രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️.
അനാഥൻ്റെ മരണകുറിപ്പിൽ
വികലാക്ഷരങ്ങൾ
തെഴുത്തു നിന്നു
വടിവമില്ലാത്ത തൻ ജീവിതരഥ്യയിൽ
വഴികുഴഞ്ഞവനെന്തു
വടിവമേറ്റാൻ
തോന്ന്യാക്ഷരങ്ങളാൽ കോറിവരച്ചതിൽ
ചിതറിയ നൊമ്പര
ഛായകണ്ടു
പേരിമ്പമോലാത്ത
പേരാണനാഥൻ
പോരിമ തീണ്ടാത്ത ജന്മമനാഥൻ
തെരുവുനായ്ക്കൂട്ടത്തിൽ ഒന്നാണനാഥൻ
വഴിതെറ്റി പിറകൊണ്ട
തെറ്റാണനാഥൻ
അറപ്പുതുന്നുന്നോർക്കു
കാർക്കിച്ചു തുപ്പുവാൻ
ആരോ പടച്ചിട്ട
കുപ്പ അനാഥൻ
പൂർവ്വദിങ്ങ്മുഖമൊന്നു
ചോന്നു തുടുത്താൽ
പ്രാചിയിൽ പൂക്കുന്ന
പൂക്കൾ വിടർന്നാൽ
പ്രകൃതിയ്ക്കു നിറമിട്ടു
വർണ്ണാഭ പൂത്താൽ
അനാഥൻ്റെ കുക്ഷിയിൽ
പശി അഗ്നിപാറ്റും
അവശൻ്റെ വിവശതകൾ അറിയാതെയൊഴുകും
ജനസഞ്ചയത്തിലിവ
നെളുതല്ല വാസം
ആദിമദ്ധ്യാന്തങ്ങളില്ലാത്ത ദൈവങ്ങൾ
കാണാതെ പോകുന്ന ദൈവമനാഥൻ
ഇവനില്ല ആദി- മദ്ധ്യാന്തങ്ങളെങ്കിലും
കല്ലേറൊഴിഞ്ഞില്ലീ
ദേവനുപൂജ
ഒടുവിലാ വിധിയെത്തും
നാളിലീ ജീവൻ്റെ
ജീവൻ കൂടൊഴിയും മണ്ണിലിവനും ലയിക്കും
കുടചൂടി മുടികാത്ത
പുംഗവർക്കൊപ്പം
അവസാന സമത
അനാഥനും നേടും