രചന : പ്രിയ ബിജു ശിവകൃപ ✍️.
“ഇന്നത്തെ രാവിന് ഏറെ പ്രേത്യേകതയുണ്ട് “
കയ്യിലിരുന്ന വൈൻ ഗ്ലാസ് കാലിയാക്കി മുൻപിലെ ടേബിളിലേക്ക് വച്ചിട്ട് ഡോക്ടർ രഞ്ജൻ മേനോൻ കസേരയിലേക്കിരുന്നു.
” എന്താടോ “
മനോഹർ ചോദിച്ചു
” അതൊക്കെയുണ്ട് “
പറഞ്ഞാൽ നിങ്ങൾ പേടിക്കും
” പേടിയോ അതെന്താ “
ഡയാന കളിയാക്കികൊണ്ടു ചോദിച്ചു
പരിഹസിക്കേണ്ട. നമ്മൾ ചില സമയങ്ങളിൽ പേടിക്കേണ്ട ചിലതൊക്കെയുണ്ട്.
ചഞ്ചൽ ഏതോ വലിയ കാര്യം പറയുന്നത് പോലെ പറഞ്ഞു
“പാരാ സൈക്കോളജി അരച്ച് കലക്കി കുടിച്ച ആളല്ലേ.. അവനതൊക്കെ പറയും. നീ അതൊന്നും കേട്ടിട്ട് പരിഹസിക്കാൻ നിൽക്കണ്ട.. നൂറെണ്ണം കാണും കൂടെ “
മനോഹറിന്റെ വാക്കുകൾ
ഇപ്പോൾ ഡയാനയ്ക്ക് ചെറിയ പേടി തോന്നി..
അവൾ പുറത്തേക്ക് നോക്കി
കൂരിരുട്ടാണ്..
കാട്ടിനുള്ളിലെ പഴയ ബംഗ്ലാവിലാണ് തങ്ങളെല്ലാവരും.
പകൽ പോലും വിജനത ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ്.
അവധിക്കാലം ചിലവഴിക്കാൻ വന്നതാണ്. സ്കൈ മാർക്ക് ഐ. ടി. കമ്പനിയിൽ ജോലി നോക്കുന്നവരാണ് രഞ്ജൻ മേനോൻ ഒഴികെ എല്ലാവരും..
രഞ്ജൻ മനോഹറിന്റെ അടുത്ത സുഹൃത്ത് ആണ്
കമ്പനി ഉടമയായ മനോഹർ തന്നെ മുൻകൈ എടുത്ത് എല്ലാവരെയും കൊണ്ടു വന്നതാണ്
ഒരാഴ്ചത്തെ പ്രോഗ്രാം.
പന്ത്രണ്ട് പേരോളം ഉണ്ട് സംഘത്തിൽ
ഡയാന, ചഞ്ചൽ, ഗൗതം, ഗോപികൃഷ്ണൻ,മധു, ജയിൻ ജോർജ്ജ്, നിസാം, സുബൈർ, മിസ്‌രിയ. പിന്നെ രഞ്ജനും മനോഹറും
മഞ്ഞണിഞ്ഞ മല നിരകളും കാടിന്റെ വശ്യതയും ആരെയും ആകർഷിക്കുന്നതാണ്.
പക്ഷെ എപ്പോഴും ഒരു നിഗൂഢത നിഴലിച്ചു നിൽക്കുന്നുവെന്നതാണ് അവിടുത്തെ പ്രേത്യേകത.
പാരാസൈക്കോളജിയുടെ അവസാന വാക്കാണ് രഞ്ജൻ മേനോൻ. അദ്ദേഹത്തിന്റെ പ്രവൃത്തികൾ പലപ്പോഴും മറ്റുള്ളവർക്ക് പിടി കിട്ടില്ലെങ്കിലും അതിലൊരു കാരണം ഉണ്ടാകുമെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർക്ക് അറിയാൻ കഴിയും.
” പറയു രഞ്ജൻ സാർ. ഇന്നത്തെ രാത്രിക്ക് എന്താ പ്രേത്യേകത “
ഇന്ന് എന്റെ പ്രിയപ്പെട്ട കൂട്ടുകാരി മെറീനയുടെ പിറന്നാളാണ്
വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ഈ ബംഗ്ലാവിൽ വച്ചാണ് അവൾ കൊല്ലപ്പെട്ടത്.
“ന്റുമ്മോ “
മിസ്‌രിയ ഉൾക്കിടിലത്തോടെ വിളിച്ചുപോയി
” ഇതൊക്കെ നേരത്തെ പറയേണ്ടേ.. ഇനി മനുഷ്യൻ എങ്ങനെ കിടന്നുറങ്ങും “
അവൾ പിറുപിറുത്തു.
” അവളിവിടെ തന്നെയുണ്ട്. ഈ ബംഗ്ലാവിന്റെ പിറകിൽ തന്നെയാണ് അവളെ അടക്കം ചെയ്തത്.
പക്ഷെ മിച്ചു നീ ഭയപ്പെടേണ്ട അവൾ നിങ്ങളെ ആരെയും ഉപദ്രവിക്കില്ല. അവൾക്കൊരു പരാതിയുമില്ല പരിഭവവുമില്ല..
അവൾക്ക് പകയില്ല. കാരണം ജീവിതം മടുത്തു അവൾ അവളുടെ ജീവൻ വെടിഞ്ഞതാണ്
എല്ലാവരും അയാളെ മിഴിച്ചു നോക്കിയിരിക്കുകയാണ്.എത്ര ലാഘവത്തോടെയാണ് അയാൾ ഇതൊക്കെ പറയുന്നത്. കെട്ടുകഥകൾ ആയിട്ടേ തോന്നിയിട്ടുള്ളു. യക്ഷിക്കഥകളും ഭൂത പ്രേതപിശാചുക്കളുമെല്ലാം.
പക്ഷെ എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ഇതുപോലെ നിഗൂഢത പെരുകിയ ഒരു കാടിന്റെ നടുവിലുള്ള ഈ ബംഗ്ലാവിൽ പാതിരാത്രിയിൽ ഇങ്ങനെ ഒക്കെ കേട്ടാൽ പേടിക്കാതെ ഉറങ്ങാൻ കഴിയുന്ന മനുഷ്യരുണ്ടോ?
” എന്തിനാണ് സാർ ആ കുട്ടി ആത്മഹത്യ ചെയ്തത്. “
” അവളുടെ പ്രിയപ്പെട്ട ഡാനിയെ നഷ്ടപ്പെട്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഒരുമിച്ചു ജീവിക്കാൻ ഏറെ ആഗ്രഹിച്ചു രണ്ടിണക്കുരുവികളെപ്പോലെ പാറിപ്പറന്നു നടന്നവരായിരുന്നു ഡാനിയും മെറീനയും..
വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാതെ വന്നപ്പോൾ നാട്ടിൽ നിന്നും ഒളിച്ചോടി അവർ ഇങ്ങോട്ടാണ് വന്നത്. പക്ഷെ ഒന്നിച്ചു ജീവിക്കാൻ ബന്ധുക്കൾ സമ്മതിച്ചില്ല..
ഇവിടത്തെ നിലവറയിൽ മെറീനയെ അടച്ചിട്ട ശേഷം അവർ വന്നു ബലമായി ഡാനിയെ പിടിച്ചു കൊണ്ടുപോയി.
ദിവസങ്ങളോളം ആരുമറിയാതെ പേടിച്ചു വിറച്ചു അവൾ അതിൽ കിടന്നു. ഒടുവിൽ ധരിച്ചിരുന്ന സാരിയിൽ കുടുക്കിട്ട് അവൾ കെട്ടിത്തൂങ്ങി മരിച്ചു.
എല്ലാവരും തരിച്ചിരുന്നു കഥ കേട്ട്
” ഞങ്ങൾക്ക് അവളെ കാണാൻ കഴിയുമോ സാർ “
ചഞ്ചൽ വിറയലോടെ ചോദിച്ചു.
വിശ്വാസങ്ങളും ആചാരങ്ങളും ഇഴ ചേർന്ന ഒരു നമ്പൂതിരി ഇല്ലത്തെ സന്താനമാണ് ചഞ്ചൽ. അത് കൊണ്ടു തന്നെ അവൾക്ക് ഇതൊക്കെ ഭയങ്കര വിശ്വാസമാണ്
” കാണണോ.. നിങ്ങൾക്ക് പക്ഷെ ശരീരമില്ലാതെ അവൾക്ക് നിങ്ങളുടെ മുൻപിൽ വരാൻ കഴിയില്ല.
ഞാൻ അവൾക്കൊരു മീഡിയേറ്റർ ആണ്.
ആത്മാവിനൊരു പുറംച്ചട്ടയുണ്ട്. നശിച്ചുപോയ ശരീരത്തിന്റെ രൂപത്തിലൊരു നിഴൽ രൂപം. അത് അവരെ ഉൾക്കൊള്ളാൻ കഴിയുന്ന മീഡിയേറ്റരുടെ മുൻപിൽ അവർക്കാ രൂപത്തിൽ വരാൻ സാധിക്കും.. ഇവിടെയിപ്പോൾ അവളുണ്ട് എനിക്ക് മുൻപിൽ, നിങ്ങൾക്ക് പിന്നിൽ
എല്ലാവരും ഞെട്ടിതിരിഞ്ഞു നോക്കി..
” ഹ ഹ ഹ “
രഞ്ജൻ പൊട്ടിച്ചിരിച്ചു
അങ്ങനെ വെറുതെ കാണാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞില്ലേ. നിങ്ങൾക്ക് അവളെ കാണണമെങ്കിൽ അവൾ തന്നെ വിചാരിക്കണം.
പക്ഷെ അവൾ ആഗ്രഹിക്കുന്നു ഇന്നത്തെ രാത്രി നമ്മോടൊപ്പം ആഘോഷിക്കുവാൻ.
ഭൂമിയിലെ അവളുടെ അവസാനത്തെ രാത്രിയാണ് ഇന്ന്.. നാളെ പുലർച്ചയ്ക്ക് അവൾ എന്നെന്നേക്കുമായി ഈ ലോകം വിട്ടുപോകും..
കാരണം നാളെ അവളുടെ ഡാനി അവളോടൊപ്പം ചേരുകയാണ്. നാട്ടിലെ ഹോസ്പിറ്റലിൽ ഒരു അപകടത്തെ തുടർന്ന് ബ്രെയിൻ ഡെത്ത് സംഭവിച്ചു ഡാനി കിടപ്പുണ്ട്. നാളെ വെന്റിലേറ്റർ മാറ്റുന്നതോടു കൂടി ആ ശരീരത്തിൽ നിന്നും അവന്റെ ആത്മാവ് സ്വതന്ത്രമാവുകയാണ്. ജീവിതത്തിൽ ഒരുമിക്കാതെ മരണത്തിൽ ഒരുമിച്ചു അവരങ്ങനെ ഈ ലോകത്തു നിന്നും യാത്രയാവുകയാണ്….
സ്വപ്നലോകത്തെന്ന പോലെ എല്ലാവരും കേട്ടിരുന്നു അതൊക്കെ
” മെറീനാ “
രഞ്ജൻ മെല്ലെ വിളിച്ചു
” വരൂ മുന്നിലേക്ക്. ഈ രാത്രിയിൽ നമുക്ക് ആസ്വദിക്കാം അവസാനത്തെ നിമിഷങ്ങൾ.. “
എല്ലാവരും ഭയത്തോടെയും പരവശത്തോടെയും ഡോക്ടർ രഞ്ജനെ നോക്കിയിരിക്കുകയാണ്.
എല്ലാവരും ഒരു നിമിഷം കണ്ണടയ്ക്കു..
എല്ലാവരും അനുസരിച്ചു….
മെറീന തൂമഞ്ഞിന്റെ മേലങ്കിയണിഞ്ഞു അവർക്കുമുൻപിൽ പ്രത്യക്ഷയായി..
” ഇനി കണ്ണുകൾ തുറന്നോളൂ “
മെല്ലെ എല്ലാവരും കണ്ണ് തുറന്നു. ഒരു മാലാഖയെ പോലെ മെറീന മുൻപിൽ.
മിഴികളിൽ തളം കെട്ടിനിൽക്കുന്ന വിഷാദം..
പക്ഷെ ആ ചുവന്ന അധരങ്ങളിൽ ചെറിയ ഒരു പുഞ്ചിരി വിടർന്നു നിൽപ്പുണ്ടായിരുന്നു.
തന്റെ പ്രിയനോട് ചേരാൻ പോകുകയാണ് എന്നതോർത്താവും…
ആദ്യമായി അനുഭവപ്പെട്ട നിഗൂഢമായ നിമിഷങ്ങളുടെ ആരോഹണവരോഹ ങ്ങളിൽ അവരോരുത്തരിലും വിറയൽ അനുഭവപ്പെട്ടു.
സത്യമേത്? മിഥ്യയേത്
✍🏻
