തൊട്ടിലിൽ ബാക്കിയായൊരു താരാട്ടുപാട്ടുണ്ടോ..?
ചുമരിലെ ചിത്രത്തിൽ വിടരാത്ത ചിരിയുണ്ടോ..?
അമ്മതൻ പ്രാണന്റെ പാതി
മുറിഞ്ഞപ്പോൾ
അശുപത്രി വരാന്തയിൽ
നിശബ്ദത തളം കെട്ടി.
കൈപ്പിഴയല്ലിത് കരിനിഴൽ വീണൊരാ
ക്രൂരമാം അനാസ്ഥതൻ അന്ത്യമൊഴി
മാലാഖമാരെന്നു വാഴ്ത്തിയ നാക്കുകൾ
മൗനത്തിൻ ഇരുളിൽ മുഖം ഒളിപ്പിച്ചു.
മരുന്നിന്റെ മണമുള്ള മുറിക്കുള്ളിലെവിടെയോ
മനസ്സാക്ഷി ചത്തു മലച്ചു കിടപ്പൂ…
കുറ്റവാളിക്കില്ല ആയുധം എങ്കിലും
കൈവിരൽ തുമ്പിൽ
കരുതി നീ മരണത്തെ.
നിയമത്തിൻ കണ്ണുകൾ കെട്ടിയിരിക്കുന്നു
അധികാരഗർവ്വിൻ പുതപ്പിനുള്ളിൽ
കേസില്ല ശിക്ഷയില്ല കറപുരണ്ട കൈകൾക്ക്
നാളെയും ചിരിക്കുവാൻ മടിയേതുമില്ല.
കരയുന്നൊരമ്മതൻ കരളിലെ കനലിന്
കണക്കുചോദിക്കുവാൻ ദൈവമേ വരുമോ?
മണ്ണടിഞ്ഞാലും മറക്കില്ല കാലമിന്നീ
പിഞ്ചു ചോര തൻ നീതികേടിൻ കഥ.

ജാബി പത്തൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *