രചന : ജോബിഷ് കുമാർ ✍️.
യുദ്ധം കഴിഞ്ഞ്
ശവങ്ങൾ പങ്കിട്ടെടുക്കുന്ന
തിരക്കിലായിരുന്നു ഞങ്ങൾ
ഞങ്ങൾ..
അതിരുറപ്പിക്കുവാൻ
യുദ്ധം തുടങ്ങിയവർ
അവൻ
തൊരപ്പനെലികളെപ്പോൽ
കാലാൾ പട
നയിച്ചെന്റെയതിരു
തുരന്നു കേറിയപ്പോ
ഞാൻ
വേട്ടക്കാരെ
യുദ്ധമുഖത്തു അണിനിരത്തി
അവന്റെ
കാലാളുകളെയെന്റെ
വേട്ടക്കാർ കൊന്നൊടുക്കി
ഞാൻ
കൊല്ലപ്പെട്ടവരെ വേർതിരിക്കുന്നതിലിടയിലെന്റെ
വേട്ടക്കാരെയും
മരണം വിഴുങ്ങിയ കൂട്ടത്തിൽ കണ്ട്
മുഖത്തത്ഭുതം നിറച്ചു
അവർക്കു മരണമില്ലെന്ന്
ഞാൻ മുൻപെല്ലാം
വീമ്പു പറഞ്ഞിരുന്നു
കുറുക്കനും കുറുനരിയും
ശവത്തിനായി
കടിപിടി കൂടുന്നു
രക്തം ചെറു ചാലെടുത്തൊഴുകുന്നു
ചിലർ അനക്കം വയ്ക്കുന്നു
കഴുകൻ മരണം നോക്കി
അനങ്ങാതെ കാവൽ നിൽക്കുന്നു
പാതി മരിച്ചവരെ
പാത്തിരുന്ന കാട്ടു മൃഗങ്ങൾ
വലിച്ചു കൊണ്ട് പോകുന്നു
ഞാൻ അസ്വസ്ഥതയോടെ
കണ്ണടക്കുന്നു
യുദ്ധം അവസാനിച്ചു
ഇനി പങ്കിട്ടെടുപ്പാണ്
എന്റെയും അവന്റെയും
ശവങ്ങളെ വേർതിരിച്ചു
വേർ തിരിച്ചതിൽ
കുറവുണ്ടെന്നവനും ഞാനും
എനിക്കുമവനും
ഒരേ മുഖമാണിപ്പോൾ..
ഒരേ സ്വരവും
യുദ്ധം അവസാനിക്കുന്നില്ല
തുടങ്ങുന്നതേയുള്ളുവെന്ന് കണ്ടിരുന്നവർ
അവരങ്ങനെ
പിറുപിറുത്തു കൊണ്ട്
യുദ്ധ ഭൂമിയിൽ നിന്നും
തിരികെ പോകുന്നു..!
