രചന : ഗഫൂർകൊടിഞ്ഞി✍
തിന്നു തീരാത്ത
കൊന്ന പാപങ്ങൾ
കാലത്തിന്റെ കാവ്യനീതി പോലെ
മൗനത്തിന്റെ വാൽമീകമുടച്ച്
ഉയർത്തെഴുന്നേറ്റിരിക്കുന്നു.
ഭക്തിയുടെ
ഹരിത തീർത്ഥങ്ങളിൽ നിന്ന്
വിഷവാഹിയായ ദുർഗന്ധം
നാസാ രന്ധ്രങ്ങളിൽ കനക്കുന്നു.
കണ്ണീരണിഞ്ഞ
കബന്ധങ്ങളും തലയോട്ടികളും
കടും കിനാവ് വിട്ടെഴുന്നേറ്റ്
നീതിക്ക് വേണ്ടി മുറവിളി കൂട്ടുന്നു.
പകയുടെ പെരുമ്പാമ്പുകൾ
നേത്രാവതിയുടെ തീരങ്ങളെ
തിരിഞ്ഞു കൊത്താൻ കാത്തിരിക്കുന്നു.
വെറിപിടിച്ച ധർമ്മാധികാരികൾ
പേനായ്ക്കളെപ്പോലെ
വിറളി പിടിച്ച്
ഒളിയിടങ്ങളിലേക്ക്
നെട്ടോട്ടമോടുന്നു.
മോക്ഷ പ്രാപ്തിയുടെ
താഴ് വാരങ്ങളിൽ നിന്ന്
മോക്ഷം കിട്ടാത്ത
ആത്മാക്കളുടെ നിലവിളിയിൽ
ധർമ്മസ്ഥല അധർമ്മസ്ഥലയായി മാറുന്നു.
