രചന : ജി ബാലചന്ദ്രൻ ✍️
പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടാണോ ഞാൻ ഉണർന്നത്? അതോ ഉറക്കത്തിൽ കേട്ടതാണോ?
ഞാനാണോ കണ്ണാടി പൊട്ടിച്ചത്, ശ്രീഹരി ഓർത്തു. അല്ല അത് അനന്തൻ ആണ്. ലക്ഷ്മിയെ കെട്ടിപ്പിടിച്ചു നിന്ന… ഒരു രൂപം.
ഘടികാരസൂചി ഓടുന്നില്ല, ചാടുന്നു. മൂന്നിൽ നിന്ന് പന്ത്രണ്ടിലേക്ക്, പിന്നെ ഏഴിലേക്ക്, പിന്നെ രണ്ടിലേക്ക്. മേശപ്പുറത്ത് തിളങ്ങുന്ന ഒരു സ്റ്റീൽ സ്പൂൺ. തൊട്ടപ്പോൾ രാകിയ മൂർച്ചയിൽ ചോര പൊടിഞ്ഞു.അനന്തൻ അതിലേക്ക് തന്നെ നോക്കിയിരുന്നു. അതിന്റെ വളവിൽ തലകീഴായ തന്റെ രൂപം അയാൾ കണ്ടു.
മുറ്റത്തെ ചെളിയിൽ ലക്ഷ്മിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. ഇന്നലത്തെ മഴ മായ്ക്കാത്ത അടയാളങ്ങൾ. അതോ ഇന്നത്തെ മഴയിൽ പുതിയതായി വന്നതോ? ഞാൻ ഇട്ടിരിക്കുന്നത് ശ്രീഹരിയുടെ ഷർട്ട് ആണോ..? ഈ ഷർട്ട് ഇട്ടാണോ ഇന്നലെ ബാറിൽ പോയത്…? ഞാൻ ശ്രീഹരിയാണോ..? ലഹരിയിൽ അനന്തനാണെന്ന് കരുതിയോ.. ശ്രീഹരിയാണോ? ഒരു നിമിഷം അവൻ ശ്രീഹരിയാണെന്ന് ഉറപ്പിച്ചു, അടുത്ത നിമിഷം അനന്തനായി മാറി.
ജനലഴിയിൽ ഒരു ചിലന്തിവല, അതിൽ ഒരു ശലഭം കുടുങ്ങി ഞെരിയുന്നു. രക്ഷപ്പെടാനുള്ള അതിന്റെ പിടച്ചിൽ അയാൾ ശ്രദ്ധിച്ചു. കയ്യെത്തി ശലഭത്തെ പിടിച്ച് അതിന്റെ ചിറകുകൾ പറിച്ചുമാറ്റി. “ഞാൻ നിന്നെ രക്ഷിച്ചു. ഇനി നീ എവിടെയും കുരുങ്ങില്ല. ഹ്റാ… ഹ്റാ… ഹ്റാ…” ഉറക്കെ ഉറക്കെ അയാൾ അലറി.
“ഈ പട്ടിച്ചാരുടെ പെണ്ണുമ്പിള്ളയ്ക്ക് വയറ്റിലുണ്ടായിരുന്നെന്ന്. ഹുങ്കൻ തീർത്തു.” പോലീസ് ജീപ്പിലിരുന്ന് ഒരു കോൺസ്റ്റബിൾ മറ്റൊരാളോട് പറയുന്നത് അയാൾ കേട്ടു. “നീ അവനെയും കൊന്നോടാ? എന്തിയേടാ അവൻ കഴുവേറി.” ആരുടെ കാര്യമാണ് ഇയാൾ പറയുന്നത്? ഞാൻ ആരെയാണ് കൊന്നത്?
സ്പൂൺ കയ്യിലെടുത്തപ്പോൾ വിരലിൽ രക്തം. ഇപ്പോ പറ്റിയതാണോ? ഇതെങ്ങെനെ രക്തം? ഇത് രക്തമാണോ, വെറും ചുവപ്പാണോ? കണ്ണാടിയിലെ തന്റെ പ്രതിഫലനത്തിന് ശ്രീഹരിയുടെ ഛായ. ഞാൻ ശ്രീഹരിയാ… അവൻ പിറുപിറുത്തു. അപ്പോഴതാ കണ്ണാടിയിൽ ലക്ഷ്മിയുടെ മുഖം. ചിരിക്കുന്ന, കരയുന്ന, ദേഷ്യപ്പെടുന്ന, ലക്ഷ്മി. അയാൾ കണ്ണാടി തല്ലിപ്പൊട്ടിച്ചു. ചില്ലു കഷ്ണങ്ങളിൽ നൂറായിരം ലക്ഷ്മിമാർ.
ഘടികാരം ചാടുന്നില്ല, സൂചി എവിടെ. “സമയമില്ല ഇത്ര നേരമായിട്ടും ദോശ ആയില്ലേ. ലക്ഷ്മീ…” അയാൾ നീട്ടി വിളിച്ചു.
കിതക്കുന്നു. മണ്ണുമാന്തി ക്ഷീണിച്ചു. എന്തിന്? അറിയില്ല. കൈകൊണ്ട് മാന്തിയിട്ട് വേദനിപ്പിച്ചപ്പോൾ, സ്പൂണ് കൊണ്ടുമാന്തി. മണ്ണ് മാന്തുംതോറും ചെളിയുടെ ഗന്ധം. ചോരയുടെ മണമില്ലാത്ത മണ്ണ്. “ഹ്റാ..”.
“ആരുടെ വയറ്റിൽ? എന്ത്?” സ്പൂണിൽ ഒരു കുഞ്ഞിന്റെ മുഖം. ജനിക്കാത്ത കുഞ്ഞ്. ലക്ഷ്മിയുടെയോ? എന്റെയോ? അവന്റെയോ?. അയാൾ സ്പൂണുമായി മുറ്റത്തിറങ്ങി. ചെളിയിൽ അതമർത്തിവച്ചു. അതിൽനിന്ന് ലക്ഷ്മി മുളയ്ക്കുമെന്ന് അയാൾക്ക് തോന്നി. അയാൾ താടിക്ക് കൈ കൊടുത്ത് സ്പൂണിൽ നോക്കിയിരുന്നു.
ദൂരെ കായലിൽ വള്ളത്തിൽ രണ്ടു പുരുഷ രൂപങ്ങൾ. “അത് ഞാനാണോ?. അതോ വെറും തോന്നലോ…? എന്നെ അനന്തൻ കഴുത്തിനു മുറുക്കുന്നോ.” പിടച്ചിൽ കഴുത്ത് വരഞ്ഞ കോഴിയെ പോലെ. “അതോ ഞാനാണോ അനന്തൻ. താഴേക്ക് പോകുന്നല്ലോ.” കുമിളകൾ, കുമിളകൾ.
അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം. “അനന്താ, വന്നിതിന്റെ ഉപ്പ് ഒന്ന് നോക്കിക്കെ”. അയാൾ അടുക്കളയിലേക്ക് ഓടിച്ചെന്നു. അവിടെയാരുമില്ല. പാചകം ചെയ്യാത്ത ദോശമാവ് പുളിച്ചുപൊന്തി. അതിലൊരു നീർക്കോലി അയാളെ നോക്കി ഇഴയുന്നു.
മുറിയിൽ ഉണക്കമീനിന്റെ മണമില്ല. പകരം പുതിയ പെയിന്റിന്റെ രൂക്ഷഗന്ധം. “ഞാൻ എപ്പോഴാണ് വീടിന് പെയിന്റ് അടിച്ചത്?” അയാൾ സ്വയം ചോദിച്ചു.
“ചെളിയിൽ കുഴിച്ചുവെച്ച സ്പൂൺ വളർന്നു ലക്ഷ്മിയായി കാണും”.
“നിർത്തെടാ പുന്നാരമോനെ”.
അയാളുടെ നെഞ്ചത്ത് ഷൂസിന്റെ പാട് വീണു.
