രചന : ഉള്ളാട്ടിൽ ജോൺ✍
( ഇലക്ഷൻ കാലത്തെഴുതിയ ഓട്ടം തുള്ളൽ ശൈലിയിൽ എഴുതിയ ഈ ഹാസ്യ കവിത വീണ്ടും ഇലൿഷൻ വന്നപ്പോൾ പോസ്റ്റ് ചെയ്യാൻ തോന്നി. )
എന്നാലിനിയൊരു കഥയുര ചെയ്യാം
എന്നുടെ ചിന്ത ക്കുതകിയ പോലെ
ചുട്ടു പഴുക്കും നാട്ടിലിതെന്തൊരു
കഷ്ടമിലക്ക്ഷനു ചൂടതികഠിനം .
കട്ടവർ, കെട്ടവർ എന്ന് പഴിച്ചു
കൊട്ടും കുരവയുമായി നടന്നോർ
പെട്ടന്നൊരു ദിനമൊക്കെ മറന്ന്
കെട്ടിപുണരുവതെന്തൊരു തന്ത്രം
ഇന്നലെ വരെയും തേനഭിഷേകം .
ഇന്നവർ തമ്മിൽ തെറിയഭിഷേകം
ഇന്നലെയുറ്റവരെന്നു വിളിച്ചവർ
ഇന്ന് വിളിപ്പതു ചെറ്റകളെന്നോ ?
ഒക്കത്തമ്മയോടൊട്ടിയിരിക്കും .
ചെക്കനെ വാങ്ങി യെ ടുത്തു തലോടി
മൂക്കളയുള്ള മുഖത്തൊരു ‘പോസിൽ’
‘ഓക്കാന’ത്തോടുമ്മ കൊടുത്തും ,
പട്ടിണിയാലെ യുണങ്ങി മെലിഞ്ഞ ,
‘മുത്തശ്ശി’മാരെ കെട്ടി വരിഞ്ഞു ,
സെൽഫിക്കായി പോസില് നിന്നും
വാർത്തകളാക്കണ നേതാക്കന്മാർ .
നാട്ടിലു മുഴുവൻ നോട്ടുകൾ വിതറി
കൂട്ടു പിടിപ്പവരോട്ടിനു വേണ്ടി ,
വോട്ടുകൾ കിട്ടി ജയിച്ചാലുടനേ
നോട്ടിനു പിറകേ യോട്ട, മനന്തം .
വാചക മേളയി ലെതിരാളികളെ
സ്റ്റേജിൽ തൊള്ള തുറന്നതി ഘോരം
ഭള്ളു പറഞ്ഞു വലഞ്ഞി ട്ടിരവിൽ
തണ്ണി കഴിപ്പതിനൊന്നിക്കുന്നോർ !
പാലും തേനുമൊഴുക്കിടുമെന്ന്
നാട്ടില് മുഴുവൻ പാടി നട ക്കും .
വോട്ടു കഴിഞ്ഞു കടന്നുകളഞ്ഞാൽ
കാണുവ താണ്ടുകളഞ്ചു കഴിഞ്ഞോ ?
പാൽപ്പായസവും തേനുമൊഴുക്കാൻ
വാഗ്ദാനവുമായ് വീണ്ടുമിറങ്ങും
നാട് മുഴുക്കെ ചുറ്റി നടക്കും
നാണക്കേടിന്ന് ആലിനുമുണ്ടേ ..
പേവിഷമെങ്ങും വിതറിയൊടുക്കം
ജാതിമതങ്ങൾ തമ്മിലടിക്കേ
ചോര കുടിച്ചു മദിച്ചു രസിക്കും
കുറുനരിമാരോ നേതാക്കന്മാർ .
കഴുതകളാക്കി ജനങ്ങളെ വീണ്ടും
കഴുകന്മാരിവർ കെണിയിലൊതുക്കി
തരികിട കാട്ടി ജയിച്ചിട്ടൊടുവി ൽ
ഭരണം പേറുവതെന്തൊരു വിധിയോ ?
