രചന : അൻവർ ഷാ ഉമയനല്ലൂർ ✍
ഔചിത്യമല്ലാത്ത ചിലവർത്തമാനങ്ങൾ
ഔജ്ജല്യമാണെന്ന ധാരണയോടെ നാം
ഔഷധംപകരുന്നപോലേകിലപരർക്ക്
ഔന്നത്യമേകില്ലയെന്നുനാമോർക്കണം.
ഔധസ്യവും അമൃതുമധികമാകിൽ ദോഷം
ഔചിത്യമല്ലാത്ത വചനങ്ങളും തഥാ
ഔദരത്തിന്നു നാം നൽകുന്ന ശ്രദ്ധപോൽ
ഔൺസറിഞ്ഞേ കണമോരോന്നനുക്രമം.
ഔത്കൃ ഷ്ട്യമാകണമോ രോ വിചാരവും
ഔദ്ദേശികാശയം സുവ്യക്തമാകണം
ഔപചാരിക ങ്ങളാണെങ്കിലുംസന്തതം
ഔചിതീരൂപത്തിലാകണം ഭാഷണം.
ഔദ്ധത്യഭാവത്തിലല്ല!നാം വിനയത്തിൻ
ഔഷസീകിരണ സമാനമായനുദിനം
ഔർജിത്യരൂപ ലാളിത്യമാം ഭാഷയിൽ
ഔർവര വാക്യങ്ങളോർത്തുരചെയ്യണം.
ഔഷ്ട്രകമേതു മണലാരണ്യമാകിലും
ഔശിജനാണെന്നുണർത്തുന്ന താംവിധം
ഔപാസനാഹൃദയനായി, പ്രസന്നനായ്
ഔചിത്യപൂർവ്വമാകട്ടെ! സംസാരവും.
ഔദാലകംപോൽ മധുരതരമാക്കു വാൻ
ഔപനിഷദികം വേണ്ടതില്ലെളിമയാൽ
ഔജസ്യഭാവം പുലർത്തുകിൽ നിത്യവും
ഔപധേയംപോൽ ചലിക്കുമിക്കാലവും.
ഔജ്ജല്യമെങ്കിലും സുസ്മേരമാകയാൽ
ഔഡുമണ്ഡലംനമുക്കാനന്ദമെന്നപോൽ
ഔന്നത്യജീവിതമാകിലും ധരണിയിൽ
ഔദ്ധത്യഭാവങ്ങളൊന്നായ് വെടിയണം.
ഔദാസീന്യവും പാടില്ല!യരുവിപോൽ
ഔദ്ഭിത കാവ്യ സമാനമായൊഴുകുകിൽ
ഔപമ്യമില്ലാത്ത യനുപമാദർശമായ്
ഔന്നത്യമേകുമദമ്യ സംഭാഷണം..⭐📚🦜💙🌈
