പണ്ട് ഇതുപോലെ മഴയും പെട്ടന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാവില്ലായിരുന്നല്ലോ..
ജൂണിൽ മഴ തുടങ്ങിയാൽ പിന്നെ നിർത്താതെ പെയ്ത് ചെറിയ രീതിയിൽ വെള്ളം എല്ലായിടത്തും ഒന്ന് കയറി ഇറങ്ങി പോകുകയെ ഉള്ളായിരുന്നു.
ഓല മേഞ്ഞ,ഓല കൊണ്ട് നാല് ഭാഗം കെട്ടിയടച്ച,പലകപ്പാളികൾ കൊണ്ട് ഉണ്ടാക്കിയ കതകുള്ള, ഒരു മുറിയും അടുക്കളയും മാത്രമുള്ള ചാണകം മെഴുകിയ തറയുള്ള ഒരു ചെറിയ വീട്ടിലായിരുന്നു എന്റെ കുട്ടിക്കാലം.

മഴ തുടങ്ങിയാൽ പിന്നെ രാത്രിയിൽ ഉറക്കമില്ല.. നിലത്ത് തഴപ്പായയിൽ പുതച്ചു മൂടി കിടക്കുമ്പോഴാവും പാത്രങ്ങൾ തമ്മിൽ മുട്ടുന്ന ശബ്ദം കേൾക്കുന്നത്. ഉറക്കച്ചടവിൽ കണ്ണ് തുറന്ന് നോക്കുമ്പോൾ ചോരുന്ന ഭാഗത്തേക്ക്‌ പാത്രങ്ങൾ നീക്കി വച്ച് അമ്മ ഉറങ്ങാതെ ഇരിപ്പുണ്ടാവും.

ചാടി എഴുന്നേറ്റ് കുത്തിയിരിക്കുമ്പോൾ നെറുകയിൽ വെള്ളത്തുള്ളികൾ വീഴാൻ തുടങ്ങും. അപ്പോഴേക്കും പായ നീക്കി ചോരാത്ത ഭാഗത്തേക്ക്‌ ഇട്ട് വീണ്ടും ഇരിയ്ക്കും.
മിക്കവാറും പുരയ്‌ക്കകത്തു കേറും… അമ്മയുടെ ആത്മഗതം
കേറുന്നെങ്കി കേറട്ടെ..ല്ലാണ്ടിപ്പോ ന്താ ചെയ്ക? അപ്പൻ
വയലിനോട് ചേർന്ന സ്ഥലത്താണ് വീട്.. നേരം വെളുക്കുമ്പോഴേക്കും ചാണകം മെഴുകിയ തറയിൽ ഈർപ്പം നിറഞ്ഞ് അടിയിൽ നിന്നും വെള്ളം മെല്ലെ കയറി തുടങ്ങും.

മഴ കൂടുന്നതിന് അനുസരിച്ച് മൊത്തത്തിൽ വെള്ളമാകും.
ആകെയുള്ള ഒരു കയറ് വരിഞ്ഞ കട്ടിലിൽ തുണിയും പാത്രങ്ങളും കൊണ്ട് നിറഞ്ഞിട്ടുണ്ടാവും.
തണുപ്പിൽ നിക്കാതെ ആ കട്ടിലിൽ എങ്ങാനും കേറിയിരിക്ക്.. അമ്മ പറയും
കട്ടിലിന്റെ മൂലയിൽ ഇരുന്ന് പുരയ്‌ക്കകത്തു കൂടി ഒഴുകുന്ന വെള്ളത്തിൽ കൗതുകത്തോടെ നോക്കും
മുട്ടറ്റം വെള്ളത്തിൽ ഇഷ്ടിക നിരത്തി പൊക്കി താത്കാലികമായി ഉണ്ടാക്കിയ അടുപ്പിൽ കഞ്ഞി ഉണ്ടാക്കി, മുളകും ഉടച്ച് വെള്ളത്തിൽ വേച്ചു വേച്ചു നടന്ന് അമ്മ കട്ടിലിൽ കൊണ്ട് തരും.

കല്ലടമുട്ടി, പൂഞ്ഞാൻ,പോലുള്ള ചെറിയ മീനുകൾ കട്ടിലിന്റെ ചുറ്റിലും ഉണ്ടാവും..അവർക്കറിയില്ലല്ലോ അവർ ടൂർ വന്നിരിക്കുന്നത് നമ്മുടെ പുരയ്ക്ക് ഉള്ളിലാണെന്ന്.. ചോറുണ്ണുന്ന സമയത്ത് അതുങ്ങൾക്കും കുറച്ച് ഇട്ടു കൊടുക്കും.
പുളവൻ, നീർക്കോലി, പഴുതാര,തുടങ്ങിയവയുടെ സഞ്ചാരവും ഉണ്ടാവും.പഴുതാര ഒഴിച്ച് മറ്റേ രണ്ട് പേരും അവരുടെ വഴിക്ക് പൊക്കോളും.. പക്ഷെ പഴുതാര സർ കട്ടിലിന്റെ കാലിലൂടെ കയറി തുണികൾക്കിടയിൽ ഒളിക്കും. അബദ്ധത്തിൽ ആ തുണി എടുത്ത് ഇട്ടാൽ കുത്തും കിട്ടും.

പിന്നെ ഉള്ളത് ഉറുമ്പ് ആണ്.. തറയിൽ സ്വൈര്യ വിഹാരം നടത്തിക്കൊണ്ടിരുന്നവർ വെള്ളം കേറിയപ്പോ കട്ടിലിലിലും, സൈഡിൽ മറച്ചിരിക്കുന്ന ഓല ഭീതിയിലും ഒക്കെ സ്ഥാനം പിടിക്കും.. ഇടയ്ക്കൊക്കെ അവയുടെ കൂട്ടക്കടിയും കൊള്ളണം.
വീട്ടിലിരുന്നു മടുക്കുമ്പോ ഒരു തോർത്തും ചുറ്റി വല്ലോന്റേം പറമ്പിലേക്ക് ഇറങ്ങും.. കൊല വെട്ടിയ വാഴ ബാക്കി നിൽപ്പുണ്ടെങ്കിൽ എട്ട് പത്തെണ്ണം വെട്ടി എടുക്കും.. ഒരാൾ നീളത്തിലുള്ള പിണ്ടി കിട്ടും. ഏതെങ്കിലും കരയുള്ള ഭാഗം നോക്കി അവിടേക്ക് ഈ വാഴപ്പിണ്ടികൾ അടുപ്പിച്ച ശേഷം അഞ്ചെണ്ണം നിരത്തിയിട്ട് സൈഡിലൂടെ കമ്പ് അടിച്ച് കയറ്റി മുകളിലും അഞ്ചെണ്ണം അത് പോലെ വച്ച് ഇടയിലൂടെ എല്ലാം കമ്പ് അടിച്ച് കയറ്റും.. ചങ്ങാടം റെഡി.. പിന്നെ അതിലാവും പറമ്പിലൂടെ ഉള്ള യാത്ര, വെള്ളത്തിൽ ഒഴുകി വരുന്ന കൊടംപുളി യൊക്കെ ശേഖരിക്കാൻ എളുപ്പമായിരുന്നു.

ഇന്ന് ആ പറമ്പുകൾ ഇല്ല..വാഴത്തോട്ടങ്ങൾ ഇല്ല.. മൊത്തം വീടുകൾ ആയി
മൂന്ന് മുതൽ ഒരാഴ്ച വരെ ഈ വെള്ളം ഇങ്ങനെ കിടക്കും.
ഇന്ന് തോർച്ച കാണുന്നുണ്ട്..അപ്പുറത്തെ വീട്ടിലെ ആരോടെങ്കിലും പറയുന്നതാവാം
ങ്ങ ശരിയാ.. ഇന്നിച്ചിരി വെയിലിന്റെ വെട്ടമുണ്ട്.. തിരിച്ചുള്ള മറുപടി
മഴ നിന്ന് വെള്ളം ഇറങ്ങുമ്പോഴേക്കും തറ മൊത്തത്തിൽ കുളമായിട്ടുണ്ടാവും.. ചാണകം വിരിച്ച തറ ചെളി നിറഞ്ഞത് ആവും.. അതിൽക്കൂടി മണ്ണിരകൾ ഇത്രയും ദിവസം വെള്ളത്തിനടിയിൽ കിടന്ന് ചുവന്ന നിറം മാറി വെളുത്തു കുട്ടപ്പനായി ഇഴഞ്ഞു നടക്കും.

പറമ്പിലെ പുല്ലുകൾക്ക് അളിഞ്ഞ ഗന്ധമാവും.
ഉപയോഗിച്ചിരുന്ന ചങ്ങാടം നോഹയുടെ പെട്ടകം ഉറച്ച പോലെ പറമ്പിൽ ഏതെങ്കിലും കോണിൽ ഉറച്ചിട്ടുണ്ടാവും
വെള്ളമിറങ്ങി നന്നായി ഉണങ്ങി വീണ്ടും പഴയ രീതിയിൽ ആവാൻ ഒരു മാസത്തോളം എടുക്കും.എന്നാലും ഇനി ഒരു വർഷത്തേക്ക് പേടിക്കണ്ട എന്ന സമാധാനം ഉണ്ടായിരുന്നു.
ഇന്ന് വർഷത്തിൽ നാല് വെള്ളപ്പൊക്കമാണ്.. വർഷങ്ങൾക്ക് മുമ്പ് അനുഭവിച്ച അതേ ദുരിതം ഇന്നും കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പലരും അനുഭവിയ്ക്കുന്നുണ്ട് എന്നതും സത്യമാണ്..!

അനിൽ മാത്യു

By ivayana

Leave a Reply

Your email address will not be published. Required fields are marked *