രചന : ശ്രീജിത്ത് ഇരവിൽ ✍️.
ബോർഡിംഗ് സ്കൂളിൽ വിടുന്ന ലാഘവത്തോടെയാണ് വീട്ടുകാർ എന്നെ പിടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ ചേർത്തത്. കൈയ്യിൽ കിട്ടുന്നതിനെ എങ്ങോട്ടേക്കെങ്കിലും എറിയിപ്പിക്കുന്ന ദേഷ്യമാണ് കാരണം പോലും. അത് അല്ലാതെ യാതൊരു കുഴപ്പവും എനിക്ക് ഉണ്ടെന്ന് തോന്നുന്നില്ല.
കഴിഞ്ഞ നാൾ, ദേഷ്യം ആ മേശയുടെ മുകളിലിരുന്ന ചില്ലുഗ്ലാസ് കൈയ്യിലെടുപ്പിച്ച് ഭാര്യയ്ക്ക് നേരെ ശക്തമായി എറിയിപ്പിച്ചിരുന്നു. രണ്ടാമതൊന്ന് ചിന്തിക്കാനുള്ള വകതിരിവൊന്നും ആ വികാരത്തിന് ഉണ്ടായിരുന്നില്ല. മഹാഭാഗ്യം കൊണ്ടായിരുന്നു ഭാര്യയുടെ തല രക്ഷപ്പെട്ടത്! ആ ഗ്ലാസ്സ് അവളിൽ കൊള്ളാതെ ചുമരിലിടിച്ച് തകർന്ന് തരിപ്പിടമായിപ്പോയി…
ഹോ! അതെങ്ങാനും ഭാര്യയുടെ തലയിൽ കൊണ്ടിരുന്നുവെങ്കിൽ! അവളോട് പറഞ്ഞില്ലെങ്കിലും ആ സംഭവത്തിൽ ഒരു കുറ്റബോധമുണ്ടായി. അതുകൊണ്ട് തന്നെയാണ് അവരുടെ ആ തീരുമാനത്തിന് വഴങ്ങിയത്. ഭ്രാന്താണെങ്കിൽ അത് കണ്ടുപിടിച്ച് പുറം തള്ളിയിട്ട് തന്നെ മറ്റ് കാര്യമെന്നും ചിന്തിച്ചു.
ഒരിക്കൽ ആശുപത്രിയിലെ അടുപ്പക്കാരനോട് നിനക്ക് ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്ന് വെറുതേ ചോദിച്ചിരുന്നു. തനിക്ക് ദേഷ്യം വരാറേയില്ലായെന്ന് പറഞ്ഞുകൊണ്ട് അവൻ അപ്പോൾ ചിരിക്കുകയായിരുന്നു.
ഈ ഭൂമിയിൽ കോപം വരാത്ത ജീവിയോ! അത്ഭുതപ്പെട്ടുപോയി! അല്ലെങ്കിലും, അവനെ അവന്റെ വീട്ടുകാർ ഇവിടെ കൊണ്ടാക്കിയത് സദാസമയം ചിരിക്കുന്നുവെന്ന് പറഞ്ഞിട്ടാണ്. പ്രസവത്തിൽ ഭാര്യയും കുഞ്ഞും മരിച്ചെന്ന് അറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയ ചിരിയാണ് പോലും! വർഷം നാല് കഴിഞ്ഞിട്ടും ആ ചിരി അവനിൽ നിന്ന് പൂർണ്ണമായും വിട്ട് മാറിയിട്ടില്ല…
മറ്റൊരു നാൾ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ കുമാരേട്ടനോട് നിങ്ങൾക്ക് ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്ന് ചോദിച്ചു. ഞങ്ങൾ ഒരേ സെല്ലിലാണ്. എന്നിട്ടും, ആ മനുഷ്യൻ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ലായെന്ന് അറിയാത്ത വിവരദോഷിയെന്നും എന്നെ വിളിച്ചു. ശേഷം, മുന്നിലെ സാമ്പാറിൽ നിന്നൊരു മുരിങ്ങാക്കോലെടുത്ത് ഈമ്പി വലിക്കുകയായിരുന്നു….
അന്ന് മുപ്പത്തിമൂന്നാം നമ്പർ സെല്ലിന് മുന്നിൽ ചുറ്റിത്തിരിഞ്ഞ എന്നെ അറ്റൻഡർ വിളിച്ച് കണക്കിന് താക്കീത് ചെയ്ത നാളായിരുന്നു. അതിനകത്ത് കിടക്കുന്ന ആൾ എന്തുകൊണ്ടാണ് പുറത്ത് വരാത്തതെന്ന് ഞാൻ ചോദിച്ചു. ആ മനുഷ്യന് മുഴുത്ത വട്ടാണെന്നും, പുറത്തിറക്കിയാൽ കുഴപ്പമാണെന്നും ആയിരുന്നു അറ്റൻഡറുടെ മറുപടി. സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നവൻ കക്ഷിയെന്ന് കൂടി അറിഞ്ഞപ്പോൾ അവിടെ നിന്ന് പോകുകയായിരുന്നു…
കോടതി കൈമാറുന്ന കൊടും കുറ്റവാളികളായ മാനസിക രോഗികളെ പാർപ്പിക്കുന്ന കെട്ടിടത്തിലെ ആദ്യ സെല്ലായിരുന്നുവത്. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മുപ്പത്തിമൂന്നാം നമ്പറിലെ ആ ഭ്രാന്തൻ ഹൃദയാഘാതമേറ്റ് ചികിത്സയിലാകുകയും തുടർന്ന് മരണപ്പെടുകയും ചെയ്തു. എന്തുകൊണ്ടോ, അതിൽ വലിയ സങ്കടമൊന്നും തോന്നിയില്ല…
ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്നതിൽ ഉപരി എന്തൊക്കെ ചെയ്യാൻ പാടില്ലായെന്ന ബോധം മാസങ്ങൾക്കുള്ളിൽ തന്നെ ഉണ്ടായി. ദേഷ്യം! അതൊരു ഇരുതല മൂർച്ചയുള്ള ആയുധമാണ്. നിരപരാധികളായ നമ്മുടെ സഹജീവനുകളെ ശാരീരികമായി ഉപദ്രവിക്കുന്ന രീതിയിൽ ഒരിക്കലും അത് നമ്മിൽ നിന്ന് പ്രകടമാകരുത്.
ഒരുനാൾ കാലത്ത് പത്രം വായിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഡോക്റ്റർ വിളിപ്പിക്കുന്നത്. എന്നെ കൊണ്ടുപോകാൻ നാളെ വീട്ടിൽ നിന്ന് ആൾക്കാർ വരുമെന്ന് കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി. കൂടെ ഉണ്ടായിരുന്നവരോടെല്ലാം യാത്ര പറഞ്ഞു. ഇനി ആരോടും ദേഷ്യപ്പെടില്ല. എത്ര പ്രകോപിപ്പിക്കപ്പെട്ടാലും മുരളില്ല. എന്നെ കൊണ്ട് മറ്റാർക്കും ഉപദ്രവം ഉണ്ടാകില്ല. മുന്നോട്ടുള്ള ശാന്തമായ ജീവിതത്തിന്റെ സുഖങ്ങളും ഓർത്ത് ഏറെ വൈകിയാണ് അന്ന് ഉറങ്ങുന്നത്.
പിറ്റേന്ന് ഉച്ചക്ക് മുമ്പേ അച്ഛനും അമ്മാവനും എത്തിയിരുന്നു. അവരോടൊപ്പമുള്ള യാത്രയുടെ പാതിയിൽ എത്തിയപ്പോഴേക്കും കാറിൽ ഇരുന്ന് മയങ്ങി. പിന്നീട് ഉണർന്നത് നാട്ടിൽ നിന്നാണ്. വീട്ടിലേക്ക് എത്തിയപ്പോഴേക്കും സ്വീകരിക്കാൻ ഭാര്യയും അമ്മയും ഉമ്മറത്ത് തന്നെ കാത്തിരിപ്പുണ്ടായിരുന്നു…
കുടുംബം എനിക്ക് വേണ്ടി തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യയും കഴിച്ചതിന് ശേഷം മുറിയിൽ കിടക്കുകയായിരുന്നു. ഭാര്യ അടുത്തേക്ക് വന്ന് രണ്ടടി വിട്ട് നിൽക്കുകയാണ്. ആ അകലം ശ്രദ്ധിച്ചപ്പോൾ ഞാൻ എഴുന്നേറ്റ് പണ്ട് സംഭവിച്ചതിനൊക്കെ ക്ഷമ പറഞ്ഞു. അപ്പോൾ അവളൊരു കൊച്ച് കുട്ടിയെ പോലെ നെഞ്ചത്തേക്ക് വീണ് കരയുകയായിരുന്നു…
രണ്ടുമൂന്ന് നാളുകൾക്ക് ശേഷം പുറത്തേക്കിറങ്ങിയ എനിക്ക് നാട്ടിൽ നിന്ന് ഉണ്ടായ അനുഭവം അനുകൂലമായിരുന്നില്ല. ദേഹോപദ്രവമൊന്നും ഉണ്ടാകില്ലല്ലോയെന്ന് ചായക്കടയിൽ ഇരിക്കുമ്പോൾ ദാസനും, ആശുപത്രിയിൽ നിന്ന് ചാടി വന്നതാണോയെന്ന് മുടിവെട്ടുമ്പോൾ മുകുന്ദനും ചോദിച്ചു. അതുകേട്ട് അടക്കം ചിരിക്കാൻ രണ്ടിടത്തും പത്തിൽ കവിയാത്ത കൂട്ടർ ഉണ്ടായിരുന്നു.
സന്ധ്യക്ക് വീട്ടിൽ എത്തിയപ്പോൾ അമ്പലത്തിലേക്ക് പോകാൻ ഭാര്യ കൂടെ വിളിച്ചു. താൽപ്പര്യം ഉണ്ടായിരുന്നില്ല. അമ്മയേയും കൂട്ടി പോകൂവെന്ന് പറഞ്ഞിട്ടും അവൾ വിടുന്ന മട്ടില്ല. അവൾ പിന്നേയും നിർബന്ധിച്ചപ്പോൾ തലയാകെ പെരുകാൻ തുടങ്ങി. ദേഷ്യം വിട്ട് പോയെന്ന് കരുതിയ സകല ഞരമ്പുകളിലും വല്ലാത്ത മുറുക്കം…!
സമനില തെറ്റിയ നെറ്റി പൊള്ളി വിയർത്തപ്പോൾ മേശയിൽ നിന്ന് കൈയ്യിൽ കിട്ടിയ സ്റ്റീൽ ജഗ്ഗ് എടുത്ത് ഒരു ഏറങ്ങ് കൊടുത്തു.! കൃത്യമത് ഭാര്യയുടെ തലയിൽ തന്നെ കൊണ്ട് തെറിക്കുകയായിരുന്നു.
തറയിൽ ചിതറിയ രക്തത്തിലേക്ക് ഭാര്യ ചെരിഞ്ഞ് വീഴുന്നത് കണ്ടപ്പോൾ പരിഭ്രാന്തനായി. ഇരുട്ടും വെളിച്ചവുമായി തല വേർപെട്ട് പോയിട്ടും അവളെ വാരിയെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടും അവൾ മരിച്ചുവെന്ന് അവർ തറപ്പിച്ച് പറഞ്ഞു. കേട്ട് നിന്ന ആ നേരം ഞാൻ തല ചുറ്റി വീഴുകയായിരുന്നു…
തുടർന്നുള്ള ബോധം തെളിയുമ്പോൾ ഒരു സെല്ലിൽ ആയിരുന്നു. വർഷങ്ങളേറെ കടന്നുപോയത് പോലെ… അത്രയും പരിചയമുള്ള അഴികൾ… കാഴ്ചകൾ തെളിയുന്തോറും ഓർമ്മകൾ ഉരുകുന്നു… ഞാൻ ഒലിച്ച് പോകുന്നു…
പൂർവ്വകാലം ഓർക്കാൻ ഇഷ്ടപ്പെടാത്ത പാപിയുടെ ഉള്ളുമായി ഏകാന്ത തടവിൽ വീർപ്പുമുട്ടി കഴിയുകയാണ്. പുറം കാഴ്ച പല്ലിളിച്ച് കൊണ്ടേയിരുന്നു. മുൻകൂട്ടി അറിഞ്ഞത് പോലെ കാലം ഒരിക്കൽ എല്ലാം കാട്ടി തന്നതാണ്. ആ മറുവശ അഴികളിൽ പിടിച്ചാണ് ഇന്ന് നിൽക്കുന്നത്. അതേ മാനസികാരോഗ്യ കേന്ദ്രം…! ഹൃദയാഘാതത്തിൽ മരിച്ച ആ മുഴുഭ്രാന്തൻ ഉണ്ടായിരുന്ന അതേ മുപ്പത്തിമൂന്നാം നമ്പർ സെൽ…! വിവേകം ഇല്ലാത്ത വികാരങ്ങൾ എത്ര വികൃതമാണെന്ന് നോക്കൂ…!!!
