മഴ ചോരാത്തൊരു
കുടിലിലെനിക്കൊരു
കുളിരകമിനിയുണ്ടോ?
വറ്റിയ പുഴയുടെ
നാട്ടിലെനിക്കൊരു
പുളകിതമിനിയുണ്ടോ?
വെട്ടി മുറിച്ച
കാട്ടിലെനിക്കൊരു
കിളിയുടെ പാട്ടുണ്ടോ?
പെറ്റു തളർന്ന
വയലിൻ നാട്ടയിൽ
ഇനിയൊരു ഉറവുണ്ടോ?
കുടയില്ലാതെ
മഴയിൽ നടക്കാൻ
ചേമ്പിൻത്താളുണ്ടോ?
കുനിഞ്ഞൊരു
മാമ്പഴമൊന്നു പെറുക്കാൻ
മാവിൻ ചോടുണ്ടോ?
കുടു കുടെയോടി
കളിക്കാനിത്തിരി
മുറ്റവുമിനിയുണ്ടോ?
കണ്ണാരത്തിനൊളിച്ചു
പിടിക്കാൻ
ഞാറ്റിൻപുരയുണ്ടോ?
എന്തില പച്ചില
ചൊല്ലി കളിക്കാൻ
കുട്ടികളിനിയുണ്ടോ?
അക്കരെ നിന്നും
ഇക്കരെ വരുമൊരു
വിരുന്നുകാരുണ്ടോ?
ഉത്സവമെന്നതു
കേട്ടാലോടണ
കുസൃതിക്കാലുണ്ടോ?
അയൽവക്കത്തെ
കറികൾ പകരും
വേലിപ്പൊത്തുണ്ടോ?
പടിയെത്തും മുമ്പെ
അച്ഛൻ നീട്ടും
പലഹാരപ്പൊതിയുണ്ടോ?
അമ്മടെ കൈയ്യാൽ
വെച്ചുണ്ടാക്കിയ
രുചികളുമിനിയുണ്ടോ?
അമ്മിക്കല്ലിൽ
അരഞ്ഞു തളർന്നൊരു
ചമ്മന്തി പൊടിയുണ്ടോ?
ആട്ടുകല്ലിൽ
ആടി രസിച്ച
പുളിമാവിൻ രസമുണ്ടോ?
ഉരലിലിടിച്ച് വറുത്തു
പൊടിച്ച
അവിലിൻ മണമുണ്ടോ?
ഉണ്ണാൻ നേരം
ഉറക്കെ വിളിക്കും
വീടിൻ നാവുണ്ടോ?
ഉറങ്ങും നേരം
കഥയതു മെനയും
മുത്തശ്ശി മനമുണ്ടോ?
ഉണരും മുമ്പെ
കരഞ്ഞു വിളിക്കാൻ
കാക്കക്കുഞ്ഞുണ്ടോ?
ഉടുത്ത തുണിയിൽ
വെച്ചു പുരട്ടാൻ
ഞാവൽ കറയുണ്ടോ?
കടുത്ത വെയിലിൽ
ഒന്നു തലോടാൻ
കാറ്റാടി മരമുണ്ടോ?
മണ്ണപ്പം ചുട്ട് മതി വരെ
തിന്നാൻ
ഉറുമ്പിൻ മൂക്കുണ്ടോ?
നാലുകാലിൽ
കെട്ടി പൊക്കിയ
കുട്ടിപുരയുണ്ടോ?
നാടു മുഴുക്കെ
ഓടി രസിക്കാൻ
പേടിയില്ലാ തൊടിയുണ്ടോ?
നാട്ടാർക്കാകെ പറഞ്ഞു
രസിക്കാൻ
നല്ലൊരു കഥയുണ്ടോ?
കൊട്ടും കുരവയും
ഇട്ടിവിടൊരു
കല്യാണ പന്തലുണ്ടോ?
കെട്ടിയത്താലി
അഴിക്കാതിവിടൊരു
നാട്ടിൻ പെൺകനിയുണ്ടോ?
ആടിയാടി വഴി
ചോദിക്കുന്നൊരു
കുടിയൻ ചെക്കനുമുണ്ടോ?
പോയൊരു കാലം
വരുമെന്നോർക്കാൻ ഇനിയൊരു
സമയമതിനിയുണ്ടോ?
പോയതെല്ലാം
തിരിച്ചു കൊടുക്കാൻ
ഇനിയൊരു മനമുണ്ടോ?
പേടിച്ചൊലൊന്നു
വിളിക്കാനിവിടെ
ദൈവ തമ്പ്രാനിനിയുണ്ടോ?
പേടിപെടുത്താതിവിടെ
നമ്മളിലായ്
മതത്തിൽ തൂണുണ്ടോ?
ജാതിചൂരുകൾ
മണക്കാതിവിടെ
മൂലയന്നൊതുന്നുണ്ടോ?
രാഷ്ട്രീയത്തിൽ
മതി മറക്കാതിവിടെ
ജനസേവനമൊന്നുണ്ടോ?
രാജ്യമാകെ വിറ്റു
തുലയ്ക്കാതിവിടെ
സംരക്ഷണമുണ്ടോ?
മനുഷ്യനെ മനുഷ്യനായി
കാണും
മനസ്സകമൊന്നുണ്ടോ?
ഇനിയിവിടെ
വന്നെനിക്കു രചിക്കാൻ
അക്ഷരമൊന്നുണ്ടോ?
മനമറിഞ്ഞതിനെ
നന്നായ് വായിക്കാൻ
കലപിലയൊന്നുണ്ടോ?

പ്രസീദ ദേവു

By ivayana

Leave a Reply

Your email address will not be published. Required fields are marked *