രചന : അമിത്രജിത്ത്.
ഒരു വാക്ക്,
അതു മാത്രമല്ലേയുള്ളൂ
അര്‍ത്ഥമില്ലാത്തതായും
താള സ്വരമില്ലാത്തതായും
വായിക്കപ്പെടാത്തതായും
ഒരേയൊരു വാക്ക്,
അതു മാത്രമല്ലേയുള്ളൂ
നിറം മങ്ങിയ നിലയിൽ
എന്‍റെ താളിയോലയില്‍
ആരെയോ കാത്തുകിടന്നു.
ഞാന്‍ മരിച്ചു്
കിടക്കുമ്പോഴെങ്കിലും
നീ വന്നു ചേരണം
അനാഥമായി കിടക്കുന്ന
എന്‍റെ കൈപ്പടയിലെ
സ്നേഹമെന്ന വാക്കിനു
നിന്‍റെ നിറം കൊടുക്കണം.
അപ്പോഴാകാം,
പ്രപഞ്ചത്തിന്‍റെ വിശാലതയില്‍
ഏതെങ്കിലുമൊരു കോണിൽ
നീ കൊടുത്ത നിറം,
ഒരു മഴവിൽ ചിരി വിടര്‍ത്തുന്നതും.

