രചന : കെ.ആർ.സുരേന്ദ്രൻ✍️.
പക്ഷികളും പറവകളും
നിന്നിൽനിന്നെന്നേ
ദൂരെ ദൂരെ
ഗ്രാമാന്തരങ്ങളിലേക്ക്
പറന്നു പോയി ?
വൃക്ഷനിബിഡതകൾ,
നിന്നിൽനിന്നെന്നേ,
വനാന്തരങ്ങളിലേക്കും
പർവ്വതസാനുക്കളിലേക്കും,
ഈർച്ചവാളുകളുടെ
വായ്ത്തലകളിലേക്കുമായി
മറഞ്ഞുപോയി?
നിന്നിലെ ആർദ്രതയുടെ
ഉറവുകൾ
എന്നേ വറ്റി,
നിരാർദ്രത
സ്ഥിരതാവളമാക്കി?
സ്നേഹവും, പ്രണയവും
നിന്റെ കമ്പോളങ്ങളിൽ
എന്നേ
വില്പനച്ചരക്കുകളായി
മാറി?
മിഴിവാർന്ന
സ്വപ്‌നങ്ങളും,
സങ്കല്പങ്ങളും
നിന്നിൽനിന്നെന്നേ
കൂടൊഴിഞ്ഞ് പോയി
പേക്കിനാക്കൾക്കിടം കൊടുത്തു?
നിശ്ശബ്ദതയുടെ
സംഗീതപ്പക്ഷികൾ
നിന്റെ നിലക്കാത്ത
ഗർജ്ജനങ്ങളെപ്പേടിച്ച്
പല കൈവഴികളായൊഴുകി
ഗ്രാമങ്ങളുടെ
ശാലീനതയിലേക്ക്
എന്നേ
മടങ്ങിപ്പോയി?
എന്നിട്ടും നിന്റെ
അനുദിനം
പെറ്റുപെരുകുന്ന
കോൺക്രീറ്റ്
കാടുകളിലേക്ക്,
തരിശുനിലങ്ങളിലേക്ക്
പല കൈവഴികളായി
തീവണ്ടികളിൽ
കാലവർഷങ്ങിലെ
കവിയുന്ന
ജലാശയങ്ങൾ പോലെ
നിറഞ്ഞ് കവിഞ്ഞ്
മനുഷ്യർ നിന്നിലേക്ക്
ഒഴുകിയെത്തുന്നു!
