ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഈ  സാഹചര്യത്തില്‍  സുരക്ഷിതമായ ബാങ്കിംഗ് നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിന് ബാങ്കുകളും സര്‍ക്കാരും  നിരവധി പരസ്യങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്. 

അതായത്,  അക്കൗണ്ട് നമ്പറുകൾ,  OTP, പിൻ മുതലായ തികച്ചും വ്യക്തിഗത വിവരങ്ങള്‍   ഒരിയ്ക്കലും ആരുമായും പങ്കിടരുതെന്ന് ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാല്‍, ബാങ്കില്‍ നിന്നുള്ള  ഫോണ്‍ എന്ന വിശ്വാസത്തില്‍ പലപ്പോഴും പലരും അബദ്ധത്തില്‍ ചെന്ന് ചാടാറുണ്ട്, ഫലമോ, നിമിഷങ്ങള്‍ക്കകം ബാങ്ക് അക്കൗണ്ട് കാലി.ഓണ്‍ലൈന്‍  പണമിടപാടുകള്‍ നടത്തുന്നവര്‍  (Online Monney Transfer) ബാങ്ക് നല്‍കുന്ന ഇത്തരം മുന്നറിയിപ്പുകള്‍ ഏറെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. കാരണം ഇത്തരം  തട്ടിപ്പില്‍പ്പെട്ടാല്‍   (Online Fraud Cases) സാമ്പത്തിക  നഷ്ടം മാത്രമല്ല,  ഇത്തരം തട്ടിപ്പുകൾക്ക് ബാങ്കുകൾ ഉത്തരവാദിത്തം ഏറ്റെടുക്കില്ല, നഷ്ടപരിഹാരവും  ലഭിക്കില്ല.

ഗുജറാത്തിലെ ഉപഭോക്തൃ കോടതിയാണ് ഇത്തരത്തില്‍  തട്ടിപ്പിന് ഇരയാകുന്നവർക്ക് ബാങ്കിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കില്ലെന്ന് വ്യക്തമാക്കിയത്. 

ഒരു റിട്ടയേര്‍ഡ് അദ്ധ്യാപികയായ  ഖുര്‍ജി ജാവിയയായിരുന്നു   പരാതിക്കാരി. വ്യാജ ഫോണ്‍ കോളിന് മറുപടിയായി ATM Card വിശദാംശങ്ങൾ  തട്ടിപ്പുകാരനുമായി പങ്കുവച്ചതിനെ തുടർന്നാണ് ഇവര്‍ക്ക് വന്‍ തുക നഷ്ടമായത്. SBI മാനേജർ ആണ് വിളിക്കുന്നത് എന്ന തരത്തിലായിരുന്നു തട്ടിപ്പുകാരുടെ കോൾ. ഫോണിലൂടെ വിവരങ്ങൾ നൽകി ഒരു ദിവസത്തിനകം 41,500 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. അപ്പോഴാണ് അവര്‍ക്ക് താന്‍ തട്ടിപ്പിന് ഇരയായ വിവരം  മനസ്സിലാകുന്നത്‌.അവര്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമൊന്നും കണ്ടില്ല, കാരണം  പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം  ഓൺലൈൻ ഷോപ്പിംഗിനായാണ് ഉപയോഗിച്ചത്. പരാതിക്കാരി പിന്നീട് SBIയ്‌ക്കെതിരെ പരാതി നല്‍കുകയും  നഷ്ടപ്പെട്ട മുഴുവൻ തുകയും അധിക നഷ്ടപരിഹാരവും ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍,  പരാതി പരിഗണിച്ച ഉപഭോക്തൃ കോടതി പരാതി നിരസിക്കുകയായിരുന്നു.  ഇത്തരം വ്യാജ കോളുകൾക്കും തട്ടിപ്പുകാർക്കുമെതിരെ ബാങ്ക് നൽകിയ മുൻകരുതലുകളും സുരക്ഷിതമായ ഇടപാട് മാർഗ്ഗനിർദ്ദേശങ്ങളും  ഉപഭോക്താവ്  പാലിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു ഈ നടപടി. ഉപഭോക്താവിന്‍റെ അശ്രദ്ധയാണ്‌ തട്ടിപ്പിന് കാരണമെന്നും കോടതി  ചൂണ്ടിക്കാട്ടി.

By ivayana