രചന : ശ്രുതി ശരത് ✍
ജീവിതം മടുത്തു…”
ഫോണിന്റെ അപ്പുറത്ത് നിന്ന് കരഞ്ഞുകൊണ്ട് ഒരു കുട്ടി പറഞ്ഞ ആ വാക്ക് കേട്ടപ്പോൾ, ഉണ്ടായിരുന്ന എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാൻ അവളെ കാണാൻ പോയി…
ആദ്യം ഒന്നും സംസാരിച്ചില്ല.
“എനിക്ക് ഒന്നുമില്ല…” എന്ന് മാത്രം പറഞ്ഞു.
പക്ഷേ കണ്ണുകൾ നിറഞ്ഞിരുന്നു.
അൽപസമയം കൂടെ ഇരുന്നു സംസാരിച്ചപ്പോഴാണ് അവൾ മനസ്സ് തുറന്നത്…
പ്രണയവിവാഹം ആയിരുന്നു അവളുടേത്.
അച്ഛന് ഇഷ്ടമില്ലാതിരുന്ന വിവാഹം.
അതുകൊണ്ട് തന്നെയാകാം, കൊടുത്ത പൊന്നും പണ്ടവും കുറവായിരുന്നത്.
പക്ഷേ ഒരു പെൺകുട്ടിയുടെ വില ഇന്നും ചില വീടുകളിൽ അളക്കുന്നത് അവളുടെ സ്വർണ്ണത്തിന്റെ തൂക്കമുപയോഗിച്ചാണ്…
ഭർത്താവിന്റെ വീട്ടിൽ അവൾ ദിവസവും അപമാനിക്കപ്പെട്ടു.
വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കപ്പെട്ടു.
ഭർത്താവിന് സ്നേഹം ഉണ്ടായിരുന്നെങ്കിലും, “അമ്മ പറയുന്നതിന് അപ്പുറം” ഒന്നും ചെയ്യാൻ ധൈര്യമുണ്ടായിരുന്നില്ല.
അവസാനം സഹിക്കാൻ കഴിയാതെ അവൾ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയി…
പക്ഷേ അവിടെ പോലും അവൾക്ക് ആശ്വാസം കിട്ടിയില്ല.
“കല്യാണം കഴിഞ്ഞ പെണ്ണ് വീട്ടിൽ വന്ന് നിൽക്കുന്നത് നാണക്കേട് ആണ്…”
“ഇങ്ങനെ നാണംകെടുത്തുന്നതിനു പകരം പോയി ചാവൂ…”
സ്വന്തം അച്ഛന്റെ വായിൽ നിന്നാണ് ആ വാക്കുകൾ അവൾ കേട്ടത്.
ആത്മഹത്യ ചെയ്യാൻ പോലും പേടിയായതുകൊണ്ടാണ്…
അവൾ മരണം തിരഞ്ഞെടുക്കാതെ, എന്നെ വിളിച്ചു കരഞ്ഞത്…
ഇപ്പോൾ എനിക്ക് ചിലരോടൊന്നു പറയാനുണ്ട്…
പെൺകുട്ടികളുടെ അച്ഛന്മാരേ…. നിങ്ങളോടാണ്…..
നിങ്ങളുടെ മകൾ വിവാഹം കഴിച്ചു പോയാലും, അവൾ ഇന്നും നിങ്ങളുടെ കുഞ്ഞാണ്.ലോകം മുഴുവൻ അവളെ കുറ്റപ്പെടുത്തുമ്പോൾ പോലും, “എന്റെ മോളെ, നിനക്ക് എന്താണ് പറ്റിയത്? എന്ന് ചോദിക്കാനും “എന്തു വന്നാലും ഞാൻ ഉണ്ട് നിന്റെ കൂടെ ” എന്നു പറയുന്ന ഒരാളെങ്കിലും അവൾക്ക് വേണം. ആ ഒരാൾ സ്വന്തം അച്ഛനായിരിക്കണം…
“ആൾക്കാർ എന്ത് പറയും” എന്ന ചിന്ത കൊണ്ട് മകളുടെ ജീവനെ തള്ളിക്കളയരുത്.
ഒരു പെൺകുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുന്നത് തോറ്റതുകൊണ്ടല്ല…
ഇനി അവിടെ നിന്നാൽ താൻ പൂർണ്ണമായി തകർന്നുപോകുമെന്ന് തോന്നിയതുകൊണ്ടാണ്.
ഭർത്താക്കന്മാരോടും ഒരു വാക്ക്…
ഭാര്യയെ സ്നേഹിക്കുന്നത് മാത്രം പോരാ.
അവൾ ഒറ്റപ്പെടുമ്പോൾ അവളുടെ കൂടെ നിൽക്കാനും അറിയണം.
അമ്മയെ ബഹുമാനിക്കുന്നതു പോലെ തന്നെ, ഭാര്യയുടെ കണ്ണുനീരും മനസ്സിലാക്കണം.
ഒരു സ്ത്രീ വിവാഹം കഴിച്ചു നിങ്ങളുടെ വീട്ടിലേക്ക് വരുമ്പോൾ,
അവൾ അവളുടെ ലോകം മുഴുവൻ ഉപേക്ഷിച്ചാണ് വരുന്നത്.
അവൾക്ക് അവിടെ ലഭിക്കേണ്ടത് സ്നേഹവും സുരക്ഷിതത്വവുമാണ്…
അപമാനമല്ല.
ഒന്നു “പോയി ചാവൂ” എന്ന വാക്ക്…
ഒരാളുടെ ജീവിതം അവസാനിപ്പിച്ചേക്കാം.
പക്ഷേ…
“ഞാൻ ഉണ്ടല്ലോ…” എന്നൊരു വാക്ക്
ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം…
