രചന : അൻവർ ഷാ ഉമയനല്ലൂർ✍️
ഊർജ്ജിതമായൊഴുകിനീങ്ങുന്ന പുഴകൾ പോൽ
ഊഴമെത്താൻ കാത്തിരിക്കുന്ന പുലരിപോൽ
ഊഴിയിലാർജ്ജവത്തോടെ ജീവിക്ക!നാം
ഊഷ്‌മളമായിത്തുടരാൻ ശ്രമിക്ക!നാം.
ഊഷരഭൂമിപോല,ല്ലരുണകിരണമായ്
ഊർജ്ജത്തുടിപ്പുകളേകുന്ന ചിന്തകൾ
ഊറ്റമേകട്ടെ!യാ തളരാത്ത ഹൃത്തിലായ്-
ഊറിയെത്തീടട്ടെ യാർദ്രസലിലമായ്.
ഊരമ്പലത്തിൽ വസിപ്പവരെന്ന പോൽ;
ഊട്ടുപുരയിലിരിപ്പവരെന്ന പോൽ
ഊണിലയൊക്കെ, മടക്കി!മാറേണ്ടവർ
ഊഴംകഴിഞ്ഞകന്നകലേണ്ട യാത്രികർ.
ഊനാതിരേകമാ ലോചിച്ചിടാതെ നാം
ഊർധ്വശ്വാസം വലിക്കുന്ന,യാ നാൾവരെ
ഊഷകംപോലലിഞ്ഞാർദ്രമാം സൗഹൃദം
ഊതിത്തെളിച്ചുണർത്തീടാം നിരന്തരം.
ഊടറിവിലൂടെ നേടീടാം സുഭാഷിതം
ഊന്നൽ നൽകീടുകാദർശ!സുമസങ്കുലം.
ഊർജ്ജമാർജ്ജിച്ചുണർന്നീടുക! തമ്മിൽ നാം
ഊഷ്മളമാക്കിത്തെളിക്ക! ശുഭജീവിതം.
ഊഷത്രയംപോലെയൗഷധമാകാതെ,
ഊഹിച്ചപര ഹൃദയങ്ങൾക്കു ദോഷമായ്
ഊഷ്മാഗമംപോൽതളർത്തരുത്; ചിന്തകം-
ഊർജസ്വലമായിരിക്കട്ടെ! സന്തതം.
ഊനപ്പെടേണ്ടവരല്ലനാ,മതിലുപരി
ഊർജ്ജോദയത്തെയും കാണാൻശ്രമിക്കുകിൽ
ഊഴിപനൂഴിയിൽ വാഴുന്നപോൽ സദാ
ഊന്നുവടിയാകാതുണർന്നു ജീവിച്ചിടാം.
ഊരാക്കൊളുത്തല്ല! ജീവിതം പാരിതിൽ
ഊരടിപ്പാതപോലെത്രയോ സുന്ദരം
ഊമൻപ്രാവെന്ന പോലിവിടെപ്പിറക്കിലും
ഊർജ്ജത്തുടിപ്പായുണർന്നു പറക്കണം…🦜💖🦜💖🦜💖🦜
