രചന : ഹരിദാസ് കൊടകര ✍
അഭിമൃത്തിലെല്ലാം
നിഴലുകൾ പൂത്തു.
ജലപ്പരപ്പില്ലാതെ
മുകളറ്റവും കെട്ടു
വയൽനെല്ല് വാടി.
അഭയസ്ഥലികളിൽ
നിദ്രയും ഹോമിച്ച്
ജലസ്സൂര്യനെ വാരി
പുറകോട്ടു മാറി-
പുലരാനിരിക്കെ
പുഴ പോലെയോ
കാടു പോലെയോ
ഉച്ചിയിൽ കാറ്റ്-
വീശുന്നൊരൊച്ച.
പിന്നിൽ..
അമൃതാഭയം-
വഴിച്ചൂണ്ടു പലകകൾ
ആദിത്യവൃഷ്ടിയിൽ
ബഹുസസ്യലാഭം,
ജട വനാന്തരങ്ങൾ.
മരിപ്പിന്നു മുന്നേ
താണൂ ചിരക്ഷരം
വിഷയനാശം വന്ന
ശക്തിയുറപ്പുകൾ
വികൃതം പുനങ്ങൾ
കണ്ണിലും കാതിലും
മുളച്ചുണ്ടായ പക്ഷികൾ
മലച്ചു വീഴുന്നപോൽ
സന്ധിദേശത്തെ
ആരൂഢമെല്ലാം
ഓരോ ദിവസവും
വക്രിച്ചു വന്നു.
സായാഹ്നകാലത്തെ
മേച്ചിലെടുപ്പുകൾ
പണി മതിയാക്കി
പിന്നോട്ടു നീങ്ങി.
ഘ്രാണേന്ദ്രിയങ്ങൾ
വായു ഭക്ഷിക്കവേ
അരി വെന്തനേരത്തെ
ശമനം നദിക്കരെ
പാനാശനത്തിനായ്
ഉപജീവനങ്ങൾ
അധിക ഭിന്നം-
ശമനം ദമങ്ങൾ
മിത്രതേ..
വിടരുന്നതെല്ലാം
അതിസസ്യലോപം
കവരുന്നുവല്ലോ..
