രചന : സുജിമോൾ മാരാരി ✍
നിഴലേറ്റ രാവിൻ നീലാംബരത്തിൽ
നിനവായി നീന്തും നിശാഗന്ധികൾ,
മിഴിനീർ തൂവിയ മൗനാന്തരത്തിൽ
മധുരമായി വീഴും നിൻ ചുവടുകൾ.
കാറ്റിന്റെ കൈയിൽ കുളിർമുത്തമായി
കവിളോരം തഴുകും നിൻ ഓർമ്മകൾ,
ചന്ദ്രിക ചിന്തും തിരമാലപോലെ
ചലിച്ചെത്തും എൻ ഹൃദസ്പന്ദനം.
മുല്ലപ്പൂ ചൂടിയ മുടിയിഴകളിൽ
മുരളീഗാനം പോലെ നിൻ ശ്വാസം,
രതിയുടെ ചൂടിൽ രാഗാർദ്രമാവും
രാത്രിയുടെ നീണ്ട ഏകാന്തത.
കണ്ണുകൾ പൂട്ടി നിൻ പേരോതുമ്പോൾ
കാവ്യങ്ങൾ പൂക്കും അധരാന്തത്തിൽ,
സ്പർശം തൊടാതെ ദഹിപ്പിക്കുന്നോ
സ്നേഹത്തിൻ ഗൂഢാനുരാഗങ്ങൾ.
വിരഹം പോലും വസന്തമാകുന്ന
വിളിയാണീ പ്രണയാദ്രമായകാത്തിരിപ്പ്,
“വരുമോ?” എന്നൊരു ചോദ്യമാത്രം
വെയിലായി കത്തും ഉള്ളിന്റെ താളിൽ.
നീ വന്ന നിമിഷം നിലാവുപോലെ
നിറഞ്ഞൊഴുകട്ടെ എൻ പ്രാണനിൽ,
കാലങ്ങൾ താണ്ടിയ ഈ കാത്തിരിപ്പ്
നിന്റെ ഹൃദയത്തിന്റെ പൂജയായ്.
