രചന : മോളി സുബാഷ്. ✍.
ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കാതെ,
പാപംചെയ്തു കൂട്ടിയാൽ
മരിച്ചുകഴിയുമ്പോൾ തെമ്മാടിക്കുഴിലേക്കേ
എടുക്കുകയുള്ളൂയെന്ന് സ്വപ്നത്തിൽ
ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് പറയുകയായിരുന്നു.
പാപഭാരത്താൽ തലകുനിഞ്ഞു
പോയയെന്റെയരികിലേക്ക് കുമ്പസാരക്കൂടുമായ്
നടന്നടുക്കുകയായിരുന്നു ദൈവം.
ആന, മയിൽ,ഒട്ടകം,പൂച്ച മുതൽ പാമ്പ്,പഴുതാര,
പല്ലി തുടങ്ങിയ സകല ജീവജാലങ്ങളോടും
ചെയ്ത പാപങ്ങളേറ്റുപറഞ്ഞു മനസ്തപിച്ചു.
സകലമാന പൂക്കളെക്കുറിച്ചു-
മില്ലാവചനം എഴുതിയുണ്ടാക്കിയ കാര്യം
പറഞ്ഞപ്പോൾ ടിഷ്യു പേപ്പറെടുത്ത്
കണ്ണുതുടക്കുന്നുണ്ടായിരുന്നു ദൈവം.
പൂച്ചകളെ ദ്രോഹിച്ചതിന് പ്രായശ്ചിത്തമായൊരു
മുഴുവൻ കരുണക്കൊന്തയെങ്കിലും
ചൊല്ലേണ്ടിവരുമെന്ന് കരുതിയയെന്നെ
കണ്ണിറുക്കി കാണിച്ചുകൊണ്ട്
ദൈവം ഇപ്രകാരം പറഞ്ഞു
മകളേ ,ക്ഷമിച്ചിരിക്കുന്നു.
എഴുത്ത് തുടരാം.
പക്ഷേ ,ഒരു കാരണവശാലും പുസ്തകമിറക്കരുത്.
