രചന : പ്രബിത പ്രകാശ്✍️.
ഞാൻ കാശ് കൊടുക്കാഞ്ഞിട്ടല്ല സാറേ
അവളത് വാങ്ങാഞ്ഞിട്ടാണ് കേസും കൊണ്ടിപ്പൊ വന്നേക്കുന്നത്……
കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് KSRTC യിൽ യാത്ര ചെയ്യുകയാണ്. സാമാന്യം മഴയുള്ള എട്ടുമണി നേരത്ത് നനഞ്ഞു കുതിർന്ന് ബസിൽ വലതുവശത്തെ മൂന്നാം സീറ്റിൽ മധ്യഭാഗത്ത് ഞാൻ ഇരിപ്പ് ഉറപ്പിച്ചു. ബാഗിൽ നിന്നെടുത്ത നൂറുരൂപാ നോട്ട് നനഞ്ഞിരുന്നു. അതു നിവർത്തി ജീൻസിൽ നനവൊപ്പി വലതുവശത്തേക്ക് തിരിഞ്ഞപ്പോൾ കണ്ടാൽ മാന്യനെന്നു തോന്നിപ്പിക്കുന്ന ഒരു അദ്ദേഹം മനോഹരമായെന്നെ നോക്കി ചിരിച്ചു. വേറെ പൈസയില്ലേ മോളേന്ന് ചോദിച്ച് അദ്ദേഹം ചുരുട്ടിയ ചില അഞ്ഞൂറ് രൂപാ നോട്ടുകൾ എൻ്റെ നേർക്ക് നീട്ടിയിരുന്നു.
അയാൾ പറഞ്ഞത് സത്യമാണ്. അയാളെനിക്ക് പണം വെച്ചുനീട്ടിയിരുന്നു. അത് ഒരു രാത്രി കൂടെ കിടക്കാനുള്ള കൂലിയാണെന്ന് അന്നേരം മനസിലായില്ല. “അതിൻ്റെ ആവശ്യമില്ലെന്ന്” ഞാനാ പണത്തെ നിരാകരിച്ചു.
സ്വാഭാവികമായും തുടർന്നയാളുടെ സംസാരത്തിൽ വിവരങ്ങൾ ചോദിച്ചറിയാനുള്ള ശ്രമമുണ്ടായി. അവയെ ഞാൻ മിനിമം വാക്കിൽ അവഗണിച്ചു കൊണ്ടിരുന്നു. മദ്യത്തിൻ്റെ മണത്തേക്കാൾ കൈകൾ കൊണ്ടുള്ള കാമകേളികളായി അസഹനീയം. മാറിയിരിക്കാൻ മറ്റൊരു സീറ്റോ എഴുന്നേറ്റു നിൽക്കാൻ ഇടമോ ഇല്ലാത്ത വിധം തിരക്കുള്ള രാത്രി ബസിൽ പലരും ഈ ദൃശ്യങ്ങൾ കണ്ടിട്ടും മൗനം നടിച്ചു. ആദ്യം മാന്യമായും തുടർന്ന് ശബ്ദമുയർത്തിയും ഞാൻ സംസാരിച്ചതിനെ തുടർന്ന് എനിക്കായി കണ്ടക്ടർ മറ്റൊരു സീറ്റ് അനുവദിച്ചു.
സീൻ അവിടെ തീരുന്നില്ല. തൃശൂർ ksrtc സ്റ്റാൻ്റിൽ എനിക്കൊപ്പം അയാളിറങ്ങുകയും എൻക്വയറിയിലും തുടർന്ന് ടീഷോപ്പിലും അനുഗമിക്കുകയുമുണ്ടായി. പിൻതുടർച്ച പരിധി കഴിഞ്ഞപ്പോൾ സ്വാഭാവികമായും ശബ്ദമുയർത്തി സംസാരമുണ്ടായി. ചില കണ്ടക്ടർമാരും ഡ്രൈവർമാരും കൂടി. പോലീസ് ഇടപെട്ടു. ഞാൻ കാര്യങ്ങൾ പറഞ്ഞു. ഞങ്ങളുടെ ഐഡി രേഖകൾ അവർ പരിശോധിച്ചു. അയാളുടെ ബാഗിൽ നിന്ന് അൽപം ബാക്കിയുള്ള മദ്യക്കുപ്പിയും ലഭിക്കുകയുണ്ടായി. ലഹരിയിലോ, രക്ഷപ്പെടലിനോ അദ്ദേഹം എൻ്റെ നേർക്ക് വിരൽ ചൂണ്ടി, മുഖം ചുളിച്ച് പറഞ്ഞു, “ഞാൻ കാശ് കൊടുക്കാഞ്ഞിട്ടല്ല സാറേ
അവളത് വാങ്ങാഞ്ഞിട്ടാണ് കേസും കൊണ്ടിപ്പൊ വന്നേക്കുന്നത്……”
നിയമവഴിയിൽ അയാൾക്ക് ശിക്ഷ ലഭിച്ചു. മദ്യലഹരിയിൽ നിന്നു വിടുതൽ നേടിയപ്പോൾ മാപ്പു പറയുകയും ഉണ്ടായി. പക്ഷേ, അസ്ഥിത്വത്തിൽ മുറിവുണ്ടായിട്ടും പ്രതികരിക്കാനാവാത്ത ഏതാനും സെക്കൻ്റുകളായിരുന്നു എനിക്കയാളുടെ പ്രസ്താവന.
പ്രിയപ്പെട്ട പെണ്ണുങ്ങളോടാണ്….. യാത്രയിൽ, പൊതുമധ്യത്തിൽ, ഒറ്റപ്പെട്ട ഇടത്തിൽ, തൊഴിലിടത്തിൽ, വീട്ടിൽ…. ഒരിക്കലെങ്കിലും പ്രതികരിക്കാൻ ശേഷിയും ആത്മധൈര്യവും ഉണ്ടായിട്ടും ഫ്രീസ് ആയിപ്പോകുന്ന നിമിഷങ്ങൾ ഉണ്ടായിട്ടില്ലേ നിങ്ങൾക്ക്. നമ്മളെ സംരക്ഷിക്കാൻ, നമുക്ക് വേണ്ടി മിണ്ടാൻ, ആവശ്യങ്ങൾ ചോദിച്ചു വാങ്ങാൻ, പ്രതിരോധിക്കാൻ നമ്മളെ ഉള്ളൂ എന്ന തിരിച്ചറിവ് വ്യക്തമായി മനസിലുറച്ചിട്ടുണ്ടെങ്കിലും നിശബ്ദമായി പോകുന്ന അൽപ്പസമയങ്ങൾ എത്ര ദാരുണമാണ്. യാഥാർത്ഥ്യത്തെ മനസിലാക്കി ഉടനടി പ്രതികരിക്കുക എന്നതും വലിയ കഴിവ് തന്നെയാണ്.
എൻ്റെ ബിരുദ പഠനകാലത്താണ്. കൃത്യമായി പറഞ്ഞാൽ 20 വയസിനു മുൻപ് പുന്നയൂർക്കുളത്തേക്ക് ഒരു സാഹിത്യ സംഗമത്തിൽ പങ്കുചേരാൻ പോയി. സാമാന്യം തിരക്കുള്ള പ്രൈവറ്റ് ബസിൽ ഇടതുവശത്തെ ആദ്യസീറ്റാണ് എൻ്റെ ഇരിപ്പിടം. അമ്മയുടെ പച്ച സാരിയും എൻ്റെ ഒരേ ഒരു ഗോൾഡൻ ബ്ലൗസുമായിരുന്നു അന്നെൻ്റെ വേഷം. എനിക്ക് പരിചിതമല്ലാത്ത വഴിയിലൂടെ ബസ് ഓടിക്കൊണ്ടിരിക്കവെ പിറകിൽ കയറാൻ പറ്റിയില്ലെന്ന തിടുക്കം കാട്ടി ഒരാൾ മുന്നിലൂടെ ബസിൽ കയറിപ്പറ്റി. കണ്ടക്ടറുടെ “കയറി നിൽക്ക്…” വെപ്രാള പറച്ചിലിൽ അയാൾ കയറി വന്നത് സീറ്റിലിരിക്കുന്ന എനിക്ക് വശം ചരിഞ്ഞാണ്. ജനലിനഭിമുഖമായി അയാൾ നിൽക്കുകയും അയാളുടെ ലിംഗം എൻ്റെ കൈയ്യിലും ഷോൾഡറിലും ആവർത്തിച്ച് ഉരസുകയും ചെയ്തു. ദേഷ്യവും സങ്കടവും അസ്വസ്ഥതയും എല്ലാംചേർന്നിട്ടും പ്രതികരിക്കാൻ ഭയന്ന് അടുത്ത സ്റ്റോപ്പിലിറങ്ങി അവിടത്തെ ഇരുമ്പു ബെഞ്ചിലിരുന്ന് ഞാൻ വിയർക്കുകയും ഛർദ്ദിക്കുകയും ചെയ്തു. ആ നിമിഷം ആലോചിക്കുമ്പോൾ ഇന്നും അസ്തിത്വം ആവർത്തിച്ച് വൃണപ്പെടും പോലെ തോന്നും.
പിജി പഠനകാലത്ത് കോഴിക്കോട് ഒരു സാഹിത്യ ക്യാമ്പ് കൂടാൻപോയി. തിരിച്ചു വരുമ്പോൾ ഏറെ വൈകി. രണ്ട് ആൺസുഹൃത്തുക്കളും കൂടെയുണ്ട്. ഒരു ത്രീസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിച്ച് സ്ത്രീകളുടെ വാഷ്റൂമിൽ പോയപ്പോൾ അകത്തുനിന്ന് കുറ്റി ഇട്ടിട്ടുണ്ട്. അൽപം സമയം കഴിഞ്ഞപ്പോൾ ഒരു പുരുഷൻ ഇറങ്ങി. അകത്ത് കയറിയപ്പോൾ സിഗററ്റിൻ്റെ മണം കാരണം കാര്യം സാധിക്കാതെ ഞാൻ പുറത്തിറങ്ങി. അന്നേരം അയാൾ എന്നെ തടയാൻ ശ്രമിക്കുകയും കൈത്തണ്ടയിൽ പിടിക്കുകയും ഉണ്ടായി. എന്തുകൊണ്ടോ എനിക്കന്ന് അയാളെ പിടിച്ചു തള്ളാനുള്ള ധൈര്യമുണ്ടായി. അയാളുടെ തല ഭിത്തിയിലിടിച്ച് ചോര വന്നു.
ഓൺലൈൻ ആങ്ങളമാർ പലരുടേയും രാത്രി നിറം പച്ച കെടാതിരുന്നപ്പോൾ മനസിലായിട്ടുണ്ട്. നഗ്നത പ്രദർശിപ്പിക്കൽ മാത്രമല്ല, സ്വയംഭോഗം ചെയ്യുന്ന വീഡിയോ വരെ എടുത്തയക്കുന്ന പകൽമാന്യർ.
സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കലല്ല, താത്പര്യം ഇല്ലെങ്കിൽ അത്തരം മനുഷ്യരെ ഒഴിവാക്കുക എന്നതാണ് ഏക പോംവഴി. ബ്ലോക്ക് ലിസ്റ്റിൻ്റെ എണ്ണം അനുദിനം കൂടി. രാത്രി സന്ദേശങ്ങൾക്കു പുറമേ, മെസഞ്ചർ കോളുകൾ കൂടി ആയാൽ ? എന്തും വരട്ടെ എന്നു കരുതി ഒരിക്കൽ ഒരുവനോട് പറഞ്ഞു; “ഇത്രേ ഉള്ളോ….. ഇതും വെച്ചാണോ നീ…..” അന്നയാൾ കുറേയേറെ മാപ്പുപറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്തുപോയി.
മാനസികമായി കീഴ്പ്പെടുമ്പോൾ ശാരീരികമായും കീഴ്പ്പെടുന്നത് എത്ര വേഗമാണ്. അതിനെ മുതലെടുക്കുന്ന മനുഷ്യർക്ക് മറ്റെന്ത് മറുപടിയാണ് നൽകുക.
അൽപം ദിവസം മുൻപ് ഒൻപതാം ക്ലാസുകാർക്കു മുൻപിൽ പാഠഭാഗത്തിലേക്കുള്ള താക്കോൽ പ്രവർത്തനം പങ്കുവയ്ക്കവെ, ശാകുന്തളവും വിവാഹവും വിഷയമായി വന്നു.
“വിവാഹം എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്…? ” ഞാൻ ചോദ്യം ഉന്നയിച്ചു.
പലവിധം ഉത്തരങ്ങൾ ഉണ്ടായി.
‘ടീച്ചറേ….. രണ്ട് കുടുംബങ്ങളുടെ ഒന്നിക്കലാണ്…. രണ്ട് മനുഷ്യരുടെ കൂടിച്ചേരലാണ്….. മനസും ശരീരവും പങ്കിട്ട് ജീവിക്കലാണ്…..etc”
പിൻ ബെഞ്ചിൽ ചുമരും ചാരി കാലു നിരക്കി ഇരുന്നിരുന്ന വിദ്യാർത്ഥിയെ അഭിപ്രായത്തിനായി ഞാൻ ക്ഷണിച്ചു. അവൻ ഇപ്രകാരം പറഞ്ഞു; “മിസ്സേ…. സെക്സ് ചെയ്യാൻ സൊസൈറ്റി കൊടുക്കുന്ന പെർമിഷനാണ് മാരേജ്..”
അക്ഷരാർത്ഥത്തിൽ ലൈംഗികബന്ധത്തിലേർപ്പെടാൻ സമൂഹം നൽകുന്ന അനുവാദം തന്നെയല്ലേ വിവാഹം. മറ്റു വിദ്യാർഥികൾക്ക് ഗുഡ്….. യെസ്…. നല്ലത്….. എന്നെല്ലാം പറഞ്ഞെങ്കിലും അവനോട് “ഓടി വാ… കെട്ടിപ്പിടിക്കെന്നു” തന്നെ പറഞ്ഞു. പുതിയ കുട്ടികൾ മാറിചിന്തിക്കുന്നതു കണ്ടോ.
തൊഴിലിടത്തിൽ അനുഭവങ്ങൾ പങ്കിടവെ മനസിലായി, ചൂഷണത്തിന് വിധേയപ്പെടാത്ത മനുഷ്യരില്ലെന്ന്. തുറന്നു പറച്ചിലുകൾക്ക് ഇടമില്ലാത്തതും, കുഞ്ഞു- കുട്ടി- കുടുംബം- പ്രതിച്ഛായ ചിന്തകളുമാണ് നീതി തേടിയുള്ള യാത്രയ്ക്ക് വിലങ്ങുതടി. എൻ്റെ അഭിപ്രായത്തിൽ ലൈംഗികത ആവശ്യഘടകമല്ല അത്യാവശ്യ ഘടകം തന്നെയാണ്. അനുദിനം കുമിഞ്ഞുകൂടുന്ന സ്നേഹത്താൽ മാത്രം തൃപ്തി കണ്ടെത്തുക പ്രയാസമാണ്. ആരോഗ്യകരമായ ബന്ധത്തിൽ ശരീരം ഘടകമാവാതിരിക്കുന്നത് എങ്ങനാണ് !?
പഞ്ചാരയും ഉപ്പും ഒറ്റനിറമെന്നുകരുതി മധുരം തേടി വന്ന എല്ലാ വണ്ടുകളെയും സ്വാഗതം ചെയ്യാൻ പൂവിന് താത്പര്യമില്ലെങ്കിൽ ശല്യം ചെയ്യാതെ ഇടകടന്ന് പോകാനുള്ള സാമാന്യമര്യാദ എന്നാണ് പൊതുസമൂഹത്തിലെ “ചില” മനുഷ്യർ ശീലിക്കുക.
🍀