രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
🌈
ബാല്യസ്മിതാന്ദ രൂപമായാ,മാതൃ-
വാത്സല്യഹൃദയം നുകർന്നുവളർന്ന,നാം
താരിളംപൈതലായോമൽ പ്രഭാതമാ-
യാരമ്യ മുകുളത്തെയറിയുന്നു പിന്നെയും.
ശൈശവോർജ്ജംനൽകി കനിവിൻ കരങ്ങളാൽ
ബാലാർക്കബിംബ സമാനമുണർത്തിയോർ
പങ്കിട്ടുനൽകിയന്നാർദ്രമാം ഹൃത്തടം
തിങ്കൾസ്മിതാനന്ദമാം സുകൃത ജീവിതം.
കാരുണ്യ ഹൃദയസ്മിതത്തിൻ പുലരിയായ്
ഗ്രാമാർദ്ര കവിത തുളുമ്പുന്ന തായ്മനം;
ചേതോഹരാനന്ദമായി നുകർന്നവർ
താനേ മറന്നുപോയില്ലെ, തൻ ശൈശവം ?
കണ്ണാലറിഞ്ഞില്ലയെങ്കിലും കരളിനാൽ
അറിയേണ്ടതാണു,നാ,മാരമ്യ സുസ്മിതം;
കാലമേ,യാവരം നേടുന്നവർ പിന്നെ
പാടേ മറന്നുപോകുന്നു തൻ തായ്മനം.
കതിർച്ചൂടിനിൽക്കുന്നു ജീവിതമെങ്കിലും
കതിരവനായന്നുണർന്നയാ, ശൈശവം
കരളിലുണ്ടാകട്ടെ, ബാലാർക്ക നെന്നപോൽ
രമ്യകാലത്തെയുണർത്തട്ടെ സാദരം.
തുളളിത്തുളുമ്പി നിൽക്കുന്നതാം സ്മരണകൾ
സ്നാനമേകി ത്തിരിച്ചേകുന്നു ജീവിതം
ഉന്മേഷാർദ്ര തുഷാര ബിന്ദുപോൽ
വിഷാദമൊന്നായകറ്റുന്നു പിന്നെയും.
തളിരിട്ടിരുന്നുദയ ഹൃദയാർദ്ര സൂനമായ്
താഴിട്ടടയ്ക്കാത്ത ഗ്രാമാർദ്ര നന്മകൾ
താഴോട്ടുപോകയാണിന്നതിൻ മഹിമകൾ;
താഴത്തുവീണു പോകുന്നുവോ പ്രിയ കരൾ ?
കുളിപ്പിച്ചുതോർത്തി,ത്തലോടി വളർത്തിയോർ
ആലംബഹീനരായ് വൃദ്ധസദനങ്ങളിൽ
വ്രണിതമാമോർമ്മതൻ ചില്ലുകൾക്കിടയിലായ്;
കാലചക്രത്തെ മറക്കേണ്ട; നിന്നകം…
