രചന : പ്രസീത.കെ ✍
മറന്നു കഴിഞ്ഞു
എന്നോർക്കുമ്പോഴെല്ലാം
നിറയുന്ന കണ്ണുകൾ
വാക്കുകളൊന്നും
ശേഷിക്കുന്നില്ലയെങ്കിലും
വിട്ട് പോവാനാവാത്ത ഇടങ്ങൾ !
റെയിൽവക്കിൽ നിന്നുനിന്ന് മങ്ങിയ
എരുക്കിൻ പൂക്കളെ പോലെ
വിളർത്തു നിറം കെട്ടുപോയ പ്രണയ കല്പനകൾ !
ആത്മാവില്ലാത്ത വാഗ്ദാനങ്ങൾ
ഉപ്പ് തേച്ചുണക്കി
പാഴ്‌വാക്കുകളുടെ കപ്പിത്താന് അത്താഴമൊരുക്കുന്നു.
അന്തി ചായുന്ന നേരത്ത്
ഓർമ്മകളുടെ കൂട
സ്വയം ശിരസ്സിലേറും.
അതേറ്റിത്തളർന്ന്
വീണുറങ്ങുന്ന രാവുകൾ.
സന്തോഷങ്ങളുടെ ബലിക്കല്ലു പോലെ
ഇരുണ്ട സന്ധ്യകൾ.
ഓർമ്മകൾ തലയറുത്ത്
തുള്ളുന്ന ചുടലകൾ
ഹൃദയമില്ലാത്തിടത്ത് ഓർമ്മയെ
തിരഞ്ഞോടി തളർന്നിട്ടെന്ത്!
നീ തിരഞ്ഞെടുത്ത
നിരാകരണങ്ങളിൽ
എൻ്റെ ചെമ്പനീര് മാത്രം…
വേദനയുടെ കഥ പറയുന്ന വേതാളം
വലതു ചുമലിൽ,
നീ തന്ന ഒരേ ഒരു ചുംബനം
ഇടതു കവിളിൽ.
ഹൃദയം മുളയ്ക്കുമ്പോൾ
നീ പാട്ടുമായ് വരും…
എൻ്റെ കാതുകളിലപ്പോൾ
മീവൽപ്പക്ഷിയുടെ കൂടായിരിക്കും.
തണൽ തേടി നീ കടൽയാത്ര തുടരും…
ഞാനതേ കൊമ്പിൽ
കരിപിടിച്ച കാലമായ് തങ്ങും.
■■■(വാക്കനൽ)
