രചന : മേരി കുൻഹു ✍
ചേമ്പ്രക്കുന്നത്തേക്ക്
പശുക്കളെ ഇനിമേലാൽ
കൊണ്ടു പോണ്ട മേയ്ക്കാനെന്ന്
കാര്യസ്ഥൻ കരുണൻ നമ്പ്യാർ
കല്പിച്ചു , കന്നോളെ
മൊളയ്ക്കണ നേരത്ത്
മൊളേൻ ചെക്കൻ,
നീലനോട്
കമ്മൂണിസ്റ്റിൻ്റെ പുത്തൻ ഊറ്റം
പിടിപെട്ട ചെക്കൻ ഊതി വിട്ടു
ഊം…
എന്നൊരു നീട്ടിമൂളൽച്ചോദ്യം
വരുത്തൻ നസ്രാണി
കുന്ന് തീറു വാങ്ങി
റബ്ബറ് വയ്ക്കാൻ പോണൂന്ന്
കരുണൻനമ്പ്യാർ
പിന്നെ എസ്റ്റേറ്റ് ബംഗ്ലാവ് പൊന്തി.
അടിച്ചു തളിയ്ക്ക്
പാട്ടിപ്പാറു പതിവായി
ബംഗ്ലാവിലെത്തി.
ഒരൂസം നീലാണ്ടൻ
പേടിച്ചുനെലോളിച്ച്
പൊടുന്നനെ ഓടിയെത്തി
പാട്ടിപ്പാറു ഞെരങ്ങിക്കൊണ്ട്
കുന്നും ചെരൂലെ
വെള്ളം പോണചാലില്
പൊന്തെടെടേല്
ചാവാറായികെടക്ക്ണ് ണ്ട് ന്ന് ….
തുടിയുടെ കട കട –
ച്ചെത്തത്തിൽ
അടുക്കളക്കെണറ്റീന്ന്
വെള്ളം കോരും
നങ്ങേലിപിഷാരസ്യാര്
ഉച്ചത്തിൽതെറി തൂറ്റി.
“ചത്തോട്ടെ
അശ്രീകരം , തിരിഞ്ഞ്വോക്കണ്ട
അങ്ങോട്ടാരും “
നീലാണ്ടൻ ഒരാൾമാത്രം
വെള്ളച്ചാൽകരയ്ക്കെനിന്ന്
പേടിച്ച് നോക്കിക്കണ്ടു
നോക്കിനോക്കി
കൂക്കിക്കൂക്കി
എടോഴി പായണ
അളോളെ ഉറക്കനെ
വിളിച്ചു കൂട്ടി.
വെള്ളച്ചാലിലിറങ്ങിയില്ലാരും!
പാണൻ ചങ്കരൻ മാത്രം
ആശ്വസിച്ച് നെടുവീർപ്പൂതി….
” ഹാവൂ…. തീർന്നു കിട്ടി…..”
അരളിക്കായ അരച്ചുകലക്കി
കുടിച്ചതാത്രേ ….പാട്ടിപ്പാറു…..
ചാവുമ്പൊ , ആറ് മാസം
വയറ്റില്ണ്ടാർന്നൂ ത്രെ!
പുത്തൻ ബംഗ്ലാവ് മാനേജർ
തല ക്രോപ്പടിച്ച് മീശ വച്ച്
റിസ്റ്റ് വാച്ച് കെട്ടിയ
ബാലരാമഷാരട്യാ ……ത്രെ…. ആള് .
നാറ്റം പൊറുക്കാൻ
പറ്റാതെചെറുമക്ക –
ളൊക്കെക്കൂടി പാറൂനെ ,
പുത്തൻകുഴി
കുന്നോരത്ത്
താഴ്ത്തി ക്കുത്തി
വലിച്ചിട്ട് മണ്ണിട്ട് മൂടി.
ബാലരാമ പ്പിഷാരടി
പതിവുപോൽകുളിച്ചിട്ട്
മുടി ചീകി വകഞ്ഞിട്ട് .
വാച്ച് കെട്ടിസീക്രട്ട്
വലിച്ചൂതിപൊകച്ചുരുൾ
മണമുതിർത്ത്പരത്തീട്ട്
രസത്തോടെ കുന്നു കേറി……..
നീളത്തിൽ വീതിയിൽ
ആഴത്തിൽ കൃത്യമായി
റബ്ബറിൻ്റെ കുഴി നിര –
തെറ്റാതെ കുന്നിറങ്ങി
റബ്ബർ തൈകൾ മരമായി.
രാവുതോറും പാട്ടിപ്പാറു
മരം ചാരി പാട്ടുമൂളും.
കുന്നിൻ്റെ ഓരത്ത്
നട്ടുച്ചനേരത്ത് പാട്ടിപ്പാറു
പതിവായി
കുടിവെള്ളം തായെന്ന്
മരണക്കരച്ചിലിൻ്റെ
പ്രേതമായ് ഞരങ്ങീടും.
റബ്ബറിൻ്റെ പാലെടുക്കാൻ
പേടിച്ച് വെട്ടുകാർ
വരില്ലെന്നായപ്പോൾ
അഞ്ഞൂരുപള്ളീലെ
അച്ചനെ കൊണ്ടുവന്നു
വരത്തൻനസ്രാണി …..
പാറൂൻ്റെ പ്രേതത്തെ
പുളിമരത്തിൽ മന്ത്രിച്ച്
ഇരുമ്പാണി തറച്ചിട്ടു
പള്ളീലെ സെമിത്തേരി
പിൻപറമ്പിന്നറ്റത്ത്
പിന്നാരും കുഞ്ഞൂരിൽ
പാറൂൻ്റെ പ്രേതത്തെ
കാണില്ലെന്നാശ്വസിച്ച്
ശ്വാസം വിട്ടു
വഴി നടന്നു.