രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍
ഒരുമധുരനൊമ്പരമാളുന്നുണ്ടിപ്പൊഴും
എഴുപതുവസന്തംകൊഴിഞ്ഞുപോയെന്നിട്ടും
തിരതല്ലിത്തകരുന്ന സാഗരമാലപോൽ
അനുഭവവർഷവും അനുപമശോകവും
അനവദ്യസുന്ദര ശൈശവമുറങ്ങവെ
ദൃക്മാത്രപ്രാണനിതിൽ പൂർവ്വജന്മദൃശ്യം
ഇന്നിതാതിരയവെ സൂക്ഷ്മസ്ഥലികളിൽ
ചുരുൾവേണീസുന്ദരിയുവതിയെന്നമ്മയെ
ഏതോവിദേശിയാമൊരുപ്രൗഢവനിതയെ
ലേപനങ്ങൾ,പൂശിവാരിപ്പുണരുന്നതെന്നെ
നെയ്മണമിറ്റുന്ന പലഹാരംതരുന്നമ്മ
ചുകന്നുള്ളിപൊരിയുന്നസുഗന്ധസുഖവും
അഭിവന്ദ്യപിതാവുണ്ടരികിലുലാത്തുന്നു
അലംകൃതമാണാമുറിയും പരിസരവും
എങ്ങിനെവിട്ടുപോയിഞാനമ്മെ,യമ്മയെന്നേ
എൻ്റെയീയോർമ്മകൾ പോലെയെന്നേ ഓർത്തിടുമോ
ഒരുമധുരനൊമ്പരമാളുന്നു ജീവനിൽ
യുവതിയാമെന്നമ്മഎന്നെവിട്ടെങ്ങുപോയി
ഇനിയൊന്നുകാണുവാനാകുമോയെന്നമ്മയെ
കണ്ടാലറിയുവാനാകുമോയെന്നെയെന്നമ്മേ ?
