സ്മരണാർദ്ര ജാലകം മെല്ലെത്തുറന്നു ഞാൻ
ഓമൽപ്രഭാതത്തെയോർത്തു നിന്നീടവേ,
വർണ്ണാഭപുലരിയാൽ മേയുന്നുലകെന്ന
നാലുകെട്ടിന്റെയാ, കനകാംബരുത്തരം
ഓലപ്പുരയിൽ വസിച്ച കാലത്തിന്റെ-
യോർമ്മയായൊഴുകുന്നതാ; സുകൃത സ്നേഹകം.

കാലത്തിനൊപ്പമുണർന്ന മനസ്സുമായ്
ചേലിൽ മെടഞ്ഞെടുത്തീടുന്നയോലയാൽ
നിർമ്മിച്ചയാർദ്ര ഗൃഹങ്ങളിൽ സ്നേഹമായ്
പണ്ടെത്രമാത്രമൊതുങ്ങി ജീവിച്ചുനാം;
നല്ലോർമ്മ മേഞ്ഞതാമോമൽപ്പുരകളിൽ
ഉള്ളതുകൊണ്ടോണമാക്കുമിടങ്ങളിൽ.

ഓലപ്പുരയിൽ വസിച്ചകാലത്തിന്റെ
സ്മരണാർദ്രജാലകം മെല്ലെത്തുറക്കവേ,
ഓലകെട്ടുന്നതാ,സ്നേഹമേൽക്കൂരയിൽ
മാതുലന്മാരുണ്ടതിന്നുത്തരത്തിലും
ചിത്രമല്ലേവം ചലച്ചിത്ര രൂപേണ-
യറിയുന്നു ഗ്രാമീണ പുലരിപോ,ലാ ദിനം
ബാലഹൃദയത്തിലന്നേറെ വർണ്ണങ്ങളാൽ
തെളിയിച്ചയാരമ്യ നന്മാർദ്ര ജീവിതം.

ആ നല്ലകാലത്തെ, ഗേഹമെൻ ബാല്യത്തെ-
യെത്രയോ സ്നേഹസ്സുമങ്ങൾതൻ ലാളിത്യം,
കാവ്യരൂപത്തിലുണർത്തിയന്നാദിത്യ-
കിരങ്ങളായിപ്പകർത്തിയാ മാതൃകം.

മഴത്തുള്ളികൾ താളമേകുന്ന കൂരയിൽ;
മിഴിത്തുള്ളികൾ വീണുടയാത്ത ചിന്തയാൽ
തമ്മിൽ നിറച്ചാർത്തുനൽകിയാ, സ്നേഹകം;
മിഴിവിളക്കേകിയന്നയൽസ്നേഹ താരകം.

തീരാക്കടംപോലെ നിൽക്കുന്നയെത്രയോ,
സുസ്‌മേര പുലരികൾ; സുകൃത സ്മരണകൾ
ഓലക്കമോരോന്നുമോലകെട്ടൽ പോലെ,
നീലാംബരത്തിന്റെ ചാരുതപോലെയും.

ഇഴയടുപ്പത്തിന്റെയഴകാർന്നതാംനിറം
മനസ്സിൽനിറച്ചേകി, കവിയാക്കിയാർദ്രമാം
തൂലികയുംകരത്തിങ്കലന്നേകിയോ-
രാ, സ്നേഹ ഗേഹപ്രതീകമാം തിങ്കളേ,
യിന്നുനിൻ പൂർണ്ണതയില്ലാത്ത രാത്രികൾ
മാത്രമായെങ്കിലുമോർക്കുന്നു സ്നേഹകം;
നിൻരമ്യഗ്രാമ്യ സ്മിത; മെന്റെ ബാല്യകം-
നല്ലോർമ്മയാൽ മേഞ്ഞയീശ്വര സുസ്മിതം.
💖💖💖💖💖💖

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *