രചന : ഡോ. ഷിംന അസീസ് ✍️
സ്നേഹലത റെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ ആന്ധ്രക്കാരിയായ അഭിനേത്രിയെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് എനിക്ക് പറഞ്ഞു തന്നത് അന്നാട്ടിൽ നിന്നുമുള്ള അടുത്ത സുഹൃത്ത് ഡോ. മാധുരിയാണ്. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ ഏകാധിപത്യം വാണ അടിയന്തരാവസ്ഥകാലത്ത് ആ സ്ത്രീ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും വായിച്ചത് ആദ്യമായി അവരുടെ പേര് കേട്ട ദിവസമാണ്.
ജയിലിലേക്ക് ചെന്ന് കയറിയ ഉടനെ വിവസ്ത്രരാക്കപ്പെടേണ്ടി വന്നിരുന്ന, അതിക്രൂരമായ പീഡനം സഹിക്കേണ്ടി വന്നിരുന്ന അനേകം സ്ത്രീകൾക്ക് വേണ്ടി, അവർക്ക് നൽകപ്പെട്ടിരുന്ന ചീഞ്ഞളിഞ്ഞ ഭക്ഷണത്തിന് എതിരെ, തടവറയിൽ ശുദ്ധമായ കുടിവെള്ളം നിഷേധിക്കപ്പെടുന്നതിനെതിരെ ശബ്ദം ഉയർത്തിയിരുന്ന ലോകം സ്നേഹത്തോടെ ‘സ്നേഹ’ എന്ന് വിളിക്കപ്പെട്ടിരുന്ന മഹതിയുടെ കഥയാണത്. അവരുടെ ശബ്ദം പല തടവുപുള്ളികൾക്കും ശബ്ദിക്കാനുള്ള ഊർജവും ധൈര്യവും നൽകിയപ്പോഴും, സ്വന്തം ആസ്തമക്കോ ശ്വാസകോശ അണുബാധക്കോ ചികിത്സ കിട്ടാതെ ഒരു പരോൾ കാലത്താണ് സ്നേഹലത റെഡ്ഡി അന്തരിക്കുന്നത്.
ആ നാടകം ലൈംഗികചുവയുള്ള നഗ്നതാപ്രദർശനമല്ല. പാർട്ടി വേദിയിൽ ആണെന്നത് കൊണ്ട് മാത്രം വിമർശിക്കുന്നവർ ഉണ്ടാവാം, അവരുടെ ആവശ്യം വേറെയാണ്, ആ ഉദ്ദേശ്യങ്ങൾ തിരുത്താനാവില്ല, അതിനൊട്ട് മുതിരുന്നുമില്ല.
പക്ഷേ, സ്ത്രീശരീരം അനുഭവിച്ച പീഡനങ്ങൾ, സ്വകാര്യതാലംഘനങ്ങൾ, നിയമം അവരെ സംരക്ഷിക്കേണ്ട സമയങ്ങളിൽ പോലും നേരിട്ട ലൈംഗികവൽക്കരണം ഒക്കെ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ദൃശ്യവൽക്കരിക്കുക? അപ്പോഴും സാമൂഹികമായ അതിരുകൾക്കിടയിൽ നിന്ന് കൊണ്ടാണ് ആ ദൃശ്യങ്ങൾ ഉള്ളത്, അതൊരു കലാസൃഷ്ടിയാണ്. ശരിക്ക് വേണ്ടി പൊരുതിയ ഒരു ധീരയുടെ ജീവിതത്തിന്റെ ദൃശ്യവിഷ്‌കാരമാണ്…
മുലയൂട്ടുന്ന അമ്മയുടെ മാറിൽ കുഞ്ഞിപൈതലിന്റെ ചുണ്ട് ചേരുന്നത് വിഡിയോ എടുത്തു പരത്തുന്നതിൽ സുഖം കണ്ടെത്തുന്നവരുടെ മനസ്ഥിതിയിലേക്ക് അധഃപതിക്കരുത് നമ്മൾ മനുഷ്യർ. സ്ത്രീശരീരം പറയുന്നൊരു രാഷ്ട്രീയം ഉണ്ട്, ശക്തമായ സന്ദേശമുണ്ട്. ‘പെണ്ണിന്റെ മാനം കാക്കാൻ’ എന്ന് പറഞ്ഞ് പെണ്ണിനെ രാജ്യത്തിന്റെ സ്വത്തുക്കളിൽ ഒന്നായി കണ്ട് സംരക്ഷിച്ച രാജഭരണകാലത്തെ കഥകൾ കേട്ടിട്ടില്ലേ? യുദ്ധങ്ങളിൽ വിജയഭേരി മുഴക്കുന്നേരം ശത്രുരാജ്യത്തെ സ്ത്രീ ശരീരങ്ങൾ ബലമായി പ്രാപിച്ചു പൗരുഷം തെളിയിക്കുന്ന നീചകൃത്യം മൃഗങ്ങൾ പോലും ചെയ്തേക്കില്ല. എത്രയോ എതിർത്തതിന് ശേഷമാണ് ‘മാനഭംഗം’ എന്ന വാക്ക് പോലും ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ലൈംഗിക അതിക്രമം നേരിടേണ്ടി വന്നവളുടെ മാനം എങ്ങോട്ടും പോണില്ല, ചെയ്യുന്ന ആളാണ് ശിഷിക്കപ്പെടേണ്ടത്, അയാളുടെ മാനമാണ് പോകേണ്ടത്. നമ്മൾ എല്ലാവരും പഠിച്ചത് തിരുത്തി റി-ലേൺ ചെയ്യുക തന്നെയാണ്.
ബിഹാറിൽ വർഷാവർഷം നടക്കുന്ന സോൻപൂർ മേള എന്ന കാലിച്ചന്തയിൽ ‘തീയറ്റർ’ എന്ന് വിളിക്കുന്ന ഇടത്ത് ഈ അഭിനേത്രി ധരിച്ചതിൽ കൂടുതൽ വസ്ത്രം ധരിച്ചു മത്തി അടുക്കിയത് പോലെ ചെറിയ പെൺകുട്ടികളെ വേദിയിൽ നിരത്തി നിർത്തിയത് കണ്ട് ഉള്ളുലഞ്ഞു പോയത് മുൻപ് എഴുതിയിട്ടുണ്ട്. അവരെ കാണാനും ഉറക്കെ അശ്ലീലം വിളിച്ച് പറയാനും അവരുടെ ഫോട്ടോ എടുത്തു കൊണ്ട് പോയി അത് നോക്കി മോഹം തീർക്കാനും പതിനായിരങ്ങളുടെ ടിക്കറ്റ് എടുത്ത് ചുറ്റും നിന്ന് വരുന്നവരുണ്ട്. പലരും ഗതികേട് കൊണ്ടും ചതിക്കപ്പെട്ടും ഒക്കെ ഇതിലേക്ക് വന്നു പെടുന്ന പെൺകുട്ടികൾ ആണ്.
ഒളിഞ്ഞും തെളിഞ്ഞും മതപരമായ യാത്രകളിൽ പോലും ഇവിടങ്ങളിൽ നടക്കുന്ന ‘ആർക്കസ്ട്ര’ എന്ന ആഭാസനൃത്തം ഇപ്പഴും അത്ര അപൂർവ്വമൊന്നുമല്ല. നളന്ദയിൽ ഈ കഴിഞ്ഞ വർഷമാണ് ഒരു സ്ത്രീയുടെ നെഞ്ചിൽ അമർത്തി നടുറോഡിലൂടെ നടത്തുന്ന വിഡിയോ പുറത്തു വന്നത്. മണിപ്പൂരിൽ, എന്തിന് ഈ ജൂണിൽ ഝാർഖണ്ഡിൽ നഗ്നരായി നടത്തൽ സംഭവിച്ചിട്ടുണ്ടെന്ന് വാർത്തകൾ ഉണ്ട്. അന്നേരമൊന്നും തിളക്കാത്ത ഏത് ചോരയാണ് നമുക്കിപ്പോൾ തിളച്ചത്?
അവിടെയൊന്നും പൊട്ടാത്ത കുരു,
അവകാശങ്ങൾക്ക് വേണ്ടി തല ഉയർത്തിയ ഒരു സ്ത്രീയെ സ്റ്റേജിൽ അവതരിപ്പിച്ചതിന് ആർക്കെങ്കിലും പൊട്ടിയിട്ടുണ്ടെങ്കിൽ, ചെവിക്കിടയിലെ അവയവം തലച്ചോറ് തന്നെയാണോ എന്നൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
ഇനിയും സംശയം തീരാത്തവർ ആ വേദിയിൽ നടന്നത് ഡാൻസ് ആണോ നാടകം ആയിരുന്നോ, എന്താണ് അവിടെ ദൃശ്യവൽക്കരിപ്പെട്ടത് എന്നൊന്ന് കണ്ടോളൂ. പറയേണ്ട പലതും പൂഴ്ത്തി വെക്കുന്ന കാലത്ത്, ചരിത്രങ്ങൾ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാറ്റി എഴുതപ്പെടുന്ന ഇന്ത്യയിൽ, ഇതൊക്കെ വിളിച്ച് പറയാതെ എങ്ങനാണ്? സ്ത്രീശരീരം എന്നാൽ ലൈംഗികോപാധി മാത്രമല്ല. പലപ്പോഴും അതിനോളം ശക്തമായ പ്രതീകം വേറെ കണ്ടെത്തേണ്ടി വരും.
ഈ നാടകദൃശ്യങ്ങളിൽ ആ നടിയുടെ ആർത്തുകരച്ചിലും അപമാനത്തിന്റെയും വേദനയുടേയും ദൃശ്യാവിഷ്കരണവും ഉണ്ട്, ട്രോമ ഹിസ്റ്ററി ഉള്ളവരും ഭയമുള്ളവരും കാണാതെ ഒഴിവാക്കിക്കോളൂ… വേദനിച്ചേക്കാം.
