രചന : ഹരിദാസ് കൊടകര ✍
നീ വന്നശേഷം
കൂടൊന്നുണർന്നു
തുടക്കം പറക്കലിൻ
ഉദിപ്പൊന്ന് നോക്കുക..
പപ്പടം ചുട്ടതും
ഉപ്പിലിട്ടതും കൂട്ടി
ഉണ്ണാനിരിക്കുന്ന-
സഞ്ചാര സന്ധികൾ.
ആലംബ നേരത്തെ
സഹനശേഷിപ്പുകൾ.
പഴമുറം ചേറുന്ന-
അകമുള്ള വാക്കിലെ
കാട്ടുഗർത്തങ്ങൾ.
തുമ്പിമരത്തിലെ-
കാതൽ ചിരങ്ങൾ
ഉരമുള്ള നാമ്പുകൾ
വട്ടത്തിൽ ചുറ്റുന്ന
‘വട്ടപ്പാലം’ മതി
നാമദേഹത്തിന്റെ
പടവൊന്നിറങ്ങാൻ..
പൂർവ്വം തിരക്കാൻ..
പാറുന്ന കൂട്ടിലെ
ജ്വര ചിന്തനങ്ങളെ
നേത്രകാലത്തെ
സൂക്ഷ്മം നയത്താൽ
വിനീതരാക്കാൻ..
അന്ന്..
നീ തന്ന പ്രാണനിൽ
കാട്ടുമഞ്ഞൾക്കറ.
വേപ്പില വസ്ത്രം.
മുറിവുണക്കുന്ന
വേദനാദൂരത്തെ
സന്ദേഹമൂർച്ചാ-
ഭാവിഭാരങ്ങൾ.
പൂവിന്നകങ്ങളിൽ
ഒളിസേവ ചെയ്യുന്ന
ആകാശ മറവിലെ
പ്രാണസൗരങ്ങൾ.
പ്രകാശലോകത്തെ
ഭരിത ഛന്ദസ്സുകൾ.
ഇലയനക്കത്തി-
ലൂടെത്തി നോക്കുന്ന-
നദികൾക്കടിയിലെ
വിഗ്രഹസ്ഥാനത്തെ
അതിസ്ഫുടം ചെയ്ത
വീട്ടുപാഠങ്ങൾ.
മൃതിഭരം നീളാൻ
ഇനിയെന്തു ഭദ്രേ..
കല്പിത ഭൂവിലെ
വനസഞ്ചയത്തിൽ..
