രചന : സി. മുരളീധരൻ ✍
പൂവും കായും ഇലയും ചെടിയും
മരവും നിറയും ഭൂവിൽ
പരിപാവനമായി മാറ്റാം ജീവൻ
ഹൃദയ വിശാലതയോടെ
കാടുകൾ പലതും നാടായി മാറി പാടങ്ങൾ തരിശായി
പടവുകൾ താണ്ടി പരിഷ്ക്കാരങ്ങൾ
അടിമുടി പുതുമകളായി
ഭാഗ്യം പ്രകൃതിയെ പരിപോഷിക്കാൻ
വർഷംതോറും നമ്മൾ
ഒരുദിനമാഘോഷിപ്പൂ പ്രമുഖരെ
വരവേൽക്കാൻ തുനിയുന്നു
ഒരുദിനമല്ല ദിനവും വേണം
കാർഷികവൃത്തിക്കൈക്യം
ഗൃഹത്തിനുള്ളിൽ കൃത്രിമ സസ്യം
ഒരുക്കിവെച്ചാൽ പോരാ!
കറുകനാമ്പിനും വൻ മരത്തിനും
തൊടികളിലിടമേ കേണം
നിറയെ ഔഷധ സസ്യജാലവും
വളരുവാനിടമേകൂ
ഇടവപ്പാതിയായി മണ്ണൊലിപ്പിൻ്റെ
കെടുതിയെത്തുന്ന കാണാം
അതിനുമുൻപണിചേരണം ഐക്യ
മോടെ മാനവ ശക്തി
ഓർമ്മയിലുണ്ട് ബഹുഗുണ, സുഗത,
ജാനകിയമ്മയെല്ലാം
പണ്ട് താപസവൃന്ദ മേകിയ
കാനന സ്നേഹ വഴിയിൽ
പൂവും കായും ഇലയും ചെടിയും
മരവും നിറയും ഭൂവിൽ
പരിപാവനമായി മാറ്റാം ജീവൻ
ഹൃദയ വിശാലതയോടെ!

