിച്ച ദൈവങ്ങൾ
ശക്തിയാർജ്ജിച്ചു വികല മനങ്ങളിൽ,
മൂഢസ്വർഗ്ഗങ്ങൾ പണിതുയർത്തുന്നു, നി-
ഗൂഢതയെങ്ങുമരങ്ങിൽ ജയിക്കുന്നു.
ഒരിക്കലും കാണാത്ത സ്വർഗ്ഗത്തിനായി
മരിക്കുന്നു ചാവേറുകൾ യുദ്ധഭൂവിൽ.
അതോടൊപ്പമന്യർക്കവർ നൽകിടുന്നു
അതിതീവ്രമാകും നരകാഗ്നി മണ്ണിൽ.
5)ചേരിതിരിവുകൾ.
ചേരികളായി തിരിയുന്ന ശക്തികൾ
പോരിനിറങ്ങുന്ന കാഴ്ചകൾ കാണ്മുനാം.
അംബരചുംബികൾ വീണുടുയുന്നതും
നൊമ്പരം തീയായ് പടർന്നുയരുന്നതും
ഒന്നുമറിയാത്ത പാവം മനുഷ്യരീ
മണ്ണിൽ പിടഞ്ഞു മരിച്ചു വീഴുന്നതും
ഓടിയൊളിക്കാനിടം തിരയുന്നവർ
പേടിച്ചരണ്ടു പലായനം ചെയ്വതും
തൽക്ഷണമാഗോള വാർത്താവിശേഷമായ്
ഇക്ഷിതിയാകെ നിരീക്ഷിച്ചിടുന്നതും
കേവലമായൊരു സത്യമത്രേ,യതിൽ
വേപഥു പുണ്ടവരാണു നാമെപ്പൊഴും.
6)മതവും മദവും .
നാമിന്നു തൊട്ടറിയുന്നു യാഥാർത്ഥ്യങ്ങൾ,
ഈ മണ്ണിൽ സ്വാർത്ഥം തഴച്ചു വളരുന്നു.
ഇല്ലാത്ത സ്വർഗ്ഗത്തെ മോഹിച്ചൊരജ്ഞാനി
വല്ലാത്തൊരാന്ധ്യത്തിൽ വീണു മയങ്ങുന്നു.
മർത്ത്യന്റെയുള്ളിൽ മതം മദമാകുന്നു
സത്യം തടവറയ്ക്കുള്ളിൽ കിടക്കുന്നു.
കൈവല്യമൂർത്തിയായ് നമ്മൾ കരുതുന്ന
ദൈവം വിമോചിതനാകാതിരിക്കുന്നു.
നന്നായ് ചിരിക്കും മനുഷ്യവർഗ്ഗം തന്നെ
എന്നും ചതിക്കുഴി തോണ്ടാനൊരുങ്ങുന്നു.
ലോകാധിപത്യം കൊതിക്കും കളികളിൽ
ഏകാധിപത്യം കരുക്കളെ നീക്കവേ
കാലാൾപ്പടകളിറങ്ങുന്ന പോരിതിൽ
മാലോകരെങ്ങും മുറിവേറ്റു വീഴുന്നു.
യുദ്ധം കഴിഞ്ഞു വരുന്നതു പിന്നെയും
യുദ്ധമായീടാ,മശാന്തി തുടർന്നിടാം.
മതദേശചിന്ത മയക്കിക്കിടത്തും
ഗതി പിടിക്കാത്ത മനുഷ്യ കുലത്തിൻ
യുക്തിയും നീതിയുമില്ലാത്ത യുദ്ധത്തിൽ
ശക്തിയാണെന്നും ശരിയും നിയമവും!

മംഗളാനന്ദൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *