മഴയെവിടെ?
ഉമ്മ നിന്ന് പെയ്തു
സ്നേഹത്തിനെന്തൊരു കുളിരാണ്‌.

സൂര്യനെവിടെ?
ഉമ്മ എന്തൊരു വെളിച്ചവും
ഊർജ്ജവുമാണ്‌ തന്നത്‌.

നക്ഷത്രമെവിടെ?
രാത്രിയിരുട്ടിൽ
തഴപ്പായയിൽ അടയുന്ന
കൺപോളയുടെ ആകാശത്ത്‌
ഉമ്മ തിളങ്ങിക്കൊണ്ടിരുന്നു.

മഞ്ഞെവിടെയെന്ന ചോദ്യത്തിന്‌
ഉമ്മയുണ്ടായില്ല.
ഒരു നേർത്ത തണുപ്പ്‌
ഉമ്മയുടെ കാലിലൂടെ
മോളിലേക്കരിക്കുന്നത്‌
ഞാൻ തൊട്ടതാണ്‌.

തണുത്ത ഉമ്മാനെ
കഫൻമൂടിയതും
മണ്ണുകോട്ടയിലേക്കിറക്കിയതും
കണ്ണിറയത്തേക്ക്‌
പെയ്തുകൊണ്ടിരുന്നതും
ഞാനറിഞ്ഞിട്ടില്ല.

മീസാൻകല്ലിലേക്ക്‌
വെളുത്തപൂക്കളെ
ഉമ്മ ഇടയ്ക്കിടെ
കുടഞ്ഞിടാറുണ്ട്‌.
ഉമ്മ
വസന്തം വറ്റാത്തൊരു
മലർവാടി തന്നെയാണ്‌.

കമർ മേലാറ്റൂർ

By ivayana