എഴുത്തു / വര : ഡോ:സാജുതുരുത്തിൽ ✍️
കണ്ണുകളിൽ കരിനീലിച്ച
കരിമഷി പടർത്തി
കൊണ്ടായിരുന്നു
ആദ്യം അവളെന്റെ മുന്നിൽ വന്നത്
ഒഴുക്കു വെള്ളം കല്ലിൽ
ഇടിച്ചു തെറിക്കുന്നതു പോലെ
ഒരു അനുരാഗപ്പുഴ എന്നിൽ
മുളക്കുന്നതും
എന്റെ ഹൃദയ മന്ദാരങ്ങൾ
ആ നിമിഷം പൂത്തു
ചിരിക്കുന്നതും
ഞാൻ അറിയുന്നുണ്ടായിരുന്നു
കടൽകാക്കകൾ എന്തിനാണ് എന്നെ
വട്ടമിട്ടു പറക്കുന്നതു
മിഴി നീരു ഉണങ്ങാതെ
ചാലുകീറി പുഴ പോലെ എനിക്കു ചുറ്റും
ഒഴുകി പരക്കുന്നത്
എന്തിനുവേണ്ടിയാണ്
കടൽപരപ്പിലെ തരിമണലുകളിൽ
കാൽ പാദംങ്ങൾ
പൂണ്ടു പോകുന്നതും
ഉപ്പു രസം ചേർന്ന കരിമണലുകളിൽ
എന്റെ അനുരാഗത്തിന്റെ
പ്രണയ രസം
പടർന്നിറങ്ങുന്നതും
പഞ്ചാര മണ്ണിൽ പൂതലിച്ചു പോകുന്ന
എന്റെ സ്വപ്നങ്ങൾക്കു
ഇതുവരെ ഇല്ലാതിരുന്ന
ഇലകൾ മുളക്കുന്നതും
ഒരു തരം നിർവികാര
തരിപ്പോടെ എനിക്കറിയാൻ കഴിയുന്നു
ഇനിയും പറഞ്ഞു തീർക്കാൻ പറ്റാതെ പോകുന്ന
തിരമാലകൾ എടുത്തുകൊണ്ട് പോകുന്ന
കാലടികളിലെ മണൽ തരികളിൽ
പറ്റിനിൽക്കുന്ന അവസാന
തുള്ളി വെള്ളം പോലെ
അവൾ എന്റെ മുഖത്തേക്ക്
ആഴ്ന്നു നോക്കുന്നു
നിർവികാരതക്കു നിറം കൊടുക്കാൻ
പഠിക്കാതെ
പോയവന്റെ ഗതികേടിൽ
മുഖം നഷ്ടമാക്കി കുനിഞ്ഞു നില്ക്കാൻ
ഏറെ പാടുപെട്ടു ഞാൻ
ഒടുവിൽ പരസ്പരം
മിണ്ടാതിരുന്നതിന്റെ
അകലങ്ങൾ
ഇടയിൽ
കനാലുകൾ തീർക്കുന്നതിന്റെ
തിരക്കിൽ
യാത്രാമൊഴിക്കു ആർക്കോ ഊഴം ….
എല്ലാം കറുപ്പിലും വെളുപ്പിലും മാത്രമായി
കാണാൻ കഴിയുന്ന ബിംബങ്ങളോ …
നിറം നഷ്ട്ടമായ കാഴ്ചകളിൽ
എനിക്ക് എന്നെയോർത്തെടുക്കാൻ സാധിക്കുന്നുണ്ട്
അകലെ ഒരിടത്തു ഞാൻ
എന്നെ ഇരുത്തി..
ഒന്ന് ചുറ്റിനും നടന്നു നോക്കി
അമ്പലത്തറയും തെയ്യവും തീവെട്ടിയും
നീർമാതളങ്ങളും എഴുത്തു പുരയും
പൂരവും
ശീവേലിയും ഇലത്താളവും
തൂശനിലയും തെച്ചിപ്പൂവും
തുളസിയിലയും
അതിലൊരു നുള്ളു ചന്ദനവും ….
പറഞ്ഞിറങ്ങി യാത്ര …
എന്നിലെ ….എന്നിലേക്കുള്ള ദൂരം
ഒരുപാടില്ലാന്നറിഞ്ഞു ഞാൻ ….
