രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് (കുവ) ✍

ഒരുച്ചമയക്കക്കനവിൽ
ഏതോയൊരു
രാത്രിയുറക്കത്തിൽ ഒരമ്മ
സ്വാതന്ത്ര്യം തോണി തുഴഞ്ഞകലുന്ന
സ്വപ്നം കാണുകയാണെന്നു
കിനാവ് കാണുന്നു..
ആ കിനാവിനുള്ളിലൊരു
ഞാൻ വൈര്യങ്ങളില്ലാത്ത
രാഷ്ട്രത്തിൽ
ഗണിത ചിഹ്നങ്ങളില്ലാത്ത
കണക്കു പുസ്തകത്തെ
കനവ് കാണുന്നു..
ജ്യാമീതീയ രൂപങ്ങളെല്ലാം
കൂട്ടിച്ചേർത്ത് ഭൂപടം
വരയ്ക്കുന്നുവെന്നും
അതിൽ ഉടലഴകുകളെക്കാൾ
വയർവളവുകളാണെന്നും
കിനാവ് നെയ്യുന്നു
ആ കനവിലെന്റെച്ഛൻ
ജ്യാമിതിയിലെ
സൂത്രവാക്യങ്ങളെ
ജന്തുശാസ്ത്രത്തിലെ
പാമ്പുകൾ വിഴുങ്ങിയ
സ്വപ്നത്തെ പെറ്റിടുന്നു
അമ്മയുറങ്ങുമ്പോൾ
വിശപ്പുണരുമെന്ന്
അത് മൂത്ത് കലാപമുയരുമെന്ന്
സ്വപ്നത്തിലച്ഛൻ
അമ്മയുടെ കനവറുക്കുന്നു
എത്ര കനവുകൾക്കുള്ളിലാണ്
കനിവുറവുകളുരുവാകുന്നതെന്ന്
ഓർത്തോർത്ത്
മുറിഞ്ഞുപോയൊരു
സ്വപ്നത്തിലെ അടർന്നുപോയൊരു
താളിലാണ് കുറിച്ചതെന്ന്
ഓർമ്മകെട്ടവന്റെ സ്വപ്നത്തിലവൻ
വെറുതെ പകൽക്കിനാവ്
കാണുകയാണ്.

സുഭാഷ്.എം.കുഞ്ഞുകുഞ്ഞ്

By ivayana