രചന : ജിഷ കെ ✍️.
മരിച്ചു കഴിഞ്ഞാൽ
എനിക്ക് നരകത്തിലെ
പുസ്തക സൂക്ഷിപ്പുകാരനാകണം
എന്നൊരാൾ ഭൂമിയിലെ ഇങ്ങേ
തലക്കൽ നിന്നും ഉറപ്പിക്കുന്നു…
ഭൂമിയിൽ പുസ്തകങ്ങളൊക്കെയും
വായിച്ചു കഴിഞ്ഞതിനു ശേഷമാവും
അങ്ങെനെയൊരു തീർപ്പിൽ
അയാൾ എത്തിക്കാണുക…
മരിച്ചു ചെന്ന് കഴിഞ്ഞാൽമനുഷ്യരെ
പ്പോലെപുസ്തകങ്ങളും
ക്രൂശിക്ക പ്പെടുമോ എങ്കിൽ
അവരോടൊപ്പമാണ്
എനിക്കും
അന്തിയുറങ്ങേണ്ടത്… കനത്ത
ചട്ടകൾക്കിടയിലെ
മൃതമായ
പകൽ സത്യങ്ങളെ
ഓരോന്നായി
ചോദ്യം ചെയ്യപ്പെടുന്ന ഇടത്താവണം
എന്റെ ഹൃദയം സൂക്ഷിക്കുപ്പെടേണ്ടത്…
ഭൂമിയിൽ എണ്ണമറ്റ ആൾക്കൂട്ടങ്ങളുടെ
ആരവങ്ങൾക്കിടയിൽ നിന്നും
പുസ്തക താളുകൾക്കിടയിൽ തിരുകി
വെയ്ക്കാവുന്ന അടയാളചിഹ്നമെന്ന നിശബ്ദതയെ
സാക്ഷി നിർത്തി
അയാൾ ഉറക്കെ യുറക്കെ പറയുന്നു..
ഒരുപക്ഷെ കാതോർത്തു കഴിഞ്ഞാൽ
ആരുടേയും ഉറക്കത്തെ
അതിന് മുറിവേൽപ്പിക്കാൻ കഴിയും
അല്ലെങ്കിൽ
ഉറക്കം നടിക്കുന്ന വരുടെ
സ്വസ്ഥതയ്ക്ക് മുകളിൽ
പാതിയിൽ ഉണർന്നു പോയേക്കാവുന്ന
ഒരു പേക്കിനാവ് പോലെ
അത് വട്ടമിട്ട് പറന്നേക്കാം…
ഭൂമിയിൽ പുസ്തകങ്ങൾ
വിവസ്ത്രരാക്കപ്പെടുന്നതും
അവഹേളിക്കപ്പെടുന്നതും
നിരന്തരം കണ്ടതിനു ശേഷമാവാം
അയാൾ
മരണത്തിന് ശേഷം
പറുദീസയുടെ പളുങ്ക് കല്പടവുകൾ മാറ്റി വെച്ച്
വിലക്കപ്പെട്ടതിന്റെ പങ്ക് ചോദിച്ച്
നരകത്തിലേക്ക്
വായനക്കൊപ്പം നടന്ന് പോവുക..
അക്കൂട്ടത്തിൽ
വിചാരണ ചെയ്യപ്പെട്ടവരുടെ
വീതിയേറിയ പാതകൾ
വില പേശി വിൽക്കപ്പെട്ടവരുടെ
വിഷാദ വൈകുന്നേരങ്ങൾ
ഒറ്റപ്പെട്ടതെങ്കിലും
വാക്കുകൾ ഒളിച്ചിരിക്കുന്ന തെരുവുകൾ
അയാളും കടന്ന് പോകും.
കൂർത്ത മുനയുള്ള കല്ലുകൾ
തനിക്ക് മുന്നേ കടന്ന് പോയവരുടെ കാലടയാളങ്ങൾ
അയാൾ ആരെക്കാളിലും മുൻപേ തിരിച്ചറിയും..
തിരു മുറിവുകളുടെ പുസ്തകമെന്നത്
അയാൾ വായിച്ചു പേക്ഷിച്ച് കളയുകയും
അതിൽ പ്പിന്നെ ഉള്ളടക്കമില്ലാത്ത
ദൈവങ്ങൾ പുനർജ്ജനിക്കുകയും ചെയ്യുന്നുണ്ടാവണം…
കടുത്ത നിലപാടിനാൽ
കയ്ക്കുന്ന വരികൾ
ഒരു കള്ളി മുള്ളി നോടൊപ്പം
അയാൾ ചേർത്ത് കെട്ടുന്നു..
മരുഭൂമികൾ അന്ന് മുതൽ
വേനലുകൾക്ക് ഓമനപ്പേരിട്ട്
വിളിക്കാൻ തുടങ്ങുന്നു.
