ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും വായന ദിന ആശംസകൾ ....

ജനിച്ച ഏതോരാൾക്കും മരണം ഉണ്ടാവും അത് പ്രകൃതി നിയമം ആണ്. അത് കൊണ്ട് തന്നെ അത് എല്ലാവർക്കും ഉണ്ടാവും സ്വാഭാവികം. പക്ഷെ ഒരാൾ സ്വന്തം ജീവനെ ഹനിക്കുന്നത് ഭീരുവായിട്ട് മാത്രം ആണോ…?? പലപ്പോഴും ആത്മഹത്യയ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചവർ തന്നെയാണ് അത് ചെയ്യുന്നത്. സത്യത്തിൽ ഫിലോസഫി പറയുവാനാണ് എല്ലാവരും ശ്രമിക്കുന്നത് വളരെ ചെറിയ ശതമാനം അത് പാലിക്കുന്നു എന്ന് മാത്രം. പലരും മരിക്കുമ്പോൾ മാത്രം ആണ് അവരുടെ പ്രശ്നം എന്തായിരുന്നു എന്ന് ചിന്തിക്കുന്നത് തന്നെ. അല്ലെങ്കിൽ നിങ്ങളോട് പറയാൻ അവർക്ക് ഉള്ളത് ശ്രദ്ധയോടെ കേൾക്കാൻ, അതിന് പരിഹാരം കണ്ടെത്താൻ അവരെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവർ വളരെ ചുരുക്കമാണ്.

പക്ഷെ മരിച്ച ശേഷം വാവിട്ട് കരയുന്നു. ആർക്ക് വേണ്ടി, എന്തിന് വേണ്ടി, ആരെ കാണിക്കാൻ. റൂബിയുടെ ഡയറികുറിപ്പിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കെ മാങ്കോയിക്കൽ തറവാട്ടിന്റെ വീട്ടുമുറ്റത്തെയ്ക്ക് ഒരു ആംബുലൻസ് പടി കടന്നു വന്നു.
എല്ലായിടത്തും കാണും പോലെ അലമുറയിടുന്ന ബന്ധുക്കൾ. പാവമായിരുന്നു അവൾ എടുത്തു പറയാൻ മാത്രം പ്രതേകിച്ചു ഒന്നും തന്നെ അവളിൽ ഇല്ലെങ്കിലും. വ്രണിതമായ മുറിവിനെ ഒരിക്കലും അവൾ വികൃതമാക്കാൻ ശ്രമിച്ചിട്ടില്ല. എല്ലാം ഒരു പുഞ്ചിരികൊണ്ട് മറച്ചു വെക്കുന്നവൾ. സ്വന്തം വീട്ടിൽ പോലും അവൾക്ക് ഒരു അന്യയുടെ സ്ഥാനമായിരുന്നു.

കാരണം അവളുടെ സാനിധ്യമല്ലാതെ അവളെ കൊണ്ട് സാമ്പത്തികമായി ആ വീട്ടിൽ ഒന്നും എത്തുന്നുണ്ടായിരുന്നില്ല. ആകെ കൂട്ട് വീട്ടിലെ അരുമമൃഗവും, കുറച്ചു പൂക്കളും, ചിത്രശലഭങ്ങളുമായിരുന്നു. അരും അവളെ അറിയാൻ ശ്രമിച്ചില്ല. ചേർത്ത് നിർത്തേണ്ടവർ അവൾക്ക് ചുറ്റിലും ഉഷ്ണക്കാറ്റായി വീശിയടിച്ചു. അതിൽ പലപ്പോഴും അവൾ ഉരുകികൊണ്ടിരുന്നു. അടുക്കളയിലെ നാലുചുവരുകളിലും അവളുടെ മിഴിനീരുപ്പിന്റെ ഗന്ധം പടർന്നു പിടിച്ചു. എന്താണ് അവളെ മാറ്റി നിർത്താൻ ഉള്ള കാരണം,…,??യോഗ്യത ഇല്ലെന്നതായിരുന്നുഅവൾക്ക് കിട്ടിയ ഉത്തരം. സ്നേഹത്തിന് ഉള്ള യോഗ്യത സ്നേഹം മാത്രം അല്ലെ അതോ അതിന് മുകളിൽ ഇനി മറ്റെന്താണ് വേണ്ടത്. എത്ര പെട്ടന്ന് ആണ് ഒരാളെ മരണത്തിന് വിട്ട് കൊടുക്കാൻ കഴിയുന്നത്.

എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോഴായിരിക്കും അവൾ സ്വയം മരണം ഏറ്റുവാങ്ങിയത്. ഒറ്റപ്പെടുത്തലും, കുറ്റപ്പെടുത്തലും, അവഗണനയും ഏറ്റുവാങ്ങി അവൾ ഇവിടെ ജീവിച്ചിരുന്നു. ഇന്നലെ വരെ. പക്ഷെ ഇന്ന് അവൾ സ്വയം അവസാനിപ്പിച്ചു വെങ്കിൽ ഇവളെ പോലെ ഒരു പെണ്ണ്, അല്ലെങ്കിൽ ഒരു പുരുഷൻ ഒരു വഴികളും ഇല്ലാഞ്ഞിട്ട് ആവും, ഭീരു ആയെ കൊണ്ട് മാത്രം ആവില്ല.

അവളുടെ ശരീരം പുറത്തേക്ക് എടുത്തു അപ്പോഴും നേർത്തൊരു പുഞ്ചിരി ആ മുഖത്ത് ഉണ്ടായിരുന്നു. തുന്നിക്കെട്ടിയ ആ ശരീരത്തിൽ അവളുടെ ഹൃദയം മാത്രം ഉണ്ടായിരുന്നില്ല. അത് എവിടെയോ തെറിച്ചു പോയിരുന്നു പോലും. ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല പോലും. ആരൊക്കെയോ ആർത്തു വിളിക്കുന്നു. എന്തൊരു പ്രഹസനം. ഇന്നലെ വരെ സ്നേഹം ഇല്ല. പിന്നെ ഇന്ന് എവിടെനിന്നാവോ.
പോസ്റ്റ്‌മോട്ടം ചെയ്ത ശരീരത്തെക്കാൾ അവളുടെ മരണകാരണം പോസ്റ്റ്‌ മോട്ടം ചെയ്യുന്ന ആളുകൾ. ഇന്നലെ അവർക്ക് അവളുടെ വേദനയുടെ കാരണം ഉൾക്കൊണ്ട്‌ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നു വെങ്കിൽ ഇന്ന് ഇങ്ങനെ അവൾ കിടക്കില്ല. സത്യത്തിൽ തനിക്കും അതിന് കഴിഞ്ഞില്ല. ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ആണ് പാട്. മരണത്തിനു വിട്ട് കൊടുക്കാൻ അല്ല.
ജീവിച്ചിരിക്കുമ്പോൾ കൊടുക്കേണ്ട പരിഗണന മരണം ശേഷം കൊടുത്തിട്ട് ആര് അറിയാൻ…??

പ്രിയപ്പെട്ട കൂട്ടുകാരി മരണം ഒന്നിനും പരിഹാരം ആവില്ല. അത് നീ മറന്നു പോയി. ഇന്ന് അല്ലെങ്കിൽ സഞ്ചയനം വരെ എല്ലാവരും നിന്നെ ഓർക്കും. പിന്നെ നീയൊരു ചിത്രമായി ചുവരിൽ തൂങ്ങിയാടും. പിന്നെ പൊടി പിടിച്ചു, മാറാല പിടിച്ചു ഒരു കാറ്റിൽ ആണിഇളകി നീ താഴെ വീഴും. വീണ്ടും നിന്റെ സ്ഥാനം തെക്കെതൊടിയിൽ തന്നെ ആണ്. ആർക്കും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ.

എനിക്കുമുണ്ട് ദുഃഖങ്ങൾ പക്ഷെ ഇനി ഞാൻ മറ്റുള്ളവരുടെ ദുഃഖങ്ങൾക്ക് കാതോർക്കും. അതാണ് എനിക്ക് നിന്നോട് ഉള്ള സ്നേഹം. എന്റെ അവസാനവാക്ക്.

ജെസിത ജെസി

By ivayana

Leave a Reply

Your email address will not be published. Required fields are marked *