രചന : സതി സുധാകരൻ പൊന്നുരുന്നി .✍
പോക്കറുകാക്കേടെ പുന്നാര മോളാണ്
പുത്തനുടുപ്പിട്ട കുഞ്ഞാമിന
കുപ്പിവളയിട്ട് കണ്ണിൽ മഷിയിട്ട്
തുള്ളിനടക്കണ കുഞ്ഞാമീന
മൈലാഞ്ചിച്ചോപ്പിട്ട് തട്ടത്തിൻ മറയിട്ട്
സ്കൂളൊന്നും കാണാത്ത കുഞ്ഞാമീന
പാഠം പഠിക്കുവാൻ മോഹമുണ്ടെങ്കിലും
ഉപ്പാനെ പേടിച്ച് മിണ്ടുകില്ല.
കുഞ്ഞിക്കുടചൂടി പുസ്തക സഞ്ചിയായ്
കൂട്ടുകാരെല്ലാരും പോകുന്നുണ്ട്
കണ്ടുകൊതിച്ചവൾ കണ്ണുനീർവാർത്തവൾ
ഉമ്മയോടൊരു ദിനം ചൊല്ലി മെല്ലെ
പള്ളിക്കൂടത്തിൽ പഠിക്കുവാനായിട്ട്
ഞമ്മക്കും പോകേണം പൊന്നുമ്മച്ചി.
കാശൊന്നുo ഉപ്പാന്റെ കയ്യിലില്ല
പുസ്തകം വാങ്ങാനും കാശുവേണ്ടേ…
ഭക്ഷണമൊന്നും കഴിക്കാതെ പൊന്നു മോൾ
തേങ്ങിക്കരഞ്ഞു കിടന്നുറങ്ങി
കരയല്ലെ ഉപ്പാന്റെ പൊന്നുമോളെ
ഉസ്ക്കൂളിൽ നിന്നെ ഞാൻ കൊണ്ടുപോകാം.
സന്തോഷംകൊണ്ടവൾ തുള്ളിച്ചാടി
ഉപ്പാനു ചക്കരമുത്തമേകി
പാഠങ്ങൾ നന്നായ് പഠിച്ചു ഞാനും
ഉപ്പാന്റെ ആമീന ഡോക്ടറാകും
പുന്നാരമോളുടെ വാക്കുകേട്ട് ഉപ്പ,
എല്ലാം മറന്നങ്ങു നിന്നു പോയി.
പാഠങ്ങൾ നന്നായ് പഠിക്കവേണം
മോള് ഒന്നാമതായി ജയിച്ചിടേണം
പുത്തനുടുപ്പിട്ട് പുസ്തക സഞ്ചിയായ്
ആമീനക്കുട്ടിയും സ്കൂളിൽ പോയി.
