രചന : സഫി അലി താഹ✍
പന്ത്രണ്ട് കുടുംബങ്ങളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ബിൽജിത്തും ഐസക്ക് ജോർജും ഇനിയും ജീവിക്കും.
ഐസക്കിന്റെ മിടിക്കുന്ന ഹൃദയവുമായി ഡോക്ടർമാർ നടന്നകലുമ്പോൾ നിറക്കണ്ണുകളും പൊടിയുന്ന ഹൃദയവുമായിട്ടാകും ഭാര്യയായ നാൻസിയുണ്ടാകുക.മറ്റൊരാളിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന നാൻസിയുടെയും കുടുംബത്തിന്റെയും തീരുമാനം ഐസക്കിനോടുള്ള മരിക്കാത്ത സ്നേഹം കൂടിയാകും…..
ഇങ്ങനൊക്കെ ചിന്തിക്കുമ്പോഴും ഹൃദയം നിലച്ചുപോകുന്ന ആ സങ്കടനിമിഷങ്ങൾ ഓർക്കുമ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.💔
“എല്ലാവരെയും സഹായിക്കുന്ന മനസ്സിന്റെ ഉടമയായിരുന്നു. ആറുകുടുംബങ്ങൾക്ക് പ്രതീക്ഷനൽകുന്ന നല്ലൊരു കാര്യത്തിന് കാരണമായെന്നതിൽ സന്തോഷമുണ്ട്.”ഭാര്യ നാൻസി ഇതിനെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നില്‍ക്കുമ്പോഴും സ്വന്തം മകന്റെ, സ്വന്തം സഹോദരന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നല്‍ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോര്‍ജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം. ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എൻ്റെ ശരീരത്തോട് ചേർത്തു തന്നെ പിടിച്ചു ഞാൻ. ഡോക്ടര്‍ എന്നതിലുപരി മനുഷ്യന്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നുകയും സര്‍ക്കാരില്‍ അഭിമാനം തോന്നുകയും സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസമായിരുന്നു എന്ന് ഡോക്ടർ ജോസഫ്.
ഏഴ് പേരിലൂടെ ബിൽജിത്ത് ജീവിക്കുന്നു,ഹൃദയം പൊട്ടി അവന്റെ പ്രിയപ്പെട്ടവർ പറയുന്നു.
ഒരു ചികിത്സയിലൂടെയും ജീവൻ തിരികെ പിടിക്കാൻ കഴിയില്ല എന്ന് ഉറപ്പാക്കുന്ന നിമിഷങ്ങളിൽ എടുക്കുന്ന തീരുമാനം പിന്നെയും മിടിപ്പുകളെ പേറുന്നു.
വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശേരി മള്ളുശേരി പാലമറ്റംവീട്ടിൽ ബിൽജിത്ത് ബിജുവിന്റെ ഹൃദയം പതിമൂന്നു വയസ്സുകാരിയിൽ ഇനിയും മിടിക്കും.എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു സർജറി.
ഹൃദയം വേർപെടുത്തുന്ന ശസ്‌ത്രക്രിയ വെള്ളിയാഴ്ച രാത്രി വൈകിയാണ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ആരംഭിച്ചത്.
വേർപെടുത്തിയ അവയവവുമായി ആംബുലൻസ് ശനിയാഴ്ച പുലർച്ചെ ഒന്നോടെ ലിസിയിലേക്ക് പുറപ്പെട്ടു. 20 മിനിട്ടിനുള്ളിൽ ലിസിയിൽ ഹൃദയമെത്തി. അഞ്ചുമിനിട്ടിൽ ശസ്‌ത്രക്രിയ തുടങ്ങി. 3.30ന് ഹൃദയം കുട്ടിയിൽ സ്പന്ദിച്ചുതുടങ്ങിയെന്ന് ഡോക്ടർ കുറിച്ചു…..
എയർ ആംബുലൻസ് ആയാലും വന്ദേഭാരത് ആയാലും ഒരേ ടൈമിൽ എത്തുന്നത് കൊണ്ട് ഹൃദയം സ്വീകരിച്ച കുട്ടി വന്ദേഭാരതിലാണ് എത്തിയത്.കാർഡിയാക് മയോപ്പതി രോഗംമൂലം ഹൃദയം ശരിയായി പ്രവർത്തിക്കാത്ത അവസ്ഥയിലായിരുന്നു ആ പെൺകുട്ടി.
കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിയാണ് ബിബിൽജിത്തിന്റെ ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു.
ചികിത്സയിലിരിക്കെ മസ്തിഷ്ക്ക മരണം സംഭവിക്കുകയായിരുന്നു.
ഹൃദയം കൂടാതെ, വൃക്ക, കരൾ, ചെറുകുടൽ, പാൻക്രിയാസ്, രണ്ട് നേത്രപടലങ്ങൾ എന്നിവയും ദാനംചെയ്തു…..
ബിൽജിത്തും ഐസക്കും ഇനിയും ജീവിക്കട്ടെ…..💔
.
“ഹൃദയവും 2 വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു”: വൈകാരിക കുറിപ്പുമായി ലിസ്സി ആശുപത്രിയിലെ ഡോ. ജോ ജോസഫ്
കൊല്ലം സ്വദേശി ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പുമായി ലിസ്സി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്.
ഹൃദയവും 2 വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നുവെന്ന് ഡോക്ടർ കുറിച്ചു. ഡോക്ടറിന്റെ വാക്കുകൾ –
ആർക്കാണ് ഇത്ര ധൃതി!
എനിക്കിന്ന് നല്ല ധൃതിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഏറ്റവുമധികം വേഗത്തിൽ ഏറ്റവും അധികം ദൂരം യാത്ര ചെയ്തവരിൽ ഒരാളായിരിക്കും ഞാൻ. സമയവുമായുള്ള ഓട്ട മത്സരമായിരുന്നു എന്ന് തന്നെ പറയാം.രാത്രി രണ്ടുമണിക്ക് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാവിലെ ആറരക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തി. ഹൃദയവുമായി ഉച്ചയ്ക്ക് 12 മണിയോടുകൂടി പുറപ്പെട്ട് വെറും ഏഴ് മിനിറ്റിനുള്ളിൽ കിംസിൽ നിന്ന് വിമാനത്താവളത്തിൽ എത്തി. ഹെലികോപ്റ്റർ വഴി മുക്കാൽ മണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തും ഹയാത് ഹോട്ടലിലെ ഹെലിപാടിൽ നിന്ന് വെറും 5 മിനിറ്റിൽ ലിസ്സി ആശുപത്രിയിൽ എത്തുകയും ചെയ്തു. കാരണം ഇന്നത്തെ ഓരോ മിനിട്ടിനും ഒരു ജീവൻ്റെ വില ഉണ്ടായിരുന്നു.
ഡോക്ടർ എന്നതിലുപരി മനുഷ്യൻ എന്ന നിലയിൽ ഏറ്റവുമധികം സന്തോഷം തോന്നുകയും,എന്റെ സർക്കാരിൽ അഭിമാനം തോന്നുകയും എന്റെ സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസം കൂടിയായിരുന്നു ഇന്ന്.
കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസ്സൊന്നു വിറച്ചു. പുറമേ ദൃശ്യമാകുന്ന രീതിയിൽ കാര്യമായ പരുക്കൊന്നും ഇല്ലായിരുന്നു ഐസക്കിന്. എന്നാൽ അപകടത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു. മനോഹര ജീവിത സ്വപ്നങ്ങൾ കണ്ടു നടക്കുന്ന പ്രായത്തിൽ ആ സ്വപ്നങ്ങൾക്ക് പുറകെ പായുമ്പോൾ ആകസ്മികമായി വന്നുചേർന്ന അപകടത്തിൽ പൂർണ്ണമായി തകർന്നു നിൽക്കുമ്പോഴും ഐസക്കിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുക എന്ന മഹാദാനം ചെയ്യുവാൻ ഐസക്കിന്റെ കുടുംബം കാണിച്ച ആ വലിയ പുണ്യത്തിന് നന്ദി പറയാൻ വാക്കുകൾ മതിയാവില്ല.
ഹൃദയവും 2 വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നിൽക്കുമ്പോഴും സ്വന്തം മകൻ്റെ, സ്വന്തം സഹോദരൻറെ അവയവങ്ങൾ മറ്റുള്ളവർ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നൽ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോർജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം
മനുഷ്യനെ നല്ല മനുഷ്യനാക്കുക എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇതിലപ്പുറം നന്മത്തം ചെയ്യാൻ സാധിക്കുമോ ?ഇതിലപ്പുറം ഒരു നല്ല മനുഷ്യനാകാൻ സാധിക്കുമോ ?ഇതിനപ്പുറം മാനവികത ഉയർത്തിപ്പിടിക്കാൻ സാധിക്കുമോ?
അതുകൊണ്ടുതന്നെ യാത്രയിലൂടെ നീളം ആ.ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എൻ്റെ ശരീരത്തോട് ചേർത്തു തന്നെ പിടിച്ചു ഞാൻ.
ഡോണർ അലർട്ട് കിട്ടിയതു മുതൽ എന്റെ സർക്കാർ ഈ ഉദ്യമത്തിനൊപ്പം ഉണ്ടായിരുന്നു.ഇന്നലെ പാതിരാത്രി മുതൽ മുഖ്യമന്ത്രിയും അദ്ദേഹത്തിൻറെ ഓഫീസും മന്ത്രി പി രാജീവും അദ്ദേഹത്തിൻറെ ഓഫീസും
ആരോഗ്യ മന്ത്രിയും ഓഫീസും നിരന്തരം ഇടപെടുകയും സർക്കാരിന്റെ സഹായത്തോടുകൂടി ഹെലികോപ്റ്റർ സേവനം വിട്ടു നൽകുകയും ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും സങ്കീർണമായ കാര്യങ്ങൾ എല്ലാം ഏകോപിപ്പിച്ചത് മുതിർന്ന ഐപിഎസ് – ഐഎഎസ് ഓഫീസർമാരായിരുന്നു.
കിംസ് ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിലേക്കും ഹായത് ഹെലിപാടിൽ നിന്നും ആശുപത്രിയിലേക്കും ഗ്രീൻ കോറിഡോർ ഒരുക്കിയത് ഈ രണ്ട് നഗരങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു. അണുവിട തെറ്റാത്ത ആസൂത്രണം,ഏകോപനം!
എൻറെ സർക്കാരിൽ എനിക്ക് അഭിമാനം തോന്നിയ ദിനം കൂടിയായിരുന്നു ഇന്ന്.
പല ആശുപത്രികൾ ,അനേകം ഡോക്ടർമാർ ,അത്യന്തം ഗൗരവമായ നിയമ നൂലാമാലകൾ ഇതെല്ലാം ഏകോപിപ്പിച്ചതും നടപ്പാക്കിയതും എന്റെ സിസ്റ്റത്തിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ ആയിരുന്നു.
ഒരോ നിമിഷവും സങ്കീർണമായ ഈ ദൗത്യത്തിന് നേതൃത്വം നൽകുകയും വേണ്ട നിർദ്ദേശങ്ങൾ ചെയ്തത് കെ സോട്ടോ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിൻ്റെ നേതൃത്വത്തിലുള്ള കെ സോട്ടോ ടീമായിരുന്നു.
അതെ – എന്റെ സംസ്ഥാനത്തിൻ്റെ ‘സിസ്റ്റ’ത്തിൽ ,എൻ്റെ സർക്കാരിൽ,എൻ്റെ പ്രത്യയ ശാസ്ത്രത്തിൽ ,ഞാൻ വിശ്വസിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രത്തിൽ എനിക്ക് അഭിമാനം തോന്നിയ ദിവസമായിരുന്നു ഇന്ന്.
ഇല്ലായില്ല മരിക്കുന്നില്ല.
സഖാവ് ഐസക്ക് മരിക്കുന്നില്ല.
ജീവിക്കുന്നു അനേകരിലൂടെ✊🏻✊🏻✊🏻